ആറന്മുള : ജീവിതത്തിന്റെ താഴെതട്ടിലുള്ളവരെ കാണാതെയുള്ള വികസനമാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് തന്ത്രിസമാജം ജനറല്‍ സെക്രട്ടറി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരി അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ തൊണ്ണൂറാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭട്ടതിരി.
പ്രകൃതിയോടുള്ള ബന്ധം ഏതുരീതിയിലായിരിക്കണമെന്ന് തന്ത്രശാസ്ത്രം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രകൃതിയെയും വിശ്വാസത്തെയും രണ്ടായി കാണാന്‍ കഴിയില്ല. പ്രകൃതിയും ക്ഷേത്ര സംസ്കാരവും ഒന്നുതന്നെയാണ്. പ്രകൃതിയിലെ മണ്ണിനെയും ജലത്തെയുമാണ് നമ്മുടെ പൂര്‍വ്വികര്‍ ആരാധിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇവയൊക്കെ ഇല്ലാതാക്കുന്ന ഒരു വികസന പദ്ധതിയും എല്ലാത്തരം വിശ്വാസങ്ങള്‍ക്കും ആരാധനയ്ക്കും വിരുദ്ധമാണ്. ആറന്മുളയിലെ സമരം ധര്‍മ്മ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യഗ്രഹത്തില്‍ ശിവധ്വിജ സേവാ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ശിവധ്വിജ സേവാ സമിതി വനിതാ അംഗങ്ങളുടെ തിരുവാതിരയും മാസ്റ്റര്‍ അനന്തഗോപന്റെ അഷ്ടപദിയും ശ്വേത സുബ്രഹ്മണ്യം, ഋഷികേശ് എന്നിവരുടെ ഗാനങ്ങളും പന്തലില്‍ അരങ്ങേറി.
ഹിന്ദു ഐക്യവേദി പാലക്കാട് ജില്ലാ സെക്രട്ടറി പി. ഹരിദാസ്, ഇന്ദുചൂഢന്, പ്രൊഫ. പി. നാരായണന്, കെ.പി.എന്‍. മൂസ്സത്, കെ.ബി.എന്‍. മൂസ്സത്, ജിഷ്ണു പരമേശ്വരന്, സി.എസ്. ശ്രീധരന് മൂസ്സത്, അഡ്വ. ഗോപാലന്‍കുട്ടി, പി.കെ. വിജയരാജന്‍, എസ്. പരമേശ്വര ശര്‍മ്മ, അജിത് കുറുന്താര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: