വൃക്ഷത്തിലെ ഉണക്കച്ചുള്ളിക്കമ്പിലിരിക്കുന്ന കിളി അതിലിരുന്നു പഴം തിന്നുന്നുണ്ട്. പക്ഷേ, അതിനറിയാം ഏതുനിമിഷവും ആ കൊമ്പ് ഒടിയാം എന്ന്. അതിനാല്‍ വളരെ ജാഗ്രതയോടെയാണ് അതിലിരിക്കുന്നത്. അതുപോലെ ഈ പ്രപഞ്ചത്തിനും അത്രമാത്രം സത്യത്വമേ ഉള്ളൂ എന്ന് മക്കള്‍ കാണണം. ഏത് നിമിഷവും സര്‍വവും നഷ്ടമാകാം. അത് മക്കള്‍ ഓര്‍ക്കണം. അതിനാല്‍ ഈശ്വരന് മാത്രമാണ് സത്യമെന്ന ബോധം വിടാതിരിക്കാ ന് മക്കള്‍ ശ്രദ്ധിക്കണം. അങ്ങനെയായാല്‍ എന്തു നഷ്ടമായാലും ദുഃ ഖിച്ചു തളരേണ്ടിവരില്ല.
അമിട്ടുപൊട്ടുന്നത് അറിഞ്ഞുകൊണ്ടാണ് നില്ക്കുന്നതെങ്കില്, നമ്മള് ഞെട്ടിവീഴില്ല. അതുപോലെ ലോകത്തിന്റെ സ്വഭാവം ഇന്നതാണെന്ന് മനസ്സിലാക്കി നീങ്ങിയാല്‍ തളരേണ്ടിവരില്ല. എല്ലാം ഒരു ഡ്യൂട്ടിപോലെ കണ്ടു ബന്ധമില്ലാതെ നീ ങ്ങാന്‍ പഠിക്കണം. ബാങ്കിലെ മാനേജരെ കണ്ടിട്ടില്ലേ അദ്ദേഹത്തിന്റെ കീഴില്‍ എത്രയോ പേര് ജോലി ചെയ്യുന്നു. അവരെയെല്ലാം ശ്രദ്ധിക്കണം. ലോണിനുവേണ്ടി വരുന്നവരെ ശ്രദ്ധിക്കണം. അവര്‍ പല സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കിയാണ് വരുന്നത്. അവരുടെ ചിരിയിലും പുകഴ്ത്തലിലും മയങ്ങി, രേഖകള്‍ വേണ്ടവിധം ശ്രദ്ധിക്കാതെ ലോണ്‍ കൊടുത്താല്‍, നാളെ മാനേജര്‍ ജയിലിലാണ്. ഏതെങ്കിലും വിധത്തില്‍ എന്നെ മയക്കി കാര്യം സാധിക്കാന്‍ വേണ്ടിമാത്രം വരുന്നവരാണ് ‘ഇവര്‍’ എന്ന് അദ്ദേഹത്തിന് നന്നായറിയാം. ആ ബാങ്കിലുള്ള പണം തന്റെ സ്വന്തമല്ലെന്നും അറിയാം. എന്നു കരുതി, അതു വെറുതെ ആര്‍ക്കും കൊടുക്കില്ല. വരുന്നവരോട് ദേഷ്യപ്പെടില്ല.
അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കാതിരിക്കയുമില്ല. തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുന്നു, അത്രമാത്രം. അതിനാല്‍ ദുഃഖിക്കേണ്ടതില്ല. ഇതേപോലെ വേണം നമ്മള്, ചെയ്യുന്ന കാര്യങ്ങള്‍ ഉത്സാഹത്തോടെ, ആത്മാര്‍ഥയോടെ ചെയ്യാന്‍ കഴിയണം. ഇവയൊന്നും കൂടെ വരുന്നില്ലല്ലോ എന്ന് ചിന്തിച്ച് തളരാനോ അലസരാകാനോ പാടില്ല. ശ്രദ്ധയോടെ ഡ്യൂട്ടി എന്ന നിലയില്‍ കര്‍മം ചെയ്യണം. വെറുക്കാന്‍ പാടില്ല. സകലതും പരമാത്മാവിന്റെ വിവിധ മുഖങ്ങളായി കാണണം. സര്‍വതും ആ പരമതത്ത്വം തന്നെയെന്ന് അറിയണം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: