135. ശിവഃ – പ്രാജ്ഞന്‍, ബുദ്ധിമാന്, ജ്ഞാനി, കപിലന് സര്വജ്ഞനായിരുന്നു “ജനാനാം പരമാത്മതത്ത്വവിദ്യാംപ്രഥയിഷ്യന്” (ജനങ്ങള്‍ക്ക് പരമാത്മതത്ത്വവിദ്യയെ പ്രകാശിപ്പിക്കുന്നവനായി) എന്നാണ് നാരായണീയം കപിലാവതാരത്തെക്കുറിച്ച് പറയുന്നത്. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം പരമാത്മതത്ത്വം പ്രകാശിപ്പിക്കാന്‍ പ്രാജ്ഞനേ കഴിയൂ. അതിന് തക്ക ജ്ഞാനമുള്ളവന്.
136 – സാംഖ്യയോഗപ്രവാചകഃ – സാംഖ്യയോഗത്ത്വങ്ങള് പ്രവചിച്ചവന്. ഭാരതീയ തത്ത്വചിന്തകര്‍ ആവിഷ്കരിച്ച ദര്‍ശനങ്ങള്‍ പലതുണ്ട്. അവയില്‍ ഏറ്റവും ലളിതവും യുക്തിഭദ്രവുമായത് സാംഖ്യമാണെന്ന് പറയാം. ഇന്ദ്രിയ പരിമിതികളുള്ള ശരീരത്തിനുള്ളില്പ്പെട്ട ജീവാത്മാവിന് തന്നില്‍ നിന്ന് അഭിന്നമെങ്കിലും അകന്നതായി തോന്നുന്ന പരമാത്മാവിനെ സാക്ഷാത്കരിക്കാനുതകത്തക്കവണ്ണം ശരീരത്തിനെയും മനസ്സിനെയും പ്രപഞ്ചത്തെയും അപഗ്രഥിച്ച് സാധര്‍മ്യങ്ങളും വൈധര്മ്യങ്ങളും പാരസ്പര്യവും എണ്ണിപ്പറയുന്ന ശാസ്ത്രമാണിത്. തത്ത്വസംഖ്യ എണ്ണിപ്പറയുന്നതിനാല് സാംഖ്യം എന്നുപേര് ഈ ദര്ശനത്തിനുണ്ടായി. തന്റെ അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ലളിതമായി പ്രപഞ്ചതത്ത്വങ്ങള്‍ ആവിഷ്കരിച്ച ഈ ദര്‍ശനം താപത്രയാഗ്നിയില് എരിയുന്നവര്‍ക്ക് സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്നു.
137 മഹര്‍ഷി : മഹാനായ ഋഷി. അമ്മയിലൂടെ ലോകത്തിന് സാംഖ്യദര്‍ശനം ഉപദേശിച്ചശേഷം യോഗി സംഘത്തോടുകൂടെ പോയ കപില മഹര്‍ഷി കിഴക്കുവടക്കുദിക്കില് ഇപ്പോഴും തപസ്സനുഷ്ഠിക്കുന്നതായി കരുതപ്പെടുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: