ചവറ: സംസ്ക്കാരിക കേരളത്തിന്റെ അണിയറശില്പിയും നവോത്ഥാന നായകനുമായ വിദ്യാധിരാജചട്ടമ്പിസ്വാമിയുടെ ഓര്‍മ്മ നിലനിര്‍ത്താനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും കഴിയണമെന്ന് ഐഎസ്ആര്.ഒ മുന്‍ ചെയര്മാന് ഡോ.ജി. മാധവന് നായര്‍ പറഞ്ഞു. സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പന്മന തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. നായന്മാര് വളരെ വലിയ വിശാല മനസ്ക്കരായിരുന്നു. ജാതിയുടെ പേരില്‍ ആരെയും അകറ്റി നിര്‍ത്തിയിരുന്നില്ല. എല്ലാ വിഭാഗം ആളുകളുടെയും നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരായിരുന്നു. പഴയ പ്രതാപവും കഥയും പറഞ്ഞിരുന്നിട്ട് ഇന്ന ്ഒരുകാര്യവുമില്ല. മനുഷ്യശേഷിയെ പരിപോഷിപ്പിച്ച് വിവിധ മേഖലകളില്‍ വളരാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സമസ്തനായര്‍ സമാജത്തെപോലുള്ള സന്നദ്ധസംഘടനകള്‍ മുന്‍കൈയ്യെടുക്കണം.
ഇരുപതുകൊല്ലം മുമ്പുണ്ടായിരുന്ന പ്രസ്ഥാനങ്ങള്‍ ഇന്നും അതേ നിലയില്‍ തന്നെ തുടരുകയാണ്. കൂട്ടായ്മയോടെ മുന്നോട്ടുവന്നാല്‍ ലോകോത്തരമായ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇന്‍ഫോസിസിന്റെ വളര്‍ച്ച ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങളും പലസംരംഭങ്ങളും ഇവിടെ ആരംഭിക്കുവാനും കഴിയും. സാങ്കേതിക പരിജ്ഞാനവും പരിശീലന കേന്ദ്രവും പരിശീലന പദ്ധതികളുമുണ്ടായാല്‍ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്താന്‍ കഴിയുമെന്നും ഡോ.ജി. മാധവന് നായര്‍ പറഞ്ഞു. ഡോ. ഡി.എം. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാധിരാജ വിദ്യാഭ്യാസ സമാജം പ്രസിഡന്റ് കെ. രാമന്‍പിള്ള സമാധിസന്ദേശം നല്കി. പരമഭട്ടാരക ശ്രീ വിദ്യാധിരാജ പുരസ്ക്കാരങ്ങള്‍ സ്വാമി ഉദിത് ചൈതന്യ നല്കി.
വി.വിജയകുമാര്‍, ഡോ. ഡി.എം.വാസുദേവന്‍, തേവള്ളി ശ്രീകണ്ഠന്, മോഹന്‍ശങ്കര്‍, വി.ബി. ഉണ്ണിത്താന് എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. കെ. പ്രേമചന്ദ്രകുറുപ്പ്. ഡോ.കെ. ആര്. സുകുമാരപിള്ള, വി.എസ്. സുഭാഷ്, പി. മുരളീധരകൈമള്‍, അഡ്വ. ഭാവനാനന്ദകുമാര്, അഡ്വ. കെ. പ്രമോദ്, അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍നായര്‍, സ്വാമി കൈലാസാനന്ദതീര്‍ത്ഥ പാദര്‍, പെരുമുറ്റം രാധാകൃഷ്ണന്, പി.ശശിധരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്മന ആശ്രമത്തിലേക്ക് തീര്ത്ഥാടനഘോഷയാത്രയും നടത്തി. വിവിധ കലാരൂപങ്ങള്‍, ഫ്ലോട്ടുകള്‍, തെയ്യം, ചെണ്ടമേളം തുടങ്ങിയവും ഘോഷയാത്രയ്ക്ക്മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: