തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടങ്ങളിലെ അപാകതകള്‍ പരിഹരിച്ച് പുതുക്കിയ ഭൂപടം പ്രസിദ്ധീകരിക്കാന്‍ നല്കിയ സമയം നാളെ അവസാനിക്കും. പുതിയ മാപ്പ് പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ പട്ടയമില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ പെരുവഴിയിലാകും.
1975ന് മുന്‍പ് കൈവശം വച്ചുവരുന്ന ഭൂമിക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലക്ഷക്കണക്കിന് അപേക്ഷകളുണ്ടായിട്ടും ഇതുവരെ പട്ടയം നല്‍കിയിട്ടില്ല.പുതിയ ഭൂപടം വരുന്നതോടെ റവന്യൂഭൂമിയും പട്ടയമില്ലാത്തഭൂമിയും വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയുമെല്ലാം പരിസ്ഥിതിലോല പ്രദേശപരിധിയില്‍ വരും. ഇതോടെ തലമുറകളായി ഭൂമി കൈവശം വച്ചിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലാകും. ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്ന് പട്ടയത്തിനായി ലക്ഷക്കണക്കിന് അപേക്ഷകളാണുള്ളത്.
ഇടുക്കിയിലും, പാലക്കാടും, വയനാടും വിതരണം ചെയ്യാന്‍ ഏക്കര്‍കണക്കിന് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അവ വിതരണം ചെയ്തിട്ടില്ല. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇടുക്കിയില്‍ കണ്ണന് ദേവന് ആക്റ്റ് പ്രകാരം സര്‍ക്കാര്‍ ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാനായി മാറ്റി വച്ച ഭൂമി ഇതുവരെ പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. ഇത് നിലവില്‍ വനം വകുപ്പിന്റെ കയ്യിലാണ്. ഈ ഭൂമിയും ഇഎസ്എ പരിധിയില്‍ വരും. അതോടെ ഭൂരഹിതരായ നിരവധി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കില്ല. 1980ലും 1985ലും, 1999ലും ഈ ഭൂമികള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ 1999ല്‍ വിതരണം ചെയ്ത ഭൂമി മുഴുവനും സര്‍ക്കാര്‍ നല്കിയ മാപ്പില്‍ റിസര്‍വ് വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുത്തിയ മാപ്പ് അംഗീകരിച്ചില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും. ടാറ്റയുടെ തോട്ടങ്ങള്‍ മുഴുവന്‍ ഇഎസ്എയില്‍ കൊണ്ടുവരുമെന്നാണ് സര്‍വ്വെ വകുപ്പ് പറയുന്നത്.
എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും. പട്ടയമുള്ളതിനാല് ടാറ്റയെ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ ഇഎസ്എ പരിധിയില്‍ 13 ഓളം ആദിവാസി കുടികളുണ്ട്. ഇതില്‍ അഞ്ചെണ്ണം വനത്തിലാണ്.
ജൈവ വൈവിധ്യ ബോര്‍ഡ് തയ്യാറാക്കിയ പുതിയ മാപ്പ് പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, റവന്യൂ ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന വില്ലേജ് സമിതി പരിശോധിച്ച് സര്‍വ്വെ വകുപ്പിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇവയുടെ പരിശോധന രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഇന്നലെ 43 വില്ലേജുകളുടെ മാപ്പ് പരിശോധിച്ച് ജൈവ വൈവിധ്യബോര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
സംസ്ഥാനത്തെ 123 വില്ലേജുകളിലാണ് പരിസ്ഥിതി ലോല മേഖലകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 80 വില്ലേജുകളുടെ ഭൂപടങ്ങള്‍ ഇന്നും നാളെയുമായി പ്രസിദ്ധീകരിക്കും. കസ്തൂരിരംഗന്‍ വിദഗ്ധസമിതി തയ്യാറാക്കിയ ഭൂപടങ്ങളില്‍ സംസ്ഥാനത്തെ 123 മലയോര വില്ലേജുകളുടെ ഭൂവിസ്തൃതി 13108 ചതുരശ്ര കിലോമീറ്ററാണ്.
എന്നാല്‍ റിമോട്ട് സെന്‍സിങ്ങ് വിഭാഗം ഉപഗ്രഹചിത്രങ്ങളുടെയും വില്ലേജ് അടിസ്ഥാനത്തിലുള്ള ഭൂപടങ്ങളുടെയും അടിസ്ഥാനത്തില്‍ പഠനം നടത്തിയപ്പോള്‍ 123 വില്ലെജുകളില്‍ 12906.88 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണുള്ളത് എന്നു വ്യക്തമായി. ഇതനുസരിച്ച് അധികമായി ഉള്‍പ്പെടുത്തിയ 201 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കിയാണു പുതിയ മാപ്പുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഭൂപടങ്ങള്‍ക്ക് അന്തിമ അനുമതി ലഭിക്കൂ.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: