സൂര്യോദയത്തിന്റെ നാട് എന്നറിയപ്പെടുന്ന അരുണാചല്‍പ്രദേശ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്ര പ്രധാനമായ സംസ്ഥാനമാണ്. മന്മോഹന് രേഖ എന്നറിയപ്പെടുന്ന അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിരേഖയെ ചൈന അംഗീകരിക്കാത്തതുതന്നെയാണ് കാരണം. അരുണാചലിന്റെ ഭൂരിഭാഗവും ടിബറ്റ് സ്വയം ഭരണാധികാരമേഖലയ്ക്ക് മുകളിലാണെന്ന ചൈനയുടെ വാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല. 1972ലാണ് അരുണാചല്‍പ്രദേശ് രൂപംകൊണ്ടെതെങ്കിലും 1982ലാണ് സംസ്ഥാന പദവി ലഭിച്ചത്. 1977 മുതല്‍ അരുണാചല്‍ പ്രദേശ് ലോകസഭയില്‍ രണ്ട് അംഗമാണുള്ളത്.
ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളാണുള്ളത്. രണ്ട് മണ്ഡലങ്ങളിലേയും വിജയം എല്ലായ്പ്പോഴും ഒരേപാര്ട്ടി തന്നെയായിരിക്കുമെന്ന് അരുണാചല്‍പ്രദേശ് ഒരേപോലെ ചിന്തിക്കും എന്നതിന് ഉദാഹരണമാണ്. 77 മുതല്‍ 96 വരെ ഇരുമണ്ഡലങ്ങളിലേയും പ്രതിനിധീകരിച്ചിരുന്നത് കോണ്‍ഗ്രസ് മാത്രമായിരുന്നു. 96 ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ആദ്യമായി തോല്‍ക്കുന്നത്. രണ്ട് മണ്ഡലത്തിലും സ്വതന്ത്രന്മാരാണ് ജയിച്ചുവന്നത്.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കും പിളര്‍പ്പും മറ്റുമായിരുന്നു കാരണം. 98-ല്‍ വരുദ്ധ കോണ്‍ഗ്രസുകാര്‍ അരുണാചല്‍പ്രദേശ് കോണ്‍ഗ്രസ് എന്ന പേരിലാണ് മത്സരിച്ചത്. രണ്ടു സീറ്റിലും നേട്ടം വരിക്കുകയും ചെയ്തു. 99-ല്‍ രണ്ടു സീറ്റും തിരിച്ചുപിടിച്ച കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചു.
എന്നാല്‍ 2004ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും സ്വന്തമാക്കി ബിജെപി ചരിത്രം കുറിച്ചു. വടക്കേ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഇല്ല എന്നതിനു മറുപടിയായിരുന്നു ഈ വിജയം. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ഇരു സീറ്റുകളും സ്വന്തമാക്കി.
ഭരണവിരുദ്ധ വികാരവും നരേന്ദ്രമോദി തരംഗവും അനുകൂലമാക്കി ഇത്തവണ രണ്ടു സീറ്റും നേടാമെന്ന വിശ്വാസത്തിലാണ് ബിജെപി. ഈ മേഖലയില്‍ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന സംസ്ഥാനവും അരുണാചലാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാര്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പഠിക്കാനായ നടത്തിയ ‘സര്‍ഹദ് കോ പ്രണാം യാത്ര’ ബിജെപിയില്‍ വലിയ ഉണര്‍വ് ഉണ്ടാക്കിയിരുന്നു. സൈനികരോടും ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തിരക്കുന്നതിനുപകരം അതിര്‍ത്തി വാസികളായ സാധാരണക്കാരിലേക്ക് നേരിട്ട് ചെല്ലുന്ന പരിപാടിയായിരുന്നു ഇത്. ഈ പരിപാടിയിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.
ഹലായിപാനി ഹൈട്രേ പവര്‍ പദ്ധതിയിലെ കോടികളുടെ അഴിമതിയും ലോഹിത് നദിക്ക് മുകളിലൂടെ പാലം നിര്മ്മലക്കുന്നതിനു പിന്നിലെ തട്ടിപ്പും ബിജെപി ഇത്തവണ പ്രധാന പ്രചരണായുധമാക്കും. അരുണാചല്‍കാരനായ യുവാവ് ദല്‍ഹിയില്‍ വംശീയ വിരോധത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതും തെരഞ്ഞെടുപ്പില്‍ ബിജെപി വിഷയമാക്കും. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത വികസന കാര്യങ്ങളായിരിക്കും കോണ്‍ഗ്രസ് പ്രചരണായുധമാക്കുക. പ്രത്യേകിച്ച് റോഡ് വികസനത്തിന്റെ കാര്യത്തില്‍ കുറെയേറെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നു. പുതിയൊരു ജില്ല രൂപീകരിച്ചതും ലോക്പാല്‍ ബില്‍ പാസാക്കിയതും തങ്ങളെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ആം ആദ്മി പാര്‍ട്ടിയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. എന്നാല്‍ രണ്ടുമണ്ഡലങ്ങളിലും ഒരേ പാര്‍ട്ടിമാത്രം ജയിച്ച പാരമ്പര്യമാണിവിടെയുള്ളത്. 2004 ലെ വിജയികളായ കിരണ്‍ റിജുജിയേയും തപര് ഗാവുവിനേയും വീണ്ടും സ്ഥാനാര്‍ത്ഥികളാക്കി നേരത്തെതന്നെ പ്രഖ്യാപിച്ച് ബിജെപി പ്രചരണ രംഗത്ത് മുന്നിലാണ്. നിലവിലെ എംപിമാരായ ടാക്കം സഞ്ജയും നിനോങ്ങ് എറിംഗുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: