ചെന്നൈ: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായാല്‍ ഇന്ത്യയുടെ പേര് മാറ്റുമെന്ന് വൈക്കോ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഡിഎംകെ ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഇന്ത്യയുടെ പേര് മാറ്റുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്നാക്കി മാറ്റുമെന്നാണ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ അവകാശപ്പെടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുകയും സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്താല്‍ പേര് മാറ്റും തീര്‍ച്ചയായും ഉണ്ടാകും. ഫെഡറല്‍ സര്‍ക്കാര്‍ എന്നാണ് ഭരണഘടനയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഇപ്പോള്‍ അധികാരം കേന്ദ്ര സര്‍ക്കാരില്‍ മാത്രമാക്കി ഒതുക്കിയിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വവും ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എന്ന് പേരാകും രാജ്യത്തിന് യോജിച്ചതെന്ന് വൈക്കോ പറയുന്നു.
തങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വധശിക്ഷ നിര്‍ത്തലാക്കും എന്നും വൈക്കോ പറഞ്ഞു. എല്‍ടിടിഇക്കെതിരായ നിരോധനം പിന്‍വലിക്കും എന്നതാണ് എംഡിഎംകെയുടെ മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും എംഡിഎംകെ അവകാശപ്പെട്ടു.
സ്വകാര്യമേഖലയില്‍ സംവരണം, തമിഴ് വംശജര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ തമിഴ് അംബാസിഡര്‍മാര്‍, നദിയുടെ സംയോജനം, കാവേരി നദിജല തര്‍ക്കം പരിഹരിക്കല്‍, ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ആക്രമിക്കുന്ന ശ്രീലങ്കന്‍ നടപടിക്കെതിരെ ശക്തമായ നിയമം, മത്സ്യതൊഴിലാളി സമൂഹത്തെ ആദിവാസി സമൂഹമാക്കി പ്രഖ്യാപിക്കുക തുടങ്ങിയ നടപടികളും പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിക്കൊപ്പമാണ് എംഡിഎംകെ തമിഴ്നാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തമിഴ്നാട്ടിലെ 40 സീറ്റുകള്‍ ഇല്ലെങ്കില്‍ പോലും നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ വിജയത്തിലെത്തും. രാജ്യത്തെങ്ങും നരേന്ദ്ര മോദി തരംഗം അലയടിക്കുകയാണ് – തമിഴ്നാട്ടിലെ തീപ്പൊരി നേതാവായ വൈക്കോ പറഞ്ഞു.
തമിഴ്നാട്ടില്‍ ഏഴ് മണ്ഡലങ്ങളിലാണ് വൈക്കോയുടെ എംഡിഎംകെ മത്സരിക്കുന്നത്. അണ്ണാ ഡിഎംകെയ്ക്കല്ലാതെ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്താല്‍ അത് വെറുതെയാകും എന്ന ജയലളിതയുടെ പരാമര്‍ശത്തെ വൈക്കോ വിമര്‍ശിച്ചു. അവര്‍ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ബിജെപിക്കും സഖ്യകക്ഷികള്ക്കുമല്ലാതെ വോട്ട് ചെയ്താല്‍ ആ വോട്ടുകള്‍ വെറുതെയാകുമെന്ന് വൈക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: