കോട്ടയം: കള്ളുചെത്ത് വ്യവസായത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നീര ലോഞ്ചിംഗും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ വിപണോദ്ഘാടനവും കോട്ടയം ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ആദ്ദേഹം. നീര ഉല്‍പ്പാദനം കള്ളുചെത്ത് വ്യവസായത്തെ ബാധിക്കില്ല. പരമ്പരാഗത തൊഴിലായ കള്ളുചെത്ത് തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളികേര ഉല്‍പ്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതിനായി സര്‍ക്കാര്‍ സാധ്യമാകുന്നതെല്ലാം ചെയ്യും. നീരയ്ക്ക് വേണ്ടി ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള പണം ഒരുതരത്തിലും നഷ്ടപ്പെടില്ല. അതിനുള്ള തീരുമാനം ചൊവ്വാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീരയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗും കയറ്റുമതിസാധ്യതകളും പരിഗണിച്ചുവരുന്നു. ഇതില്‍ മൂന്ന് ഐറ്റങ്ങള്‍ക്ക് എന്‍ക്വയറി ഇതിനോടകമായെന്ന് അദ്ദേഹം അറിയിച്ചു. നീര യാഥാര്‍ഥ്യമാക്കാന്‍ തൊഴിലാളി സംഘടനകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകള്‍ക്കുള്ള ആദ്യലൈസന്‍സ് മുഖ്യമന്ത്രി വിതരണം ചെയ്തു.
എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ കിട്ടുന്ന അവസരം നന്നായി ഉപയോഗപ്പെടുത്തണം. ഈ രംഗത്തേക്ക് കള്ളനാണയങ്ങള്‍ കടന്നുവരുന്നത് ചൂണ്ടിക്കാണിക്കണമെന്നും അവരെ പിടിക്കാന്‍ എക്സൈസ് വകുപ്പിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്ളുചെത്തിനെയും നീരയെയും ഒരുപോലെ സംരക്ഷിക്കും. കള്ളുചെത്ത് പ്രോത്സാഹിപ്പിക്കാന്‍ വിദേശമദ്യം കുറച്ചുകൊണ്ടുവരുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീര ഉല്‍പ്പന്നങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിതരണം ചെതു. നീര ടെക്നീഷ്യന്മാര്ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അവാര്‍ഡുദാനവും സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വ്വഹിച്ചു. ‘ശാസ്ത്രീയമായ നീര ശേഖരണവും സംസ്കരണവും’ വിഷയാവതരണവും ലഘുലേഖ പ്രകാശനവും എസ്സിഎംഎസ് ഗ്രൂപ്പ് ചെയര്മാന് ഡോ. ജി.പി.സി. നായര്‍ നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കേരള കാര്‍ഷിക സര്‍വ്വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. വി.കെ. രാജു, തേജസ്വിനി കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രതിനിധി സണ്ണി ജോര്‍ജ്, നീര കമ്മിറ്റി കര്‍ഷകപ്രതിനിധി ബാബു ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ഇന്‍ഫാം നാഷണല്‍ ചെയര്മാന് ഫാ. ജോസഫ് ഒറ്റപ്പാക്കല്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ സ്വാഗതവും നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ കെ. മുരളീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: