ദേവതയെന്നുപറഞ്ഞാലും എന്തുപറഞ്ഞാലും ദൈവികശക്തി ഒന്നുതന്നെ. ‘തേങ്ങ’ എന്നുപറഞ്ഞാലും ‘കോക്കനട്ട്’ എന്നുപറഞ്ഞാലും വസ്തു മാറുന്നില്ലല്ലോ? അതുപോലെ ഓരോരുത്തരുടെ സംസാരത്തിനനുസരിച്ച്, ഈശ്വരനെ ഓരോ രീതിയില്‍ ഉള്‍ക്കൊള്ളുന്നു, പല പേരുകളില്‍ അറിയപ്പെടുന്നു. എന്നാല്‍, സര്‍വവ്യാപ്തമായ ആത്മചൈതന്യം സര്വപേരുകള്ക്കുമപ്പുറമാണ്. ശബ്ദം കേട്ടാല്‍ മാത്രം തിരിഞ്ഞുനോക്കുന്ന ആളല്ല ഈശ്വരന്. അവിടുന്ന് നമ്മുടെ ഹൃദയത്തിലിരിക്കുന്നു, നമ്മുടെ ഹൃദയമറിയുന്ന ആളാണ്. അവിടുത്തെ നാമങ്ങള്‍ അനന്തമാണ്. ഏത് നാമവും അവിടുത്തെ നാമമാണ്. പല സ്ഥലങ്ങളില്‍ കുഴിക്കാതെ ഒരിടത്തുമാത്രം കുഴിച്ചാല്‍ വേഗം വെള്ളം കിട്ടും. പിന്നെ എന്തിന് പലയിടത്തു കുഴിച്ച് സമയം നഷ്ടമാക്കണം.
വൃക്ഷത്തിന്റെ ശിഖരത്തിലല്ല, ചുവട്ടിലാണ് വെള്ളമൊഴിക്കേണ്ടത്. എങ്കിലേ, അതിന്റെ എല്ലാ ഭാഗങ്ങളിലും ആ വെള്ളം എത്തുകയുള്ളൂ. അതുപോലെ നാം ഈശ്വരനെ സ്നേഹിക്കുന്നതിലൂടെ സര്വ്വജീവരാശികളെയുമാണ് സ്നേഹിക്കുന്നത്. അവിടുന്ന് സര്വജീവരാശികളുടെയും ഹൃദയത്തില്‍ വസിക്കുന്നു. അതിനാല്‍ എല്ലാറ്റിനും ആധാരമായ ഈശ്വരനെയാണ് ആശ്രയിക്കേണ്ടത്.
പൂജ ചെയ്യുമ്പോള്‍ ദേവതയും മന്ത്രവും അനുസരിച്ച് പൂജിക്കണം. എന്നാല്‍ ആത്മലാഭത്തിനായിചെയ്യുമ്പോള് എല്ലാം ആ പരമാത്മാവായി ഭവനചെയ്യണം. എല്ലാം ഒന്നിലുണ്ടെന്ന് കാണണം. ആ ഏക സത്യം എല്ലാവരിലുമുണ്ടെന്ന് അറിയണം. അപ്പോള്‍ പ്രശ്നമില്ല. ഒരേ ചൈതന്യം തന്നെ എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നു. അത് നമ്മളിലും നിറഞ്ഞുനില്ക്കുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: