ന്യൂദല്‍ഹി: ബിജെപി കേന്ദ്രഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ വിജയ് ദേവ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. സംഭവത്തേപ്പറ്റി ജില്ലാ ഇലക്ഷന് ഓഫീസറില്‍ നിന്നും വാങ്ങിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ എഎപി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആക്രമണ സംഭവം മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന ഇലക്ഷന് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്. എഎപിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിനാണ് ഗുജറാത്തില്‍ കര്‍ഷകര്‍ കെജ്രിവാളിനെ തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി ഓഫീസിലേക്ക് എഎപിക്കാര് ആക്രമണം നടത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം മാര്‍ച്ച് 7ന് നല്കിയ വിശദീകരണത്തില്‍ ഗുജറാത്ത് സംഭവത്തിലുള്ള പെട്ടെന്നുള്ള പ്രതിഷേധമായിരുന്നെന്നാണ് എഎപി നേതൃത്വം പറഞ്ഞത്.
എഎപിക്കാര്ക്കെതിരായ ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ടും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. കലാപമുണ്ടാക്കാന്‍ ആക്രമി സംഘം അഴിഞ്ഞാടുകയായിരുന്നെന്നാണ് ദല്‍ഹി പോലീസ് വ്യക്തമാക്കുന്നത്. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടയാനും എഎപി ശ്രമിച്ചെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്.
അതിനിടെ സ്വന്തം അഭിമുഖം നല്കിയ ശേഷം അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ പ്രത്യേകമായി സംപ്രേക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന അരവിന്ദ് കെജ്രിവാളിെന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ചാനലായ ആജ്തകിലെ മാധ്യമപ്രവര്‍ത്തകനുമായി അഭിമുഖത്തിനു ശേഷം ചില പരാമര്‍ശങ്ങള്‍ കൂടുതല്‍ തവണ കാണിക്കണമെന്നാവശ്യപ്പെടുന്നതും മാധ്യമപ്രവര്ത്തകന് അങ്ങനെ ചെയ്യാമെന്ന് സമ്മതിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമങ്ങള്‍ തനിക്കെതിരാണെന്ന് പ്രസംഗിച്ച ദിവസം തന്നെയാണ് മാധ്യമങ്ങളെ ഉപയോഗിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന കെജ്രിവാളിെന്റ ശ്രമങ്ങളും പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: