കോട്ടയം: കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് രാഷ്ട്രീയമാന്യത പ്രകടിപ്പിക്കണമെന്ന് ബിജെപി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിനെ വ്യക്തിഹത്യ നടത്തുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ജോര്‍ജ്ജിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് പത്തനംതിട്ടയില്‍ പരാജയഭീതിയിലാണ്. ബിജെപിയെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നതോടെ പി.സി. ജോര്ജ്ജിനെയിറക്കി പതിവുപോലെ വ്യക്തിഹത്യയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി താമസിക്കുന്ന വാടകകെട്ടിടം ഒരു ബ്ലേഡ് മാഫിയ തലവന്റേതാണെന്നും, അദ്ദേഹത്തിന്റെ ആതിഥ്യത്തിലുമാണെന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രസംഗം. ബിജെപിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ എം.ടി. രമേശിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പുരംഗം കലുഷിതമാക്കാനുള്ള ശ്രമമാണ് ജോര്‍ജ്ജ് നടത്തുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ അപകീര്‍ത്തിപരമായ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് സമിതി ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് താല്‍ക്കാലിക താമസസൗകര്യം ഒരുക്കിയിരിക്കുന്നത് പത്തനംതിട്ട മൈലപ്രയില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച ലക്ഷ്മിനിവാസില്‍ വി. ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ്. പക്ഷാഘാതം വന്ന് കിടപ്പിലാണ് വീട്ടുടമയായ വി. ബാലകൃഷ്ണപിള്ള. ഇദ്ദേഹത്തെ യാണോ ബ്ലേഡ് മാഫിയാത്തലവനായി ജോര്‍ജ്ജ് ചിത്രീകരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു. പി.സി. ജോര്‍ജ്ജിനാണ് ബ്ലേഡ് മാഫിയകളും, ക്വാറി മാഫിയകളുമായി ബന്ധമുള്ളത്. മുണ്ടക്കയം ചോറ്റിയിലെ വീട് ആര് സംഭാവന ചെയ്തതാണെന്ന് ജോര്‍ജ്ജ് വ്യക്തമാക്കേണ്ടതാണ്. കോട്ടയം ജില്ലയിലെ ഒരു ബ്ലേഡ് മാഫിയ തലവനെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിലേക്ക് കത്തെഴുതി സംരക്ഷണം ഉറപ്പുവരുത്താന്‍ ശ്രമിച്ചയാളാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. ജോര്‍ജ്ജ് പ്രതിനിധാനം ചെയ്യുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കരിങ്കല്‍ ക്വാറികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, കോട്ടയം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, ജില്ലാ കമ്മറ്റിയംഗം ടി.എന്‍.ഹരികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: