282. പശുവത്സാനുപാലകഃ – പശുക്കളെയും പശുക്കിടാങ്ങളെയും പരിപാലിക്കുന്നവന്. പശുക്കളുടെ കിടാങ്ങളെ പരിപാലിക്കുന്നവന് എന്നും വ്യാഖ്യാനിക്കാം.
പശുക്കളുടെ കിടാങ്ങളെ മേച്ചാണ് കൃഷ്ണന്റെ ഗോപാലലീല തുടങ്ങിയത്. കുറച്ചുമുതിര്ന്നപ്പോള് ഗോക്കളെ പരിപാലിക്കുന്നവനായി. രണ്ടര്‍ഥവും കൃഷ്ണന് യോജിക്കും.
283. ആഘാസുരപ്രാണഹാരീ – ആഘാസുരന്റെ പ്രാ ണങ്ങളെ ഹരിച്ചവന്.
ഭഗവാന് ഗോപാലനായി മറ്റുഗോപകുമാരന്മാര്ക്കൊപ്പം വനത്തില്‍ വിഹരിക്കുന്നകാലത്ത് ഭയങ്കരനായ ആഘാസുരന് ഒരുവലിയ പെരുമ്പാമ്പിന്റെ രൂപത്തില്‍ ഭഗവാനെ നശിപ്പിക്കാനെത്തി. വലിയ പര്വതത്തിനൊപ്പം ബൃഹത്തായ ശരീരം സ്വീകരിച്ച് ഗുഹപോലെ വായ പിളര്‍ന്ന് അസുരന് ഗോപബാലന്മാര് പോകുന്ന വഴിയില്‍ കിടന്നു. കളിച്ചുനടന്ന കുട്ടികള്‍ ഗുഹയാണെന്ന് കരുതി കളിക്കാനായി അതിനുള്ളില്‍ കടന്നു. പാമ്പിന്റെ വായ്ക്കുള്ളില്‍ കടന്ന അവരുടെ ശരീരം ദഹിക്കുന്നതിനുമുമ്പ് കൂട്ടുകാരെ രക്ഷിക്കാനായി ഭഗവാനും പാമ്പിന്റെ വായ്ക്കുള്ളിലേക്ക് ഓടിക്കയറി. പെരുമ്പാമ്പിന്റെ ഉള്ളിലെത്തിയ ഭഗവാന് ശരീരത്തെ വലുതാക്കി. ശ്വാസഗതി തടയപ്പെട്ട പാമ്പ് പിടയ് ക്കാന്‍ തുടങ്ങി. അതിന്റെ കഴുത്ത് പിളര്‍ന്നു. ആ വിടവിലൂടെ ഗോപബാലരും ഗോക്കളും വത്സങ്ങളും പുറത്തുവന്നു. ആഘാസുരന്റെ ഉടല് വെടിഞ്ഞ ജീവന് തേജസ്സായി ഭഗവാനില്‍ ലയിച്ചു. ഈ ലീല കണ്ടുനിന്ന ദേവന്മാര് പൂമഴ പൊഴിച്ചു (നാരായണീയം 51-ാം ദശകത്തില്‍ ഈ ലീല സംഗ്രഹിച്ചിട്ടുള്ളത് വായിക്കുക).
284. ബ്രഹ്മഗര്വവിനാശകഃ – ബ്രഹ്മാവിന്റെ ഗര്‍വം നശിപ്പിച്ചവന്. വിഷ്ണുഭഗവാന്റെ എല്ലാ അവതാരലീലകള്ക്കും ബ്രഹ്മാവ് സാക്ഷിയായിരുന്നു. മറ്റവതാരങ്ങളില്‍ കാണാത്ത ഐശ്വര്യാധിക്യം കൃഷ്ണാവതാരത്തില്‍ കണ്ട ബ്രഹ്മദേവന് കൃഷ്ണനെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഭഗവാന് കൂട്ടുകാരുമായി വന്യഭോജനം കഴിച്ചുകൊണ്ടിരിക്കെ ബ്രഹ്മാവ് ഭഗവാന്റെ സംരക്ഷണത്തിലുള്ള കന്നുകുട്ടികളെ തന്റെ മായ കൊണ്ട് മറച്ചു. ബ്രഹ്മാവിന്റെ കളിയാണിതെന്ന് മനസ്സിലാക്കിയ കൃഷ്ണന് സ്വയം പശുക്കിടാങ്ങളുടെയും ഇടയകുട്ടികളുടെയും രൂപം സ്വീകരിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: