കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 16നു ശേഷം കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഭരണമാറ്റത്തിനുള്ള കാറ്റും മണവും സംസ്ഥാനത്ത് വീശുന്നുണ്ട്. തുഗ്ലക്കിന്റെ ഭരണമാണ് ഇവിടെ. കഴിഞ്ഞ തവണ ലഭിച്ച അത്രയും സീറ്റുകള്‍ ഇത്തവണ യുഡിഎഫിനു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം വനിതാസംഘം തിരുനക്കര മൈതാനത്ത് സംഘടിപ്പിച്ച ജില്ലാ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
കേരളത്തില്‍ 74 ശതമാനം മദ്യം വിറ്റഴിയുന്നത് സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലൂടെയാണ്. ബാറുകള്‍ നിര്‍ത്തലാക്കണമെന്നു പറയുന്ന സുധീരന് ഈ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് നിര്‍ത്തലാക്കുന്നതിനെപ്പറ്റി ചിന്തിക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒന്നാം ഗ്രൂപ്പിനും രണ്ടാം ഗ്രൂപ്പിനും മൂന്നാം ഗ്രൂപ്പിനും വേണ്ടാത്ത വി.എം. സുധീരനെ കെപിസിസി പ്രസിഡന്റായി ഡല്‍ഹിയില്‍നിന്നു കെട്ടിയിറക്കിയതാണ്. വെടക്കാക്കി തനിക്കാക്കുന്ന നയമാണു വി.എം. സൂധീരനുള്ളത്. എക്സൈസ് വകുപ്പു മന്ത്രിയായ കെ. ബാബുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ വകുപ്പ് കെ.എം. മാണിയേയോ, കുഞ്ഞാലിക്കുട്ടിയേയോ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയത് സാമൂഹിക, വ്യവസായ, തൊഴില്‍ പ്രശ്നമാണ്. ലൈസന്‍സ് റദ്ദാക്കുമ്പോള്‍ ഇതേക്കുറിച്ചു ആലോചിക്കണം. ബാറുകള്‍ നടത്താന്‍ അനുവാദം കൊടുത്തിട്ട് ഇപ്പോള്‍ മാറിയും മറിച്ചും പറയുന്നത് വിരോധാഭാസമാണ്. വൃത്തി ഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാരം ഉയര്‍ത്തുന്നതിനു മുന്‍ഗണന നല്‍കാതെ നിലവാരമില്ലെന്നു പറഞ്ഞു ബാറുകള്‍ അടച്ചിടുന്നത് കയ്യടി നേടാനാണ്. അദ്ദേഹം ചോദിച്ചു.എസ്എന്‍ഡിപി യോഗം വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: