കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഹിന്ദുക്കള്‍ക്ക് നിയമനം നല്കാന് നീക്കമെന്ന് ആക്ഷേപം. ദേവസ്വംബോര്‍ഡ് കോളേജില്‍ അഹിന്ദുക്കളെ അദ്ധ്യാപകരായി നിയമിക്കനാണ് ശ്രമം. ദേവസ്വംബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെ നിയമിക്കുന്ന പതിവില്ല. സര്‍ക്കാര്‍ ശമ്പളം നല്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ മെറിറ്റനുസരിച്ചാണ് നിയമനമെന്നും ഇന്റര്‍വ്യൂ ബോര് ഡാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നുമാണ് ദേവസ്വം അധികൃതരുടെ ഭാഷ്യം. ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ അമുസ്ലിങ്ങളായ ആളുകളെ നിയമിക്കാറില്ല. ക്ഷേത്രങ്ങളിലെ ഭക്തരുടെ കാണിക്കപ്പണംകൊണ്ട് നിത്യവൃത്തി കഴിയുന്ന ദേവസ്വം ബോര് ഡിന്റെ സ്ഥാപനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കേണ്ട അവസരങ്ങളില്ലാതാക്കുകയാണ് ദേവസ്വം ബോര് ഡെന്നും അഹിന്ദുക്കളെ നിയമിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ഭക്തര്‍ പറയുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് ബോര്‍ഡിന്റെ വിവിധ സ്ഥാപനങ്ങളില്‍ തിരക്കിട്ട നിയമനം നടത്തിയും അഹിന്ദുക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും ലംഘിച്ച് അഴിമതി നടത്തിയ ബോര്‍ഡിനെ സര്‍ക്കാര്‍ അടിയന്തരമായി പിരിച്ചുവിടണമെന്ന് മന്നം സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
മരാമത്തുപണികളും ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സുകളും കല്യാണമണ്ഡപങ്ങളും അഹിന്ദുക്കള്‍ക്ക് ലേലം ചെയ്ത് കൊടുക്കുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിന്റെ ഉപദേശക സമിതികളെ നിര്‍ജ്ജീവമാക്കുന്ന ഉത്തരവുകളിറക്കി ഉദ്യോഗസ്ഥ താല്പര്യം സംരക്ഷിക്കുവാനുള്ള ശ്രമം ദേവസ്വംബോര്‍ഡ് ഉപേക്ഷിക്കണമെന്നും മന്നം സാംസ്കാരികമണ്ഡലം ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്നായര് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: