പ്രവൃത്തിയില്‍ മിതമായി മാത്രം സ്വവീര്യം ഉപയോഗപ്പെടുത്താന്‍ പഠിക്കുകയെന്നത് ഒരു ‘കല’യാണ്. ഓരോ പ്രവൃത്തിക്കും നമ്മുടെ സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് ആവശ്യമുള്ളേടത്തോളം മാത്രം തേജോംശത്തെ കറന്നെടുക്കേണ്ടതുണ്ട്. ഇതുപോലെതന്നെയാണ് ‘യോഗങ്ങ’ളെന്ന് പറയപ്പെടുന്ന ആത്മീയസാധനകളിലും വേണ്ടിയിരിക്കുന്നത്. ഒരു കലാകാരന്റെ ശില്‍പ്പവേലയില്‍ അതിനിപുണവും അത്യായാസകരവുമായി ഒരു നിരീക്ഷകന് തോന്നിയേക്കാവുന്ന രചനാവിഭാഗം അവന് വളരെയേറെ ക്ലേശിച്ച് പഠിച്ചതൊന്നുമായിരിക്കയില്ല; നിത്യപരിചയംകൊണ്ട് കൈവന്ന ഒരു പ്രവണത മാത്രമായിരിക്കും. ഇതുപോലെതന്നെയാണ് യോഗകലയിലും. ‘യോഗ’ത്തിന്റെ കലാപരമായ സ്വരതാളലയം സാധകന് അനായാസേന വന്നുചേരുന്നതായിരിക്കും. നേര്‍വഴിക്കുള്ള നിരന്തരപരിശീലനം വഴി ആ പാടവം അവന് സ്വയം സിദ്ധമായിത്തീരുന്നു.
ഈശ്വരചിന്തയുടെ ഒരു ഋജുരേഖയില്‍ മനസ്സ് ഉറപ്പിക്കുകയെന്നുള്ളതാണ് ഒരു ജപസാധകന്റെ നിത്യയത്നം. ഏകാഗ്രതയുടെ ആത്മനിഷ്ഠമായ കലയില്‍ വേണ്ടത്ര പ്രാവീണ്യം നേടിക്കഴിഞ്ഞ ഒരുവന് ധ്യാനശീലനം സ്വാഭാവികമായും കരഗതമാകുന്നു. കാരണം, ധ്യാനമെന്നത് ഒരേ വിഷയത്തെപ്പറ്റിയുള്ള വിചാരമാകുന്ന കൈത്തോടില്‍ മനസ്സിനെ ചേര്ത്തുവയ്ക്കുകയെന്നുള്ള ബോധപൂര്‍വമായ ശ്രമമാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: