കോട്ടയം: കുമരകത്തെ കെടിഡിസി വാട്ടര്‍ സ്കേപ്സിനു മുന്നിലുള്ള കായലിലെ പോള നീക്കംചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. യന്ത്രസഹായത്തോടയാണ് പോള വെട്ടിമാറ്റുന്നത്. കുമരകത്തേയ്ക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. കുമരകത്തിനു മാത്രമായി ഒരു പുതിയ പ്രോജക്ട് തയ്യാറാക്കും. വര്‍ഷങ്ങള്‍ക്കുമുമ്പാണ് കുമരകം നവീകരണപദ്ധതി നടപ്പാക്കിയത്. ടൂറിസത്തെ കേരളീയര്‍ ജീവനോപാധിയായി കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ടൂറിസത്തെ ജീവനോപാധിയായി കാണണം. ടൂറിസത്തിലൂടെ നാടിന്റെ പ്രാദേശിക വികസനം എങ്ങനെ സാദ്ധ്യമാക്കാം എന്ന് കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതി ലോകത്തിന് കാട്ടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുമരകത്തെ കെടിഡിസി വാട്ടര്‍ സ്കേപ്സിന് മുന്നിലുളള കായലില്‍ പോളകളുടെ ആധിക്യം കുമരകത്തെ വിനോദസഞ്ചാര സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കെടിഡിസി സമുച്ചയത്തിനു മുന്നിലും സ്വകാര്യ റിസോര്‍ട്ടുകള്‍ക്കു മുന്നിലുമായി നീണ്ടുപരന്നുകിടക്കുന്ന പോളകള്‍ വിനോദസഞ്ചാരികള്‍ക്ക് കായല്‍ഭംഗി നുകരുന്നതിന് പലപ്പോഴും തടസ്സമാകുന്നു. പോളകളുടെ ആധിക്യംമൂലം ഹൗസ് ബോട്ടുകള്‍ക്കും മറ്റും തീരത്തോട് അടുത്ത് സഞ്ചരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കോട്ടയത്തെ ഉള്‍നാടന്‍ ജലഗതാഗത മേഖലകളിലും പോളകള്‍ നിറയുന്നത് ബോട്ടുഗതാഗതത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ലക്ഷങ്ങള്‍ മുടക്കിയാണ് പല തോടുകളിലെയും പോളകള്‍ വാരി മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കൊടൂരാറ്റിലടക്കം പോളകള്‍ നിറഞ്ഞുതുടങ്ങിയിട്ടുണ്ട്. പോളകള്‍ നിറഞ്ഞ് ബോട്ടുഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിനുശേഷമാണ് പലപ്പോഴും ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: