തിരുവനന്തപുരം: മതേതരത്വം ഇന്ന് ഹിന്ദുവിന് ഏറ്റവും വലിയ ബാധ്യതയും വെല്ലുവിളിയുമായി മാറിയിരിക്കുകയാണെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യകാരി അംഗം വത്സന് തില്ലങ്കേരി. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഹിന്ദു എന്ന പദം സംസ്കാരത്തിന്റെയും സനാതനധര്‍മ്മത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഭാഗമായിരുന്നു. അതിന്റെ ആകര്‍ഷണീയതയെയും മാഹാത്മ്യത്തെയും തകര്‍ക്കാന്‍ വൈദേശികള്ക്കുപോലും കഴിഞ്ഞിരുന്നില്ല. മദന്‍മോഹന്‍മാളവ്യ ഹിന്ദുസര്‍വ്വകലാശാല എന്ന നാമകരണം ചെയ്തപ്പോഴും ദശകങ്ങള്‍ക്കുമുമ്പ് ഹിന്ദു എന്ന പത്രം തുടങ്ങിയപ്പോഴും ഹിന്ദു എന്ന വാക്കിന് യാതൊരു അവഹേളനവും ഉണ്ടായിരുന്നില്ല. എന്നാല്‍ മതേതരവാദികള്‍ അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ച് തുടങ്ങിയപ്പോള്‍ ഹിന്ദു എന്ന പദം അവഹേളിക്കപ്പെടുന്നതായി മാറി. ഇന്ന് മദന്‍മോഹന്‍മാളവ്യയുടെ പ്രതിമയില്‍ ഒരു ഹിന്ദു എന്ന നിലയില്‍ മാല ചാര്‍ത്താനുള്ള അവകാശംപോലുമില്ല എന്ന അവസ്ഥയായി. ക്ഷേത്രസ്വത്ത് പൊതുസ്വത്ത് എന്ന നിലയില്‍ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. ദേവസ്വംബോര്‍ഡിന്റെ പേരില്‍ ഭണ്ഡാരത്തില് കയ്യിട്ടുവാരിയപ്പോള് ഹൈക്കോടതി അഴിമതിയുടെ കൂത്തരങ്ങാണെന്ന് വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് ഭരണനൈപുണ്യമില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൃതദേഹം സംസ്കരിക്കാന്‍ പോലും ഇടംകൊടുക്കാതെ തിരിച്ചയ്ക്കുന്ന സഭകളും സ്വത്തിന്റെപേരില്‍ തമ്മില്തല്ലിയതിന് പൂട്ടിയിട്ട പള്ളികളുമുള്ളപ്പോള് അവിടെയൊന്നും ഇടപെട്ടുകളയാം എന്ന് പറയാന്‍ ധൈര്യമുള്ള ഒരു സര്‍ക്കാരുമില്ല. കാണിക്കയില്‍ കയ്യിട്ടുവാരാന്‍ താല്പര്യമുള്ള രാഷ്ട്രീയക്കാര്‍ വളര്‍ന്നുവരുന്നു. ഹിന്ദുശക്തികള്‍ എന്നെല്ലാം ഒരുമിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഈ രാഷ്ട്രീയ ശക്തികള്‍ അത് ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ഇതിന് കൂട്ടുനില്‍ക്കുന്ന സംവിധാനങ്ങളാണ് ഇന്നുള്ളതെല്ലാം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണ്ട എന്ന നിലയിലെത്തി നമ്മുടെ മതേതരത്വം.
നൂറുവിദ്യാര്ത്ഥികള് പഠിക്കുന്ന സ്ഥാപനങ്ങളില്‍ പത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ നഷ്ടപ്പെടുന്നതാണോ മതേതരത്വം. മതേതരത്വത്തിന്റെ പേരില്‍ അഴിമതിയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും കള്ളപ്പണവും ഒക്കെ നടത്താം. അതിലൊന്നും ഒരു പ്രശ്നവുമില്ല. ഈ അവസ്ഥയില്‍ മാറ്റം വരണം. കുളിച്ച് കുറിയിട്ട് അമ്പലത്തില്‍ പോകുന്നതിനുപരിയായി ഹിന്ദുവെന്ന പേര് ഒരു ആകാരം മാത്രമല്ല ഒരു ബോധമാണ്, വികാരമാണ്, അഭിമാനമാണ് എന്ന ബോധ്യമുണ്ടാകണം. ക്ഷേത്രാധിഷ്ഠിത സമൂഹത്തില്‍ നിന്നും ഹിന്ദുധര്മ്മബോധത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന സമൂഹമായി ഹൈന്ദവര്‍ മാറണം.
നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും അംഗീകരിക്കുന്നവരെ മാത്രം വോട്ടുബാങ്കിലൂടെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ശക്തിയായി ഹൈന്ദവസമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമദാസ മിഷന് പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈന്ദവധര്‍മ്മവും സംസ്കാരവും പരിപോഷിപ്പിക്കാനുള്ള സങ്കേതങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രസംസ്കാരത്തിനും ആചാരത്തിനും ഇണങ്ങാത്ത കലാപരിപാടികളും ആര്‍ഭാടങ്ങളും ഒഴിവാക്കി ഹൈന്ദവ സഹോദരങ്ങള്‍ക്ക് അര്‍ഹമായ സഹായം നല്‍കുന്നതിനുള്ള കേന്ദ്രങ്ങളായി മാറാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ഉണ്ടാകണം. ക്ഷേത്രസ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് പറയാന്‍ ആര്‍ജ്ജവമുള്ള ഒരു ഹിന്ദു എംഎല്‍എ പോലുമില്ല. സകല ക്ഷേത്രങ്ങളെയും ഒരൊറ്റ ചരടില്‍ കൂട്ടിയിണക്കാന്‍ ഹൈന്ദവ സമൂഹത്തിന് കഴിയണം. അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ.അരവിന്ദാക്ഷന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: