കൊച്ചി: കാലത്തിന്റെ കാന്‍വാസില്‍ ചിത്രം വരക്കാനായിരുന്നു ദേവനിഷ്ടം. കലാപത്തിന്റെ സ്വരമുണ്ടായിരുന്നു ദേവന്റെ ചിത്രങ്ങള്‍ക്കും വാക്കുകള്‍ക്കും. ചിത്രകലയുടെ നടപ്പു രീതികളില്‍ നിന്നുള്ള കലഹമായിരുന്നു രചനാവഴികളില്‍ ദേവനെ വേറിട്ടു നടത്തിയത്. കേരളത്തിന്റെ ചിത്രമെഴുത്ത് രീതികളില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വിശിത്തുടങ്ങുകയായിരുന്നു അപ്പോള്‍. കെ.സി.എസ് ഒരു വിഗ്രഹമായി പലരേയും മോഹിപ്പിച്ച കാലത്താണ് ദേവനും ചിത്രമെഴുത്തിന്റെ സങ്കേതങ്ങള്‍ തേടി മദിരാശിയിലേക്ക് വണ്ടി കയറിയത്.
വരകളും വര്‍ണ്ണങ്ങളും ജീവിതത്തെ പുതുക്കിപ്പണിയുന്നതിന്റെ രസതന്ത്രം അതിനുമുന്പേ മനസ്സിലുണ്ടായതു കൊണ്ടാവണം മദിരാശിയില്‍ നിന്ന് അധികം വൈകും മുന്‍പേ ദേവന് മലയാളത്തിന്റെ മണ്ണിലേക്ക് മടങ്ങിയെത്തി. ചിന്തകളിലും എഴുത്തുകളിലും നവീനഭാവുകത്വത്തിന്റെ ശൈലീഭേദം സംഭവിക്കുകയായിരുന്നു മലയാളത്തിലപ്പോള്. ദേവന് ഇതിന്റെ മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു. കെസിഎസ് സ്കൂളിന്റെ ആദ്യ സെലിബ്രിറ്റി എന്ന നിലയില്‍ ദേവന് പിന്നീട് കേരളത്തില്‍ കൊണ്ടാടപ്പെടുകയായിരുന്നു.
ആധുനിക ചിത്രകലയുടെ വക്താക്കളായി പിന്നീട് കടന്നുവന്നവരിലെല്ലാം കെസിഎസിന്റെതെന്ന പോലെ ദേവന്റെയും മുദ്ര പതിഞ്ഞിരുന്നു. ചിത്രവും ശില്‍പ്പവും സൗന്ദര്യാനുഭൂതി മാത്രമല്ല ദേവന്റെ സൃഷ്ടികളില്‍. സന്നിഗ്ധമായ ജീവിതത്തിന്റെ വേവലാതികളായിരുന്നു ആ സൃഷ്ടികളില്‍ പലതിന്റേയും കാതല്‍. മനുഷ്യര്‍ കുറച്ചു കൂടി ഭേദപ്പെട്ട ജീവിതത്തിന് അവകാശികളാണെന്ന് ദേവന് തന്റെ സൃഷ്ടികളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
സൃഷ്ടിയുടെ പൊരുള്‍ അധ്വാനമാണ് എന്ന സിദ്ധാന്തമായിരുന്നു ദേവനെ നയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ വിയര്‍പ്പു നാറ്റങ്ങളോടും ആകുലതകളോടും എന്നും മമത പുലര്‍ത്തിപ്പോന്നു ആ കലാകാരന്. മണ്ണിലും കല്ലിലും പ്രകൃതിയിലും അധ്വാനം കൊണ്ട് കവിത വിരിയിക്കുന്നവരാണ് യഥാര്‍ത്ഥ കലാകാരന്മാര് എന്ന വാദം എന്നും ദേവനുണ്ടായിരുന്നു. ദേവന് കഥാപാത്രങ്ങളുടെ ശരീരശാസ്ത്രവും ഇതിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. ആഢ്യത്വത്തിന്റെ അരമനക്കാഴ്ചകളില് നിന്ന് ദേവന് ചിത്രങ്ങള്‍ മലയാളിയെ സാധാരണ ജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ടു. ആ ചിത്രങ്ങളില്‍ – ശില്‍പ്പങ്ങളിലും തങ്ങളുടെ തന്നെ പ്രതിരൂപങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു. കല എന്നത് കൂടുതല്‍ അന്തസ്സാര്‍ന്ന ഒരു ജീവിതത്തിനു വേണ്ടിയുള്ള അന്വേഷണം കൂടിയാണെന്ന സത്യം അവര്‍ പഠിക്കുകയായിരുന്നു. ജീവിത നിഷേധങ്ങള്‍ക്കെതിരെ കരുത്താര്‍ന്ന ഒരു പോരാട്ടത്തിന്റെ ശക്തിയുണ്ടായിരുന്നു ആ വരകള്‍ക്കും വരികള്‍ക്കും.
കെസിഎസിനേപ്പോലെ തന്നെ ദേവനെ പിടികൂടിയ മറ്റൊരാള്‍ ഗോവിന്ദനായിരുന്നു. ചിത്രരചനയുടെ സങ്കേതങ്ങളേപ്പോലെ തന്നെ ജീവിതത്തിന്റെ പ്രത്യയശാസ്ത്ര സാങ്കേതികതയും മദിരാശിക്കാലത്ത് ഗോവിന്ദനില്‍ നിന്ന് ദേവന് സ്വന്തമാക്കി. സൃഷ്ടികള്‍ക്ക് കരുത്തു പകരുന്നതില്‍ ഈ ജീവിതാവബോധം ദേവനെ ഏറെ സഹായിച്ചിട്ടുണ്ടാകണം. ആധുനികതയുടെ അകമ്പടിയോടെ അരങ്ങേറിയ കലയുടെ ,കലാകാരന്റേയും അരാഷ്ട്രീയവത്കരണത്തിന്റെ കാലത്ത് തികഞ്ഞ രാഷ്ട്രീയബോധത്തോടെ തലയുയര്‍ത്തി നിന്നു ദേവനിലെ കലാകാരന്. വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും പലരുമായി നിരന്തരം കലഹിച്ചു കൊണ്ട്. ആ കലാപങ്ങളോരോന്നും മലയാളിയുടെ സാംസ്കാരിക പരിസങ്ങളെ, രാഷ്ട്രീയത്തെ അത്രമേല്‍ നവീകരിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യുന്നതായിരുന്നു. അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതരാഷ്ട്രീയത്തോടൊപ്പം കരുതലോടെ നിലയുറപ്പിക്കുമ്പോഴും വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചതിക്കുഴികള്‍ക്കെതിരെ അദ്ദേഹം ജാഗ്രത പാലിച്ചു.
കമ്യൂണിസത്തിന്റെ വാരിക്കുഴിയില്‍ വീഴാത്ത അക്കാലത്തെ അപൂര്‍വ്വം കൊമ്പന്മാരിലൊരാളായിരുന്നു ദേവന്. അക്കാദമിക് സ്ഥാനമാനങ്ങളുടെ ഉടുത്തുകെട്ടുകളേക്കാള് അദ്ദേഹം വിലമതിച്ചത് ജീവിതത്തിന്റെ നേരുകളെയായിരുന്നു. അതുകൊണ്ടാകണം ദേവനിലെ കലാകാരനേയോ മനുഷ്യസ്നേഹിയേയോ വിലക്കെടുക്കാന്‍ ആര്‍ക്കും കഴിയാതെ പോയത്. പ്രത്യയശാസ്ത്ര നിലപാടുകളുടെ തകരച്ചെണ്ടകള്‍ ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നപ്പോഴും ആ നേര്‍ത്ത ദേവസ്പന്ദനത്തിനായി എപ്പോഴും മലയാളം കാത്തിരുന്നതും ആ നേരു കൊണ്ടായിരുന്നു. പൊള്ളിക്കുന്നതായിരുന്നു പലപ്പോഴും ആ ഇടപെടലുകള്‍. പക്ഷേ ധീരതയുടെയും സത്യത്തിന്റേയും സൗന്ദര്യങ്ങള്‍ ആ ഇടപെടലുകള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണം നല്കി.
ആരോടെന്നതായിരുന്നില്ല ഓരോ കലാപത്തിന്റെയും കാതല്‍. എന്തിനെന്നതായിരുന്നു. പ്രതിഭകളും വാഴ്ത്തപ്പെട്ടവരും പോലും പലപ്പോഴും ആ പൊള്ളല്‍ അനുഭവിച്ചറിഞ്ഞു. ചിത്രകാരന്, ശില്‍പ്പി എന്ന നിലയിലെല്ലാമുള്ള സൗന്ദര്യാരാധനയുടെ സമാന്തരമായി രാഷ്ട്രീയ മനസ്സിനെ കൊണ്ടു നടക്കാന്‍ കഴിഞ്ഞതാണ് ദേവന് എന്ന മനുഷ്യസ്നേഹിയുടെ ജീവിതത്തെ ഇത്രയേറെ ശ്രദ്ധേയമാക്കുന്നത്. സാഹിത്യവിമര്‍ശനവും കലാവിമര്‍ശനവും ആദ്യകാലം മുതല്‍ ദേവനെപ്പം ഉണ്ടായിരുന്നു. ജാഗ്രതയോടെയുള്ള ആ ഇടപെടലുകളാണ് പിന്നീട് രാഷ്ട്രീയ വിമര്‍ശനത്തിന്റെ കുന്തമുന ആ ചിന്തകള്‍ക്ക് നല്‍കിയത്.
അരങ്ങൊഴിയുമ്പോഴും ആ വാക്കുകളും വരകളും അവശേഷിപ്പിക്കുന്ന കരുത്തിന്റെയും കരുതലിന്റെയും സൗന്ദര്യം ബാക്കിയാകുന്നു.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: