ചങ്ങനാശേരി: കഴിഞ്ഞ നാലഞ്ചുദിവസമായി മതുമൂല ഇരട്ടക്കൊലപാതകക്കേസിലെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കായി മറിയപ്പള്ളി മുട്ടം പാറമടയില്‍ തെരച്ചില്‍ തുടരുകയാണ്. എന്നാലിതുവരെ വ്യക്തമായ ഒരു ചിത്രം ലഭിക്കാതെ അന്വേഷണസംഘം കുഴയുകയാണ്. പത്തൊന്‍പതു വര്‍ഷമായി ചാക്കില്‍ കെട്ടിയ മൃതദേഹങ്ങള്‍ ഇവിടെ തള്ളുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. മതുമൂല ഉദയാ സ്റ്റോഴ്സ് ഉടമ വിശ്വനാഥന് ആചാരിയുടെ മകന് മഹാദേവന്റെയും മഹാദേവനെ കൊലപ്പെടുത്താന്‍ സഹായിച്ച നോനാരിസലിയുടെയും മൃതദേഹങ്ങളാണ് അയല്‍വാസിയും കൊലക്കേസ് പ്രതിയുമായ ഹരികുമാര്‍ ചാക്കില്‍കെട്ടി ഇവിടെ കൊണ്ടുവന്ന് തള്ളിയത്. പത്തൊന്‍പതു വര്‍ഷം കൊണ്ട് പാറമട കൂടുതല്‍ കാടുകളും കൈതക്കാടുകളും ചെളിയും കൊണ്ടുനിറഞ്ഞിരിക്കുകയാണ്. കാടുകള്‍ നീക്കം ചെയ്യാന്‍ തന്നെ മൂന്നുദിവസം വേണ്ടിവന്നു. തിങ്കളാഴ്ചയാണ് വെള്ളം വറ്റിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ രാവിലെ വെള്ളം വറ്റിച്ചുകൊണ്ടിരുന്ന മൂന്നുപമ്പുകളും നിലച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴച്ചു. ഉച്ചയോടെ പമ്പിംഗ് തുടര്‍ന്നെങ്കിലും അവ്യക്തത തുടരുകയാണ്. വെള്ളം വറ്റിച്ചുകഴിഞ്ഞാല്‍ ചെളിയും വാരി നീക്കേണ്ടതുണ്ട്. കുഞ്ഞനുജന്റെ മൃതദേഹത്തിന്റെ അവശിഷ്ടമെങ്കിലും കാണുന്നതിനായി മഹാദേവന്റെ സഹോദരിമാരും ഇവിടെ നില്‍ക്കുകയാണ്. സമീപവാസികള്‍ ജോലി ഉപേക്ഷിച്ചാണ് മൃതദേഹം കാണുന്നതിനായി ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. 70അടിയോളമുണ്ടായിരുന്ന വെള്ളം ഇപ്പോള്‍ പകുതിയില്‍കൂടുതല്‍ വറ്റിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: