തെരഞ്ഞെടുപ്പു രംഗത്ത് പക്ഷവും പ്രതിപക്ഷവും പിടിക്കുന്നത് പാര്‍ട്ടികളാണ്. ഭരണത്തിലെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പാര്‍ട്ടികളുടെ സഹായത്തിനും അവരുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനും സഹായിക്കുന്ന മാധ്യമങ്ങള്‍ക്ക് അങ്ങനെ പക്ഷമൊന്നുമില്ല, ഉണ്ടാവാന്‍ പാടില്ലെന്നാണ് വയ്പ്പ്. എന്നാല്‍ പരസ്യമായി പക്ഷം പറയുന്ന മാധ്യമങ്ങളുണ്ട്. കേരളത്തിലെ പ്രത്യേകതയാണത്. അച്ചടി മാധ്യമങ്ങളുടെ കാര്യം പറഞ്ഞാല്‍, വിവിധ പാര്‍ട്ടികള്‍ക്ക് മുഖ പത്രങ്ങളുണ്ട്. ദേശാഭിമാനി സിപിഎമ്മിന്റെ പത്രമാണ്. ചന്ദ്രിക മുസ്ലിം ലീഗിന്റേതാണ്. വീക്ഷണം കോണ്‍ഗ്രസിന്റെ പത്രം. ഇതു കൂടാതെ വിവിധപാര്‍ട്ടികളെ പരസ്യമായി പിന്തുണക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതോ അല്ലെങ്കില്‍ വാര്‍ത്തകളുടെ അവതരണത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക ആശയത്തോടോ ആദര്‍ശത്തോടോ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മാധ്യമം പത്രം പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ സഭയുടെ ആശയാദര്‍ശങ്ങളുടെ പ്രചരാണാര്‍ത്ഥമാണ് ദീപികയുടെ പിറവിതന്നെ. ഹിന്ദുത്വം ഒരു സംസ്കാരമാണെന്നു വിശ്വസിച്ച് അതുതന്നെയാണ് ദേശീയതയെന്ന് തിരിച്ചറിഞ്ഞ് ദേശീയതയുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ജന്മഭൂമി.
എന്നാല്‍ ഇതിനു പുറമേ ചില പത്രങ്ങളുണ്ട്. അവയാണ് മുഖ്യധാരാ പത്രങ്ങളായി വായനക്കാര്‍ തിരിച്ചറിഞ്ഞു വശായിരിക്കുന്നത്. വായനക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യത, വാര്‍ത്തയിലെ വൈവിധ്യം, സമ്പൂര്‍ണത തുടങ്ങിയവയാണ് പ്രധാനം. പത്രം വായിച്ച് വിശകലനം ചെയ്ത് വാര്‍ത്തകളില്‍ മുഴുകുന്നവരെ സംബന്ധിച്ചിടത്തോളമേ പത്രത്തിന്റെ നിലപാടും ആദര്‍ശവും ആശയവും മറ്റും പ്രസക്തമാകുന്നുള്ളു. കേവലം വിവരം അറിയാന്‍ മാത്രം പത്രം വായിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ ലഭ്യതയും വാര്‍ത്തയിലെ സമ്പൂര്‍ണ്ണതയും മറ്റുമേ വിഷയമാകുന്നുള്ളു. അതുകൊണ്ടുതന്നെ അത്തരക്കാര്‍ വളര്‍ത്തുന്ന പത്രങ്ങള്‍ക്ക് മുഖ്യധാരാ ബഹുമതി കിട്ടിപ്പോകും. കാരണം, അത്തരം ഒരു പത്രം നടത്താന്‍ കച്ചവട മനസു മാത്രമേ വേണ്ടൂ.
വിഷം ഉള്‍ക്കൊള്ളുന്ന പാത്രത്തിനു പുറത്ത് അതു വില്ക്കാനുള്ളതാണെങ്കില് അതുസംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും പ്രദര്ശിപ്പിക്കണമെന്നാണ്ചട്ടം. വാണിജ്യ നിയമം, കമ്പനി നിയമം, ഉല്‍പ്പാദന നിയമം തുടങ്ങിയ വിവിധ നിയമങ്ങള്‍ അങ്ങനെ അനുശാസിക്കുന്നുണ്ട്. ആ പരസ്യ പസ്താവനക്കു വിരുദ്ധമായാണ് ഉല്‍പ്പന്നം വിപണിയിലെത്തിക്കുന്നതെങ്കില് അതിന്റെ വിതരണം തടാനും വേണ്ടിവന്നാല്‍ നിര്‍മ്മാതാവിനെ ശിക്ഷിക്കാനും വിവിധ വകുപ്പുകള്‍ പ്രകാരം അധികൃതര്‍ക്ക് കഴിയും.
കള്ളക്കച്ചവടം നടത്താത്തവര്‍ക്ക് ഈ നിയമങ്ങളെ പേടിക്കേണ്ടതില്ല. ഈ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയുന്നത് ഉല്‍പ്പാദകര്‍ സ്വയം നിശ്ചയിച്ചു ചട്ടങ്ങള്‍ ലംഘിക്കാതിരിക്കുമ്പോള് മാത്രമാണ്. അല്ലാതെ കുറ്റം ചെയ്ത ശേഷം ശിക്ഷിക്കുമ്പോഴല്ല. ഇതൊരു ധാര്‍മ്മികതയുടെയും നൈതികതയുടെയും പ്രശ്നമാണ്. നിയമങ്ങള്‍ക്കെല്ലാം അങ്ങനെയൊരു പ്രത്യേകതയുണ്ട്. അഹിതമായതു സംഭവിക്കാതിരിക്കാനാണു നിയമം ഉണ്ടാക്കുന്നത്. അഥവാ സംഭവിച്ചാല്‍ അതിനു ശിക്ഷ കൊടുക്കാനും അതുവഴി സമൂഹം അത് ആവര്‍ത്തിക്കാതിരിക്കാന്‍ അവരെ ബോധല്കരിക്കുന്നതിനുമാണ് നിയമങ്ങള്‍. (പക്ഷേ, നിയമങ്ങള്‍ ആ ലക്ഷ്യം സാധിക്കാന്‍ ഉപകരിക്കുന്നുണ്ടോ എന്നു സംശയിക്കണം. ഒരു പരിധിവരെ നമ്മുടെ ഉദാരമായ ജനാധിപത്യ വ്യവസ്ഥയിലെ ചില പഴുതുകള്‍ കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭരണഘടനക്ക് അരനൂറ്റാണ്ടിനിടെ നൂറിലേറെ ഭേദഗതികള്‍ വരുത്തേണ്ടി വന്നത് അത് സജീവമായതുകൊണ്ടും സമ്പൂര്ണ്ണമല്ലാത്തതുകൊണ്ടുമാണല്ലോ. ഒരു നിയമം ഉണ്ടാക്കുകയും ആ നിയമത്തിനെ തലനാരിഴകിറി വിശകലനം ചെയ്തും വാദിച്ചും അതിലെ ഏറ്റവും ചെറിയ പഴുതുപയോഗിച്ചു കുറ്റക്കാരെ രക്ഷപ്പെടുത്തുന്നതിനും നിയമ സഹായം നല്കുന്നവര് ആശ്രയിക്കുന്നത് ഒരേ ഭരണ ഘടനയെതന്നെയാണെന്നതു വേറൊരു കാര്യം.) അങ്ങനെനോക്കുമ്പോള്‍ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് അച്ചടിമാധ്യമങ്ങളുടെ പ്രഖ്യാപിത നയ നിലപാടുകള്‍ക്കു വിരുദ്ധമായി അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കെതിരേ നടപടികള്‍ വേണ്ടതല്ലേ.
പാര്‍ട്ടി മുഖപത്രങ്ങള്‍ അവരുടെ നടത്തിപ്പു സംഘടനകളുടെ നിലപാടുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതിന്റെ നടത്തിപ്പുകാര്‍ക്കു സംഘടനകളുടെ ശിക്ഷ കിട്ടും. പക്ഷേ, നിഷ്പക്ഷരെന്നു സ്വയം പറയുകയും അങ്ങനെ പ്രചരിപ്പിക്കുയും ചെയ്യുന്നവര്‍ പക്ഷം പിടിക്കുമ്പോള്‍ ശിക്ഷിക്കേണ്ടതാരാണ്. വായനക്കരില്‍ നേരത്തേ പറഞ്ഞ വിശകലനക്കാരായ ഗൗരവതരമായി വായിക്കുന്ന വിഭാഗം പത്രം വാങ്ങുന്നതു നിര്‍ത്തി പത്രസ്ഥാപനത്തെ ശിക്ഷിച്ചേക്കാം. പക്ഷേ പത്രത്തിന്റെ നയ നിലപാടുകള്‍ അറിയാത്ത, അല്ലെങ്കില്‍ കാര്യമാക്കാത്ത വായനക്കാര്‍ അതിനു മുതിരില്ല. അവര്‍ പത്രത്തിന്റെ നിലപാടും നയവും മാറുന്നത് അറിയുന്നേയില്ല. പത്രങ്ങളാണെങ്കില്‍ പുറത്തു പഞ്ചസാരയെന്ന് എഴുതി വെച്ച് അകത്ത് വിഷം സൂക്ഷിക്കുന്ന പാത്രങ്ങളായി മാറുകയും ചെയ്യുന്നു. ഏറ്റവും കുറഞ്ഞത് ഇവര്‍ക്കു ചെയ്യാവുന്നത് ഇടയ്ക്കിടെ നയവും നിലപാടും പ്രഖ്യാപിക്കുകയെന്നതാണ്.
കേരളത്തിലെ ഏറ്റവും വായിക്കപ്പെടുന്ന പത്രമെന്ന് അവകാശപ്പെടുന്ന മലയാള മനോരമ പത്രത്തിന്റെ ചരിത്രം തുടങ്ങുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ നിലപാടോടെയാണ്. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നിട്ടും അതിന്റെ നടത്തിപ്പുകാരന് ശപഥം ചെയ്തതുപോലെ അവരാരും വിഷം കുടിച്ചു മരിച്ചില്ല. പകരം, മിടുക്കരായ ആ കച്ചവടക്കാര്‍ വായനക്കാരെ വിഷം കുടിപ്പിച്ചു, കുടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദീര്ഘദൃഷ്ടിയുള്ളവരെന്നും ബിസിനസില്‍ വലിയ കാഴ്ചപ്പാടുള്ളവരെന്നും പുകഴ്ത്തപ്പെടുന്ന അവര്‍ പക്ഷേ 20 വര്‍ഷം മുമ്പ് ബിജെപി എന്നൊരു പാര്‍ട്ടി ദേശീയതലത്തില്‍ ഇത്ര പ്രാധാന്യം നേടുമെന്നു കരുതിയിരുന്നില്ല. ഞാനും സ്വര്‍ണ്ണപ്പണിക്കാരനും മാത്രമേ ഉണ്ടാകൂ, ഉണ്ടാകാവൂ എന്നു കരുതിയിരുന്ന അവരുടെ മാനേജ്മെന്റിനെക്കൊണ്ട് ബിജെപി ഭാവിയിലെ ഭരണകക്ഷിയാണെന്ന് വിശ്വസിപ്പിക്കാനല്ല, സങ്കല്പ്പിക്കാന് പോലും പത്രാധിപ സമിതിയിലെചില മിടുക്കന്മാര്ക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
പുതു തലമുറയില്‍ പെട്ട നടത്തിപ്പുകാരാരും ആത്മാഹുതി ഭീഷണിയൊന്നും മുഴക്കിയില്ല. എന്തായാലും അന്നു മുതല്‍ ബിജെപിയോടു പത്രത്തിനു കരുതല്‍ വന്നു. ഓരോ തെരഞ്ഞടുപ്പിനും മുമ്പ് അവരുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ ബിജെപി നേതാക്കളെയും പാര്‍ട്ടിയേയും പ്രകീര്‍ത്തിച്ച് ഒരു കുറിപ്പിറക്കാന്‍ അവര്‍ മറന്നില്ല. കോണ്‍ഗ്രസിന്റെ നിരന്തര കുഴലൂത്തിനിടയില് ഇടതുകൈകൊണ്ട് ഒരു തൊട്ടിലാട്ടി അവര്‍ ബാലന്‍സു ചെയ്തുപോന്നു. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ അവര്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററാകാന് മറന്നില്ല എന്നല്ല, ബിജെപി വിരുദ്ധത പരകോടിയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. ബിജെപിയെ പ്രതിപക്ഷമായി കാണാന്‍ തീരുമാനിച്ചവിവരം പക്ഷേ വായനക്കാരോട് ഒരു തരത്തിലും പറഞ്ഞില്ല. നേരത്തേ പറഞ്ഞ വിവിധ നിയമങ്ങളുടെ ലംഘനം.
പക്ഷേ, രണ്ടു പതിറ്റാണ്ടുകൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി മൂന്നുവട്ടം സര്‍ക്കാര്‍ ഉണ്ടാക്കി. ആദ്യത്തെ 13 ദിവസത്തെ സര്‍ക്കാര്‍ രൂപീകരണക്കാര്യം എല്ലാ ദല്ഹിരഹസ്യ രാഷ്ട്രീയനീക്കങ്ങളും മുന്‍കൂട്ടി അറിയുന്നുവെന്ന് അവകാശപ്പെടുന്ന പത്രം അറിഞ്ഞില്ല. സത്യപ്രതിജ്ഞ കഴിഞ്ഞേ വാര്‍ത്ത കൊടുക്കാനായുള്ളു. 13-ാം ദിവസം ബിജെപി സര്‍ക്കാര്‍ വീണതും രണ്ടാം വാജ്പേയി സര്‍ക്കാര്‍ ഒരു വോട്ടിനു പുറത്തായതും ഏറെ ആസ്വദിച്ച പത്രം നുണവാര്‍ത്തകള്‍ ചമച്ച് 2004-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരമാവധി ഉപദ്രവിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വാറോലയായി മാറുമ്പോള്‍ നിഷ്പക്ഷത മറക്കുന്ന പത്രം 2014-ലെ തെരഞ്ഞെടുപ്പു മുറുകുമ്പോള്‍ ഒരു വസ്തുത മനസിലാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രതിപക്ഷക്കൂട്ടത്തിലായിരിക്കും ഇരിക്കുക. ബിജെപി ആകും ഭരണത്തില്‍. അതുകൊണ്ട് കോണ്‍ഗ്രസിനെ തുണയ്ക്കുന്ന പത്രമെന്ന നിലയില്‍ പ്രതിപക്ഷ പത്രമാകുക. ഏതാനും ആഴ്ചയ്ക്കു മുമ്പ് നടത്തിയ പത്രാധിപ സമിതി ചര്‍ച്ചയില്‍ മനോരമ മാനേജ്മെന്റും ആ നിയലപാടെടുത്തു, പ്രതിപക്ഷ പത്രമാകുക. അതിന്റെ ലക്ഷണം പത്രം ആക്രാമികമായി കാണിക്കാനും തുടങ്ങിയിട്ടുണ്ട്.
(തുടരും)
സുദര്ശന്
നാളെ: ലക്ഷ്യം പലത്; ഏതു മാര്‍ഗ്ഗവും നോക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: