പറവൂര്‍: വിധവയായ വീട്ടമ്മയെ ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും മെസേജ് അയച്ച് അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഇഴയുന്നു. നന്ത്യാട്ടുകുന്നം ചക്കിമുറ്റത്ത് ശ്രീദേവി പത്മരാജാണ് പരാതിക്കാരി. ഡിവൈഎഫ്ഐ നന്ത്യാട്ടുകുന്നം യൂണിറ്റ് സെക്രട്ടറി ശ്യാം ലെനിന്, ഇയാളുടെ സഹോദരന് ശ്യാം അരുണ്‍, സിപിഎം നേതാവായ ദിലീഷ് എന്നിവര്‍ക്കെതിരെ ഒരുവര്‍ഷം മുമ്പാണ് പറവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. പരാതി നല്കിയതിനുശേഷം വീട്ടമ്മക്കെതിരെ അശ്ലീല പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ് ഇവര്‍. മാനഹാനിമൂലം വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഈ വിധവയായ വീട്ടമ്മയ്ക്ക്.
ഈ പരാതി പോലീസ് സൈബര്‍സെല്‍ അന്വേഷിച്ചിരുന്നു. ശ്യാം ലെനിന്, ശ്യാം അരുണ്‍ എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുകയാണ് പോലീസ്. കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന തന്നെ പോലീസ് അധിക്ഷേപിച്ചുവിടുകയാണ് ചെയ്തതെന്ന് മകന് രാഹുല്‍ പറഞ്ഞു. ഈ പരാതിയില്‍ ഇതുവരെ പോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. ‘ഒരു സ്ത്രീയുടെയും കണ്ണീര് ഈ ഭൂമിയില്‍ വീഴരുത്’ എന്ന ആഭ്യന്തരവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വിശ്വാസത്തിലെടുത്ത് താന്‍ ആഭ്യന്തരവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷന്, പറവൂര്‍ എംഎല്‍എ, വനിതാ സെല്‍ എസ്പി, എറണാകുളം റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി അയച്ചിട്ട് ഒരുമാസമായെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെ സിപിഎം പ്രാദേശിക നേതാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വീട്ടമ്മയുടെ സഹോദരനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: