തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കുന്ന മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകളുടെ ഷെഡ്യൂള്‍ നിര്‍ണയം വിവാദമാകുന്നു. സ്വകാര്യ ബസ് കമ്പനികള്‍ നടത്തുന്ന സര്‍വ്വീസുകളെ അനുകൂലിക്കുന്ന ഷെഡ്യൂള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. യാത്രക്കാര്‍ കയറാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് പുതിയ ബസുകളുടേത്. ഗരുഡ എന്നു പേരുള്ള കെഎസ്ആര്‍ടിസിയുടെ ബസുകള്‍ വൈകിട്ട് പുറപ്പെട്ട് പുലര്‍ച്ചയോടെ ബംഗളുരുവില്‍ എത്തുന്ന തരത്തിലാണ് ഷെഡ്യൂള്‍. എന്നാല്‍ പുതിയ മള്‍ട്ടി ആക്സില്‍ ബസുകളുടെ ഷെഡ്യൂള്‍ കേരളത്തില്‍ നിന്നും രാവിലെ പുറപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ പുറപ്പെടുന്ന ബസുകള്‍ ബംഗളുരുവില്‍ അര്‍ധ രാത്രിക്കായിരിക്കും എത്തുക. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ വെളുപ്പിനെത്തുന്ന തരത്തിലുള്ള ഷെഡ്യൂള്‍ ലാഭമുണ്ടാക്കുന്നതാണ്.
കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും ബംഗളുരുവിലേക്ക് സ്വകാര്യ ബസ് കമ്പനികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് കമ്പനികള്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി മള്‍ട്ടി ആക്സി വോള്‍വോ ബസുകള്‍ നിരത്തിലിറക്കി ദിവസേന അഞ്ചില്‍ കൂടുതല്‍ ട്രിപ്പുകള്‍ നടത്തുന്നു. കെഎസ്ആര്‍ടിസിക്കുള്ളത് വോള്‍വോ ബസാണെങ്കിലും അത് മള്‍ട്ടി ആക്സില്‍ അല്ലെന്ന കുറവുമുണ്ടായി. ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് ബംഗളുരു ട്രിപ്പിലൂടെ നല്ല വരുമാനവുമുണ്ട്. എന്നാല്‍ സ്വകാര്യ ബസ് കമ്പനികളെ സഹായിക്കുന്നതിനു വേണ്ടി മാത്രമായി ഇപ്പോള്‍ ഈ ബസുകളുടെ ഷെഡ്യൂള്‍ മാറ്റുകയാണ്. രാവിലെയാണ് ബംഗളുരു ബസ് ഓടുന്നതെങ്കില്‍ യാത്രക്കാര്‍ സ്വാഭാവികമായും യാത്ര ഉപേക്ഷിക്കും. ബംഗളുരുവില്‍ രാവിലെ എത്തുന്ന തരത്തില്‍ നിരവധി സര്‍വ്വീസുകള്‍ നടത്തുന്ന കുത്തക ബസ് കമ്പനികളെ ആശ്രയിക്കുകയും ചെയ്യും. തലസ്ഥാന നഗരത്തില്‍ നിന്നുതന്നെ സംഗീത കോളജിനു സമീപത്തു നിന്നും എല്ലാ ദിവസവും രാത്രികളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമാന്തര സ്റ്റാന്റാക്കി മാറ്റിയിട്ടുണ്ട്. ബംഗളുരുവിലേക്കുള്ള യാത്രക്കാര്‍ എല്ലാ ദിവസവും ഇവിടുന്നാണ് കയറുന്നത്. കെഎസ്ആര്‍ടിസിക്കു സര്‍വ്വീസുകള്‍ കൂട്ടാന്‍ കഴിയാത്ത സ്ഥിതി മുതലെടുത്താണ് സ്വകാര്യകമ്പനികള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ മള്‍ട്ടി ആക്സില്‍ ലക്ഷ്വറി ബസുകള്‍ നിരത്തിലിറക്കുന്നത്. കോടികളാണ് ഇങ്ങനെ ബസ് കമ്പനികള്‍ കേരളത്തിലെ യാത്രക്കാരില്‍ നിന്നും ഉണ്ടാക്കുന്നത്. സ്വകാര്യ ബസ് കമ്പനികള്‍ കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള സര്‍വ്വീസുകള്‍ക്കു പോലും ഭീഷണിയുയര്‍ത്തുന്നുണ്ട് . ഇത്തരം സ്വകാര്യ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കമ്പനികളുമായി നടത്തുന്ന അവിശുദ്ധബന്ധത്തിന്റെ ഫലമായാണ് കേരളത്തിനകത്തു പോലും കെഎസ്ആര്‍ടിസിക്കു ലാഭത്തിലുള്ള സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഷെഡ്യൂളുകളില്‍ വരുത്തിയ മാറ്റം കൊണ്ട് യാത്രക്കാരെ നഷ്ടപ്പെടുത്തുകയല്ലാതെ വര്‍ധിപ്പിക്കാനാവില്ല. ഇതു മനസ്സിലാക്കിക്കൊണ്ടാണ് ബംഗളുരു ട്രിപ്പുകള്‍ രാവിലെ ആക്കിയിരിക്കുന്നത്. കോടികള്‍ കൈമടക്കു വാങ്ങിയാകും ഇത്തരത്തിലൊരു കൃത്രിമത്വം നടത്തിയിരിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. സ്വകാര്യ ബസ് കമ്പനികളെ സഹായിക്കാനായി പത്തു കോടിമുടക്കി വാങ്ങുന്ന മള്‍ട്ടി ആക്സില്‍ ബസുകളെ ഗ്യാരേജില്‍ തന്നെ സൂക്ഷിക്കണമെന്ന ഗൂഢ ലക്ഷ്യമാണ് ഷെഡ്യൂള്‍ തയ്യാറാക്കിയ ചില ഉദ്യോഗസ്ഥര്ക്കുള്ളതെന്നും ഇവര്‍ പറയുന്നു.
യാത്രക്കാരില്ലാതെ ഓടുന്ന മള്‍ട്ടി ആക്സില്‍ ബസുകള്‍ കുറച്ചു നാള് കഴിയുമ്പോള്‍ നഷ്ടമാണെന്നു വരുത്തി കെഎസ്ആര്‍ടിസി ലേലം ചെയ്യും. അപ്പോള്‍, സ്വകാര്യ ബസ് കമ്പനികള്‍ തന്നെ ഈ ബസുകള്‍ ലേലത്തില്‍ പിടിച്ച് കേരളത്തിലെ ഏതെങ്കിലും ജില്ലയില്‍ നിന്നും ബംഗളുരു സര്‍വ്വീസ് നടത്താന്‍ ഉപയോഗിക്കും. കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ ബസുകള്‍ കുറച്ചു കാലംകഴിഞ്ഞു ലേലം ചെയ്യുന്നതിനു വേണ്ടിയുള്ള ഉദ്ദേശ്യത്തോടെയാണ് ഇത്തരം ഷെഡ്യൂള്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്. കടംകൊണ്ട് മൂടി നില്ക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിനുള്ള ഒരു ശ്രമത്തെയും ഉദ്യോഗസ്ഥര്‍ മുന്നോട്ടു കൊണ്ടു പോകില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വകാര്യ ബസ് കമ്പനികളെ സഹായിക്കുന്ന ഷെഡ്യൂളുകള്‍ മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: