കോട്ടയം: സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുല്ലപ്പെരിയാര്‍ മുന്‍ സമരസമിതി കണ്‍വീനര്‍ സി.പി. റോയി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളം കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സംസ്ഥാനത്തിന് വിനയായത്.
റൂര്‍ക്കി ഐഐടിയുടെയും ദല്‍ഹി ഐഐടിയുടെയും വിദഗ്ദ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ആത്യന്തികമായി തമിഴ്നാടിന് ഗുണകരമാവുകയായിരുന്നു. പരമാവധി ജലനിരപ്പ് എത്ര ഉയര്‍ന്നാല്‍ ഡാം തകരുമെന്ന് പഠിക്കാനാണ് ദല്‍ഹി ഐഐടിയിലെ വിദഗ്ദ്ധരെ കേരളം ചുമതലപ്പെടുത്തിയത്.
ഡാം കവിഞ്ഞൊഴുകിയാല്‍ തകരുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം നിലവില്‍ 155 അടിയാണ്. 136 അടി ജലനിരപ്പാകുമ്പോള്തുറന്നിട്ടിരിക്കുന്ന 13 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഫലത്തില്‍ ഡാം ജലനിരപ്പുയര്ത്തിയാര് ഡാം തകരുമെന്ന കേരളത്തിന്റെ വാദം വിലപ്പോയില്ല.
റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നത് എത്ര തീവ്രതയുള്ള ഭൂമി കുലുക്കമുണ്ടായാല്‍ ഡാം തകരുമെന്ന് കണ്ടെത്താനായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാല്‍ ഡാം തകരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഡാം സ്ഥിതിചെയ്യുന്നത് സീസ്മിക് സോണ്‍ 3ലാണെന്നും ഈ മേഖലയില്‍ പരമാവധി ഭൂമികുലുക്കത്തിന്റെ തീവ്രത 4.5 ആണെന്നും ശാസ്ത്രജ്ഞന്മാര് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതും കേരളത്തിന്റെ ഡാം സുരക്ഷിതമല്ലെന്ന വാദത്തിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: