കൊച്ചി: വടുതലയില്‍ രാത്രി ബൈക്കില്‍ സഞ്ചരിച്ചുവന്ന സഹോദരന്മാരെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വടുതല തെരുവില്‍ പറമ്പില്‍ അര്ജുന്(19) പോഴമംഗലത്ത് ജിബിന്‍(19), ചിറ്റൂര്‍ അമ്പലത്ത് ഗോകുല്‍ (20) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. വടുതല സ്വദേശികളായ കോതേരി തുണ്ടിയില്‍ വീട്ടില്‍ വിശ്വംഭരന്റെ മക്കളായ അജയകുമാര്‍, അനീഷ് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
അക്രമം തടയാന്‍ ശ്രമിച്ച സുധീഷ്, ജയിംസ് എന്നിവരേയും ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. സ്വകാര്യ ബസ്സ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍. പരിക്കേറ്റ അജയകുമാറിന്റെ ഉടമസ്ഥതയിലുളള ദേവിപ്രസാദം ബസ്സിലെ ജീവനക്കാരും ദേവി ബസ്സിലെ ജീവനക്കാരുമായി ചിറ്റൂര്‍ അമ്പലത്തിന് അടുത്ത് വച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വടുതലയില്‍ അക്രമം ഉണ്ടായത്.
ഈ കേസിലെ പരാതിക്കാരന് അജയകുമാര്‍ സഹോദരന് അനീഷിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരുന്നവഴി വടുതല മങ്കഴ റോഡ് ജംഗ്ഷനില്‍ വച്ച് പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി അവരുടെ കൈയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. സ്റ്റാന്റിനടുത്തുനിന്നും നോര്‍ത്ത് സബ്ബ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസിന്റെ നേതൃതത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: