കോട്ടയം: വേനല്‍ ശക്തമായതിന് പിന്നാലെ തീപിടിത്തം തുടര്‍ സംഭവമാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെയും കോടിമത ഈരയില്‍കടവ് ഭാഗത്ത് തീ പടര്‍ന്നു പിടിച്ചു. പാടത്തെ ഉണക്കപ്പുല്ലുകള്ക്കാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കത്തിനശിച്ച പുല്ലുകളുടെ ബാക്കി ഭാഗങ്ങളാണ് ഇന്നലെ കത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് കോട്ടയത്താണ്. ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. നഗരത്തില്‍ രാവിലെ 11 ന് ബേക്കര്‍ ജംഗ്ഷനില്‍ സിസി കോംപ്ലക്സില്‍ വന്‍ പുക ഉണ്ടായത് ഭീതിയിലാഴ്ത്തി. രണ്ടു മൂന്നും നിലയില്‍ നിന്നുമാണ് പുക ഉയര്‍ന്നത്. കോംപ്ലക്സിനുള്ളിലുള്ളവര് മരണവെപ്രാളത്തില്‍ പുറത്തേക്ക് ഓടുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും സേനയ്ക്ക് ആദ്യം പുകയുടെ ഉത്ഭവസ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിക്കുള്ളില്‍ തീ കത്തുന്നത് കണ്ടെത്തിയത്. ലിഫ്റ്റിന് വേണ്ടി കുഴിച്ചുകുഴി കെട്ടിമറച്ചിരുന്നതിനാല് ഇവിടെ തീയിട്ടത് ആരും അറിഞ്ഞില്ല. കുഴിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ടയര്‍, പേപ്പറുകള്‍, മറ്റ് പാഴ്വസ്തുക്കള് കിടന്നിരുന്നതില്‍ തീ കൊളുത്തിയതാണ് കാരണം. തീ പടര്ന്നുപിടിക്കാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി.
കോട്ടയത്ത് കൊടുംചൂടായതോടെ ഫയര്‍ഫോഴ്സിന് ഉറക്കമില്ലാത്ത ദിനരാത്രങ്ങളാണിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാന്റേഷന് കോര്പ്പറേഷന് ഭാഗങ്ങള്‍, നാട്ടകം പോളിടെക്നിക് ഗ്രൗണ്ടിന് ചുറ്റുമുള്ള പുല്ലുകള്‍, ഏറ്റുമാനൂര്‍ കോടതിക്ക് സമീപമുള്ള റബര്‍തോട്ടത്തിലെ കരിയിലകള്‍ക്ക് കൈതേപ്പാലം മാങ്ങാനം എസ്എന്‍ഡിപിക്ക് സമീപത്തെ പാടത്തും, കോടിമത കല്ലുപുരയ്ക്കല്‍ പാടശേഖരങ്ങളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ഇലയ്ക്കാട് ഏക്കര്‍ കണക്കിന് സ്ഥലമാണ് കത്തി നശിച്ചത്. കുറവിലങ്ങാട് പള്ളിക്ക് സമീപം തരിശുനിലം കഴിഞ്ഞ ദിവസം കത്തിയിരുന്നു. ഇതുകൂടാതെ വീട്ടുമുറ്റങ്ങളിലെ പുല്ലുകള്‍ക്കും വാഴത്തോപ്പുകളിലും തീ പടര്‍ന്നു പിടിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഫയര്‍ഫോഴ്സ് ഓഫീസിലേക്ക് ചെറുതും വലുതുമായ തീപിടുത്തങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന ബീഡികുറ്റിമുതല് വൈദ്യുതിലൈനിലെ തീപ്പൊരിവരെ വലിയ അഗ്നിബാധയ്ക്ക് വഴിതുറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: