കൊച്ചി: പറവൂര്‍ നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ നോക്കു കുത്തികളാകുന്നു എന്ന് പരാതി. പറവൂരിലെ പ്രധാന കവലകളിലെ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ഈ ഭാഗത്ത് അപകടങ്ങള്‍ പെരുകുന്നു. കെഎംകെ ജംക്ഷന്, മുനിസിപ്പല്‍ കവല, തെക്കേ നാലുവഴി കവല ഇവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളാണ് തകരാറിലായിരിക്കുന്നത്. സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതമായി നാളുകളായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. ഗതാഗതം നിയന്ത്രിക്കുന്നതിനായി ട്രാഫിക് വാര്‍ഡനെ പോലും നിയമിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. അപകടസൂചന നല്കുന്ന ബോര്‍ഡുകള്‍ പല സ്ഥലങ്ങളിലും വച്ചിട്ടില്ല. യാതൊരു നിയന്ത്രണവും ഇല്ലാതെ വാഹനങ്ങള്‍ ട്രാഫിക് സിഗ്നല്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് വന്‍ ഗതാഗത കുരുക്കിനും ഇടവരുത്തുന്നു. കാല്‍നട യാത്രക്കാര്‍ ഭയന്നാണു റോഡ് മുറിച്ചു കടക്കുന്നത്. സിഗ്നലുകളുടെ അഭാവവും അപകട ഡിവൈഡറും തെക്കേ നാലുവഴിയിലെ അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ഇവിടെ ഡിവൈഡറിലിടിച്ചു ധാരാളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ കുറവായത് വന്‍ അപകടം ഒഴിവാക്കിയെന്നു മാത്രം. നിരവധി പരാതികളെയും വാര്‍ത്തകളെയും തുടര്‍ന്ന് സിഗ്നലുകള്‍ നന്നാക്കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തകരാറിലായി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള അധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സിഗ്നലുകള്‍ നന്നാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ എടുത്തില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: