നോവല്‍-39
പെരുങ്കൂറ് കോവിലകത്തിന്റെ മുറ്റത്ത് നട്ടിരിയ്ക്കുന്ന തുളസികളില്നിന്നും പൂച്ചെടികളില്‍നിന്നും ഗന്ധം സ്വീകരിച്ച കാറ്റ് പൂമുഖത്ത് എഴുന്നൊള്ളിയിരിയ്ക്കുന്ന വാഴുന്നവരെ അലോസരപ്പെടുത്താതെ ചെറിയ ചെറിയ ഓളങ്ങളായി വീശിക്കൊണ്ടിരുന്നു. വാഴുന്നവര്‍ ചാരിക്കിടക്കുന്ന പീഠത്തില്‍ കണ്ണടച്ചു കിടക്കുകയാണ്. അടുത്തുതന്നെ പെരുങ്കൂര്‍ വാഴുന്നവരുടെ മന്ത്രി രണ്ടാമ്മുണ്ടും അരയില്‍ കെട്ടി നില്ക്കുന്നു. മന്ത്രിയുടെ മുഖവും ചിന്തയുടെ അഗാധതയിലാണ്. കുറുങ്കൂര്‍ വാഴുന്നവര്‍ നടത്താന്‍ പോകുന്ന ഭരണപരിഷ്കാരങ്ങളാണ് രണ്ടുപേരേയും ചിന്തയിലാഴ്ത്തിയിരിയ്ക്കുന്നത്.
കുറുങ്കൂറില്‍ നടത്താന്‍ പോകുന്ന പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് പൂര്‍ണ്ണരൂപം അറിഞ്ഞിട്ടില്ല. പക്ഷേ പെരുങ്കൂറിനെ ബാധിയ്ക്കുന്ന വിധത്തിലാകും എന്നത് നിസ്തര്‍ക്കം. അങ്ങിനെ ഉള്ള വാര്‍ത്തകളാണ് ചാരന്മാര് കൊണ്ടുവരുന്നത്. അടുത്ത കാലത്ത് കുറുങ്കൂറിലെ പ്രമാണിമാരുടെ കീഴില്‍ ആയുധാഭ്യാസം വിപുലപ്പെടുത്തതിന് സഹായം ചെയ്തു കൊടുക്കുന്നൂ എന്നതാണ് അതില്‍ പ്രധാനം. ചരിത്രം നോക്കിയാല്‍ കുറുങ്കൂര്‍ പെരുങ്കൂറിന് അഹിതങ്ങളേ ചെയ്തിട്ടുള്ളൂ. തീപ്പെട്ട വാഴുന്നവരെ പറഞ്ഞു മയക്കി സമ്പല്സംപൂരിതമായ കാരാക്കുളങ്ങര തട്ടിയെടുത്തു. ഹസ്തിനാപുരത്തുനിന്നു വന്നവരുടെ ശാപഭൂമി പകരം തന്നു. പിന്നെ പെരുങ്കൂറിന്റെ കണ്ണില്‍ രാജ്യദ്രോഹികളായ സൗരാഷ്ട്രക്കാരേയും മറ്റും ശിക്ഷിയ്ക്കുന്നതിന് വിലങ്ങു തടിയായി.
പെരുങ്കൂറിന്റെ മണ്ണില്‍ വന്ന് അവരെ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. ഇപ്പോള്‍ നടത്തുന്ന ആയുധാഭ്യാസവും പരിഷ്കാരങ്ങളും അത്ര നിസ്സാരമായി കാണാന്‍ പറ്റില്ല. ‘എന്തൊക്കെയാണ് പരിഷ്കാരങ്ങള്‍ എന്ന് വ്യക്തമല്ല അല്ലേ?’ ഉള്ളിലെ ചിന്തകളില്‍നിന്ന് കണ്ണെടുക്കാതെ വാഴുന്നര്‍ ചോദിച്ചു. ‘തട്ടകങ്ങള്‍ ഉണ്ടാക്കുന്നൂ എന്നു മാത്രേമേ മനസ്സിലാകുന്നുള്ളൂ. ശാന്തിയും സമാധാനവും നിലനിര്‍ത്താനാണെന്നാണ് പറയുന്നത്.’ ‘ശാന്തീം സമാധാനോം ആയുധാഭ്യാസോം തമ്മിലൊരു ചേര്‍ച്ച ഇല്ലായ ഉണ്ടല്ലോ’ വാഴുന്നവര്‍ വീണ്ടും ചിന്തയിലേയ്ക്കു വീണു. നാല്പ്പത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ വാഴുന്നവര്‍ക്ക്.
കുറച്ച് കറുത്ത് ഇരുണ്ട ശരീരം. അഭ്യാസബലം വിളിച്ചറിയിയ്ക്കുന്ന പേശികളും ഔദ്ധത്യം കലര്‍ന്ന മുഖവും യുദ്ധങ്ങള്‍ ജയിയ്ക്കാന്‍ ദൈവം സൃഷ്ടിച്ചവനാണ് എന്ന ഭാവം വ്യക്തമാക്കുന്നു. ‘ഒരു യുദ്ധത്തിന് ഒരുങ്ങുകയാണോ കുറുങ്കൂറ്?’ വാഴുന്നവര്‍ മന്ത്രിയുടെ മുഖത്തേയ്ക്കു നോക്കി. ‘അങ്ങിനെ സംശയിയ്ക്കാന്‍ വഴിയുണ്ട്’ മന്ത്രി തൊഴുതുകൊണ്ടു പറഞ്ഞു. വാഴുന്നവര്‍ വീണ്ടും ചിന്തയുടെ ചുഴിയിലേയ്ക്ക് വീണു. പെരുങ്കൂറിലെ പട എന്തിനും പോന്നതാണ്. പോരാത്തതിന് ഇപ്പോള്‍ കൂടുതല്‍ പ്രസരിപ്പും കഴിവും സങ്ഖ്യയും കൂട്ടിയിട്ടുമുണ്ട്. കുറുങ്കൂര്‍ ഒരു യുദ്ധത്തിനൊരുങ്ങുകയാണെങ്കില്‍ കനത്ത നഷ്ടം തന്നെ ഏറ്റെടുക്കേണ്ടിവരും. രാജ്യഭാരം ഏറ്റെടുത്ത ശേഷം ശൗര്യം പ്രകടിപ്പിയ്ക്കാന്‍ ഒരവസരം കിട്ടിയിട്ടില്ല. സമാധാനപ്രിയനായ അമ്മാമന്റെ കാലത്തും അതുതന്നെ ആയിരുന്നു സ്ഥിതി.
‘വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി മുഖം കാണിയ്ക്കാന്‍ വന്നിട്ടുണ്ട്.’ സേവകന് വന്നു പറഞ്ഞപ്പോള്‍ വാഴുന്നവര്‍ ഗൗരവപൂര്‍വ്വം കല്പ്പിച്ചു. ‘അദ്ദേഹത്തെ ആദരപൂര്‍വ്വം ഇങ്ങോട്ടു കൊണ്ടുവരൂ.’ സേവകന് പോയപ്പോള്‍ വാഴുന്നവര്‍ മന്ത്രിയെ നോക്കി. ആ നോട്ടത്തില്‍ മുമ്പ് നമ്പൂതിരിയോട് ദ്വിവേദിയുടെ വിവാഹകാര്യത്തില്‍ ചെയ്ത വാഗ്ദാനം നടത്താത്ത ജാള്യത ഉണ്ടായിരുന്നു. അന്നത്തെ അപ്രതീക്ഷിതപിന്മാറ്റം കാരണമാകും നമ്പൂതിരി ഇതുവരെ കോവിലകത്തേയ്ക്ക് കടക്കാത്തത് എന്ന് രണ്ടു ദിവസം മുമ്പ് മന്ത്രിയോട് പറഞ്ഞതേ ഉള്ളൂ. നമ്പൂതിരി വാഴുന്നവരുടെ മുന്നില്‍ എത്തി വന്ദിച്ചപ്പോള്‍ വാഴുന്നവര്‍ മന്തിയോട് പീഠം കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: