ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. ഇതോടെ തെലങ്കാന രാജ്യത്തെ ഇരുപത്തിയൊന്‍പതാമത്തെ സംസ്ഥാനമായി. ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിലും രാഷ്ട്രപതി ഒപ്പുവച്ചു.
ആന്ധ്രാപ്രദേശ് വിഭജിച്ചാണ് പുതിയ സംസ്ഥാനം രൂപവത്കരിച്ചിട്ടുള്ളത്. ഹൈദരാബാദ് നഗരം അടക്കമുള്ളവ ഉള്‍പ്പെടുന്ന 10 ജില്ലകളാവും തെലങ്കാനയില്‍ ഉണ്ടാവുക. തെലങ്കാനയില്‍ പതിനേഴും സീമാന്ധ്രയില്‍ 25ഉം ലോക്സഭ സീറ്റുകളുണ്ട്. പത്ത് വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. ഹൈദരാബാദ്, ആദിലാബാദ്, ഖമ്മം, കരിംനഗര്‍, മഹബൂബനഗര്‍,മേഡക്, നല്‍ഗുണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറങ്കല്‍ എന്നിങ്ങനെ ആന്ധ്രാപ്രദേശിലെ 10 ജില്ലകളാണ് തെലുങ്കാനയില്‍ ഉണ്ടാകുക.
പത്ത് വര്‍ഷത്തിനുള്ളില്‍ ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാകും. അതേസമയം ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. തെലങ്കാന ബില്‍ പാസ്സാക്കിയതിന് പിന്നാലെ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതിനെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: