കൊച്ചി: ജിസിഡിഎയുടെ നേതൃത്വത്തില്‍ രാജേന്ദ്ര മൈതാനത്തെ ലേസര്‍ ഷോ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനം നടപ്പിലാക്കാന്‍ ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ തയ്യാറായില്ലെന്ന് ആരോപണം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സുനില്‍ കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. ജിസിഡിഎയുടെ സ്ഥലം എന്നവകാശപ്പെട്ടാണ് പദ്ധതിക്ക് അനുമതി കിട്ടിയത്. ഇത് പൊതു സ്ഥലമാണോ എന്നതില്‍ നഗരസഭ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരാസൂത്രണ കമ്മിറ്റി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധ നടത്തുമെന്നും നിര്‍മാണം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍മാണം നിര്‍ത്തിവയ്പ്പിക്കുമെന്നും മേയര്‍ പറഞ്ഞു. ജിസിഡിഎ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ രാജേന്ദ്ര മൈതാനം പൊതു ഇടമായി സംരക്ഷിക്കുമെന്ന് ചെയര്മാന് എന്‍ വേണുഗോപാന്‍ അറിയിച്ചതായും മേയര്‍ മറുപടി പറഞ്ഞു.
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനെതിരെയും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. കാനകളും കനാലുകളും ശുചീകരിക്കുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നും ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടരലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പ്രവര്‍ത്തനങ്ങളാരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. പൊന്നുരുന്നി മേല്‍പാലത്തിലെ ടോള്‍പിരിവ് ഒഴിവാക്കുന്നതിനെക്കുറിച്ച് റോഡ് ഫണ്ട് ബോര്‍ഡുമായി ചര്‍ച്ച നടത്തും. പാലം നിര്‍മാണത്തിനായി ചിലവായ തുകയെക്കുറിച്ച് ഇവരില്‍നിന്നും അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മേയര്‍ പറഞ്ഞു. പൊന്നുരുന്നി പാലത്തിലെ ടോള്‍പിരിവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ കെ വി മനോജ് അവതാരകനും ജോജി കുരീക്കോട് അനുവാദകനുമായി അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. പൊന്നുരുന്നി, പുല്ലേപ്പടി ആര്ഒബികളിലെ ടോള്‍പിരിവ് ഒരു പായ്ക്കേജായി കാണുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യും. രണ്ട് മേല്പാലങ്ങളും അഞ്ച് കി.മീറ്റര്‍ പരിധിയിലുള്ളതാണ്. അതിനാല്‍ രണ്ട് പാലങ്ങളും ഒരുമിച്ച് ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഒന്നില്‍ ടോള്‍പിരിവ് ഒഴിവാക്കിക്കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സൗമിനി ജെയിന്, കെ ജെ സോഹന്‍, കൗണ്‍സിലര്‍മാരായ സി എ ഷക്കീര്‍, കെ വി മനോജ്, ജോജി കുരീക്കോട്, എന്‍ എ ഷഫീക്ക്, കെ എന്‍ സുനില്‍കുമാര്‍, സജിനി ജയചന്ദ്രന്, എം പി മഹേഷ്കുമാര്‍, പി എസ് പ്രകാശന്, വി എ ശ്രീജിത്ത്, എ എച്ച് നിയാസ്, സോജന് ആന്റണി, ശ്യാമള എസ് പ്രഭു, സുധ ദിലീപ്കുമാര്, വി കെ മിനിമോള്‍, കെ ആര് പ്രേംകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: