കൊച്ചി: കളമശേരി നിയോജകമണ്ഡലത്തിലെ പള്ളിലാങ്കര 118-ാം നമ്പര്‍ പോളിങ് ബൂത്തിലെ റീപോളിങ് ഇന്ന്. ഒരുക്കങ്ങള്‍ പൂര്‍ണമായതായി അറിയിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും എറണാകുളം ലോകസഭ മണ്ഡലം വരണാധികാരിയുമായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ഈ ബൂത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ബൂത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ ഇന്ന് മദ്യനിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബൂത്ത് പരിധിയിലെ എല്ലാ സമ്മതിദായകര്‍ക്കും വോട്ടു ചെയ്യുന്നതിനാവശ്യമായ സൗകര്യം നല്‍കണമെന്ന് എല്ലാ പൊതു-സ്വകാര്യ മേഖല സ്ഥാപന മേധാവുകളോടും ഉടമകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ബൂത്തിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ല കളക്ടര്‍ അഭ്യര്‍ഥിച്ചു.
നാല് സെറ്റ് മെഷീനുകളാണ് റീപോളിങ്ങിനായി സജ്ജമാക്കിയിട്ടുള്ളത്. മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചുകഴിഞ്ഞു. കളമശേരി ഗവ. പോളി ടെക്നിക് കോളേജിലുള്ള ബൂത്തില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ് സമയം. ബൂത്തു പരിധിയിലെ എല്ലാ വീടുകളിലും റീപോളിങ് സംബന്ധിച്ച സന്ദേശം എത്തിച്ചിട്ടുണ്ട്. ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ സ്ലിപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇനിയും സ്ലിപ്പ് കിട്ടിയില്ലെങ്കിലും രാവിലെ ബൂത്ത് പരിസരത്തെ ഹെല്‍പ്പ് ഡസ്കില്‍ നിന്ന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10നു നടന്ന തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ ഉപയോഗിച്ച വോട്ടുയന്ത്രത്തിന്റെ തകരാറാണ് റീപോളിങ്ങിന് ഇടയാക്കിയത്. 73.4 ശതമാനം വരെ വോട്ടു അന്നിവിടെ രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1172 വോട്ടര്‍മാരില്‍ 434 പുരുഷന്മാരും 426 സ്ത്രീകളും ഉള്‍പ്പടെ 860 പേര് അന്ന് വോട്ടു ചെയ്തിരുന്നു. 75.95 ശതമാനം വോട്ടു രേഖപ്പെടുത്തിയ മണ്ഡലം ശരാശരിയേക്കാള്‍ -2.58 ശതമാനം കുറവ് വോട്ടാണ് അന്നിവിടെ രേഖപ്പെടുത്തിയത്.
റീപോളിങ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി കര്‍ണാടക കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൊന്നുരാജിനെ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം ഇന്നലെ ബൂത്തിലെത്തി ഒരുക്കങ്ങളും സജ്ജീകരണവും വിലയിരുത്തി. ഇതിനു പുറമെ ഒരു മൈക്രോ ഒബ്സര്‍വറെ കൂടി ബൂത്തില്‍ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: