ന്യൂദല്‍ഹി: തിഹാറിലെ നാലാം നമ്പര്‍ ജയില്‍. അവിടുത്തെ ഒരു മുറിയിലാണ് കേജ്രിവാളിനെ അടച്ചിരിക്കുന്നത്. മുറിയില്‍ ടിവിയില്ല, മുന്‍പ് 2001ല്‍ അണ്ണാഹസാരെയെ അടച്ച മുറി തന്നെയാണ് ഇപ്പോള്‍ പഴയ ശിഷ്യനും ലഭിച്ചത്. സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പലപ്പോഴും ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേജ്രിവാളിനെ ഒരു നീതിന്യായക്കോടതി ജയിലിലടക്കുന്നത്. മറ്റുള്ള ജയില്‍ പുള്ളികളില്‍ നിന്ന് മാറ്റി ഒറ്റപ്പെട്ട മുറിയാണിത്. കേജ്രിവാള് സുരക്ഷാപ്രശ്നം നേരിടുന്നതിനാല്‍ എല്ലായ്പ്പോഴും നിരീക്ഷണത്തിലായിരിക്കും.
പതിനാറടി നീളവും പത്തടി വീതിയുമുള്ള മുറിയില്‍ ഒരു ഫാനുണ്ട്, ഒരുബള്ബും കത്തുന്നുണ്ട്. കട്ടിലില്ല.ഒരു പുതപ്പും രണ്ട് ബെഡ്ഷീറ്റുകളും നല്‍കിയിട്ടുണ്ട്.വീട്ടില്‍ നിന്നു കൊണ്ടുവന്ന കിടക്കയുണ്ട്.റൊട്ടിയും പരിപ്പുകറിയുമാണ് ഭക്ഷണം. കണ്ണാടി വയ്ക്കാനും കൊതുകിനെ അകറ്റാനുള്ള ഉപകരണവും പ്രമേഹത്തിനുള്ള മരുന്നും എടുക്കാനും കോടതി അനുവദിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് ജയിലില്‍ അടച്ചത്. പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. ജെയില്‍ കാന്റീനില്‍ നിന്ന് ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാന്‍ 750 രൂപയുടെ വീതം രണ്ട് കൂപ്പണുകള്‍ നല്‍കിയിട്ടുണ്ട്.
അതിനിടെ തീഹാര്‍ ജയിലിന് പുറത്ത് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. എഎപി നേതാവ് കേജ്രിവാളിനെ ബുധനാഴ്ച ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ജയിലിന്റെ പുറത്ത് പ്രകടനം നടത്തിയതിനാലാണ് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെക്ഷന്‍ 144 പ്രകാരം ജയിലിന് പുറത്ത് ജനക്കൂട്ടം നിരോധിച്ചു.
രണ്ട് കമ്പനി പൊലീസിനെയും ബാരിക്കേഡുകളും കണ്ണീര്‍വാതകങ്ങളും മറ്റുള്ള സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിട്ടുണ്ട്. കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇനിയും പ്രകടനം നടക്കുകയാണെങ്കില്‍ കൂടൂതല്‍ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പൊലീസ് രണ്‍വീര്‍ സിങ് പറഞ്ഞു. പ്രതിഷേധത്തെതുടര്‍ന്ന് യോഗേന്ദ്ര യാദവ്, മനീഷ് ശിശോദ്ധ്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എഎപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: