കൊച്ചി: ചെന്നൈ ആസ്ഥാനമായ പ്രിസം ഇവന്റ്സ് സംഘടിപ്പിക്കുന്ന 33- ാമത് സ്പ്ലാഷ് അക്വാ- പെറ്റ്- അഗ്രി ഷോ കൊച്ചി മറൈന്‍ ഡ്രൈവ് ഹെലിപാഡ് മൈതാനത്തില്‍ ആരംഭിച്ചു ഈ മാസം 21 വരെയാണ് വിപുലമായ പ്രദര്‍ശന വില്‍പ്പന.
വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, കൃഷിരീതികള്‍ തുടങ്ങിയവയെ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുക, അവയെ ശാസ്ത്രീയമായി വളര്‍ത്താന്‍ ആവശ്യമായ വിവരങ്ങള്‍ അവരിലേക്കെത്തിക്കുക, കുറഞ്ഞ ചെലവില്‍ അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് സ്പ്ലാഷ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കോ- ഓര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍സണ്‍ അറിയിച്ചു.
ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ ജയന്റ് അരപൈമ, ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന ഫ്ലവര്‍ ഹോണ്‍ മത്സ്യം, ചീങ്കണ്ണി മത്സ്യം, അരോവണ ഫെങ്ങ്ഷുയി മത്സ്യം, നീല പ്രകാശം പുറപ്പെടുവിക്കുന്ന നിയോണ്‍ ടെട്ര മത്സ്യം, സ്വോഡ് മത്സ്യം, ഓസ്കര് ഫിഷ്, റെഡ് ക്യാപ്പ്, ലയണ്‍ ഹെഡ്, ഫെതര്‍ ഫിഷ് തുടങ്ങിയവയൊക്കെ പ്രദര്‍ശനത്തിലെ ആകര്‍ഷകങ്ങളാണ്. ബ്ലാക്ക് ഗോസ്റ്റ്, ഡെവിള്‍, പിരാന, ജാക്വര്‍, ടെക്സാസ്, പാരറ്റ് തുടങ്ങി ആയിരത്തിലധികം മത്സ്യ ഇനങ്ങളാണിവിടെ എത്തുന്നത്.
അലങ്കാരമത്സ്യങ്ങള്‍ക്കൊപ്പം പ്രാവ് വളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും അലങ്കാര കോഴി വളര്‍ത്തലിലും നായ വളര്‍ത്തലിലും താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ അവയുടെ അപൂര്‍വ ഇനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സ്പ്ലാഷ് ഷോയില്‍ ഉണ്ടാകും. ദേഷ്യം വരുമ്പോള്‍ മസില് പടിക്കുന്ന പ്രാവ് അടക്കം എണ്‍പതിലേറെ ഇനങ്ങള്‍ ഇവിടെ കാണാം. ഫാന്‍സി കോഴികള്‍, മൂന്നു മീറ്റര്‍ നീളമുള്ള വാലുള്ള ഓണഗോറി കോഴികള്‍, മഴവില്‍ നിറമുള്ള കോഴികള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയം. മയിലിനോട് സാദൃശ്യമുള്ള സ്വിന്ഹോയ് എന്ന ഫെസന്റും മറ്റു വിവിധ ഫെസന്റുകളും ആരെയും ആകര്‍ഷിക്കും. 18 ഇനം നായകളാണ് ഇവിടെയുള്ളത്. സൈബീരിയന്‍ ഹസ്കി, ചൈനീസ് പഗ്, ലാബ്രഡോര്‍, അല്സേഷ്യന്, ഡോബര്മാന്, ഡാഷ്, ഡാല്‍മേഷന്‍ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടും.
അടുക്കളകൃഷി, ഫ്ലാറ്റുകളില്‍ ചെയ്യാവുന്ന ഗ്രോബാഗ് കൃഷി എന്നിവയുടെ പ്രദര്‍ശനമാണ് മറ്റൊരു സവിശേഷത. ഈ കൃഷികള്‍ക്കും കോഴി, താറാവ്, മുയല് വളര്‍ത്തലിനും ആവശ്യമായ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും. മുയല്, ഗിനിപ്പന്നി, വെള്ളയെലികള്‍, ടര്‍ക്കി കോഴികള്‍ എന്നിവയും പ്രദര്‍ശനത്തില്‍ കാണാം.
ഇറക്കുമതി ചെയ്ത അത്യന്താധുനിക മെയ്ന്റനന്‍സ് ഫ്രീ അക്വേറിയങ്ങള്‍, കുറ്റമറ്റ അലങ്കാര മത്സ്യവളര്‍ത്തലിന് ആവശ്യമായ ക്ലീനിംഗ്- വാട്ടര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍, മത്സ്യങ്ങള്‍ക്കാവശ്യമായ സപ്ലിമെന്ററി ഫുഡ്, മരുന്നുകള്‍, അക്വേറിയം അലങ്കരിക്കാനുള്ള ഇറക്കുമതി ചെയ്ത ടോയ്സ്, പ്ലാന്റുകള്‍, പെബിള്‍സ്, ഫില്‍റ്ററുകള്‍ തുടങ്ങിയവയെല്ലാം സാധാരണക്കാരിലെത്തിക്കുക എന്നതും ഈ ഷോയുടെ ലക്ഷ്യമാണ്.
ഇതോടൊപ്പം നായ വളര്‍ത്തലിനുള്ള വിവിധ കൂടുകള്‍, ഫാള്റ്റുകളില് നായകളെ വളര്‍ത്താനുള്ള ക്ലീനിങ് ട്രേയും വീലുകളുമുള്ള കൂടുകള്‍, ബെല്‍റ്റുകള്‍, ചെയ്നുകള്‍, ചീര്‍പ്പുകള്‍, തുടങ്ങി ഒട്ടേറെ വസ്തുക്കളും ഇവിടെ ലഭ്യമാകും. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി എട്ടര വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. നഗരത്തിലെ മുഴുവന്‍ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പ്രത്യേക സൗജന്യ പ്രവേശന പാസുകള്‍ അതത് സ്കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: