ചങ്ങനാശേരി: വികസനത്തിന്റെ പേരു പറഞ്ഞ് കേരളം ഭൂമാഫിയകള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ലക്ഷോപലക്ഷം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്നാണ് ജനാഭിപ്രായം. കുത്തക മുതലാളിമാര്‍ക്കും മന്ത്രിമാര്‍ക്കും അതിവേഗം തലസ്ഥാനത്തെത്തുന്നതിനുവേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നൂറ്റിയമ്പതുമീറ്റര് വീതിയില്‍ സ്ഥലമെടുക്കുന്നതിനായി കോടികള്‍ ചെലവഴിച്ച് സര്‍വ്വേയും നടത്തി. ഈ സര്‍വ്വേയിലൂടെ ലക്ഷോപലക്ഷം ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിരവധി സ്കൂളുകള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം മഞ്ഞ മഷിയിലുള്ള സര്‍വ്വേ നമ്പരുകള്‍ വീണു. ജനങ്ങള്‍ ആകെ ഭീതിയിലായി. ഇതിനിടയില്‍ ജനങ്ങള്‍ സംഘടിച്ച് അതിവേഗ റെയില്‍ വിരുദ്ധ ജനകീയ സമിതികള്‍ പലസ്ഥലങ്ങളിലും രൂപീകരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങള്‍ക്ക് വ്യക്തമായ രൂപരേഖ നല്‍കാതെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വികസനം കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പായി അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നു. ഇത് ജനം വിശ്വസിച്ചിട്ടില്ല. കാരണം തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് പരാജയഭീതിയുണ്ടായതിനെത്തുടര്ന്നുള്ള നീക്കമാണിതെന്ന് ജനങ്ങള്‍ കരുതുന്നു. ആറന്മുള വിമാനത്താവളം മറ്റൊരു വികസനത്തിന്റെ പേരില്‍ നടന്ന പദ്ധതിയാണ്. ഇത് തികച്ചും ആറന്മുളയുടെ പൈതൃകം നഷ്ടപ്പെടുത്തും. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ആറന്മുളയെയും ആറന്മുള ക്ഷേത്രത്തെയും നശിപ്പിക്കുന്നതിനും വേണ്ടിയുളള കോണ്‍ഗ്രസിന്റെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. കോണ്‍ഗ്രസ് വീണ്ടും രാജ്യം ഭരിച്ചാല്‍ അത് പ്രത്യേകിച്ച് കേരള ജനതയോടുള്ള വെല്ലുവിളിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനദ്രോഹ നയങ്ങളാണ് ജനങ്ങള്‍ക്കു മുന്നോട്ടുവയ്ക്കാനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: