വേങ്ങക്കര മുറ്റത്ത് കുറേ മരങ്ങള്‍ കൊണ്ടുവന്നിട്ടിട്ടുണ്ട്. പത്തായപ്പുര പൊളിച്ചു പണിയുകയാണ്. അടുത്ത പ്രദേശത്ത് പെരുങ്കൂറിലേയും കുറുങ്കൂറിലേയും കോവിലകങ്ങള്‍ മാത്രമേ മാറോടുകൊണ്ട് മേഞ്ഞതായിട്ടുള്ളൂ. പ്രതാപം കൊണ്ടു നോക്കിയാലും ആഢ്യത്വങ്കൊണ്ടു നോക്കിയാലും വേങ്ങക്കരയിലും മാറോടുകൊണ്ടു മേയാനുള്ള യോഗ്യതയുണ്ടെന്ന് കാലടിയും പാറാക്കരയും പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ആഗ്രഹം. മാറോടുമേയാന് യോഗ്യതയുള്ള അഗ്നിദത്തന്‍ നമ്പൂതിരി പൂര്‍വ്വികരിരുന്ന പീഠത്തില്‍ ഒന്നുകൂടി കയറിയിരുന്നു. താന്നിയിലെ കൃഷ്ണന് ബഹുമാനത്തോടെ തൂണിനോട് ചേര്‍ന്നു നിന്നു. ചെന്തീരിടുന്ന മരങ്ങളില്‍നിന്ന് ആര്‍ത്തനാദം പോലെ മരച്ചീളുകള്‍ അടര്‍ന്നു വീണുകൊണ്ടിരിയ്ക്കുന്നു. മരത്തിന്റെ ഗന്ധം നമ്പൂതിരിയുടെ മനസ്സിലെ അസ്വസ്ഥതപോലെ അന്തരിക്ഷത്തില്‍ വിങ്ങി നിന്നു. ആശാരിമാരുടെ തട്ടലും മുട്ടലും കൊണ്ട് ശബ്ദായമാനമാണ് മുറ്റം മുഴുവന്‍.
നമ്പൂതിരിയുടെ മനസ്സും കുറച്ചുകാലമായി ശബ്ദായമാനമാണ്. ഇരിപ്പത്തുനിന്ന് മനസ്സില്‍ കയറിക്കൂടിയ വികാരങ്ങളും വാക്കുകളും പ്രതിധ്വനിച്ചുകൊണ്ടേ ഇരിയ്ക്കുന്നു. മ്ലാനി തട്ടിയ മനസ്സും അഭിമാനവും ഒന്നു പുതുക്കി പണിയണം. അതിനുള്ള വഴി തുറന്നു കിട്ടാന്‍ കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. യജ്ഞപുരത്ത് ഋഗ്വേദികളായ ഉണ്ണികളെ ചരണം മാറ്റി ഉപനയിച്ച് സാമവേദികളാക്കി എന്നു കേട്ടതിന്റെ എല്ലാ വശങ്ങളും അറിയാന്‍ വിളിച്ചു വരുത്തിയതാണ് താന്നിയിലെ കൃഷ്ണനെ. പുതിയ യുദ്ധത്തിനുള്ള വിള്ളലുകള്‍ അതിലുണ്ടോ എന്നറിയണം. ‘കൃഷ്ണാ എവിടത്തെയൊക്കെ ഉണ്ണികളെയാണ് ചരണം മാറ്റി ഉപയിച്ചത്?’ കൃഷ്ണന് മുഴുവന്‍ ഉത്തരം അറിയാത്ത ഭാവത്തോടെ പറഞ്ഞു. ‘അനിയന്റെ ഉണ്ണി ഉണ്ട്. പിന്നേം രണ്ടുമൂന്നു പേരുണ്ട്. മുഴുവന്‍ വ്യക്തമായറിയില്ല.’ ‘ഐഃ ഇത്ര അപകടാവാലോ യജ്ഞപുരത്തെ ആള്‍ക്കാരുടെ ബുദ്ധി. എല്ലാം ആ ചൊമാരീടെ ബുദ്ധീന്ന് ഉദിയ്ക്കണതാവും. ഈ ചൊമാരി ഇത്ര അപകടത്തം എങ്ങനെ ആണാവ്വോ കൊണ്ടുനടക്കണത്?’ നമ്പൂതിരിയുടെ മുഖത്ത് വെറുപ്പിന്റേയും പുച്ഛത്തിന്റേയും ചുളിവുകള്‍ പടര്‍ന്നു. ‘ചരണം മാറ്റി ഉപനയിച്ചതിന്റെ ആണെന്നു തോന്നുണു, അനിയന് വിത്തു കിട്ടി എന്നാണ് കേട്ടത്.’ കൃഷ്ണന് നമ്പൂതിരിയെ സുഖിപ്പിയ്ക്കാന്‍ അനിയന് വസൂരിരോഗം തുടങ്ങിയത് സൂചിപ്പിച്ചു. ‘ഉവ്വോ? നന്നായി. എന്നെ അവമാനിച്ചേന്റെ ആവും.’ നമ്പൂതിരിയുടെ മുഖത്ത് ആസുരമായ ഒരു ചിരി പുളച്ചു. ‘വളരെ അധികം ആയിരുന്നു. വെളുത്ത ജാതി പൊന്തി കുറഞ്ഞു തുടങ്ങീ എന്നാണ് കേട്ടത്.’ ‘കുറയ്യേ? ഉണ്ടാവില്യ. ഇരിപ്പത്ത്ന്ന് എന്നെ അവമാനിച്ചതിന് ഉള്ള എന്റെ മനസ്താപം ഇല്യേ. അത് വെറുതേ പോവ്വും ന്ന് തോന്ന്ണ്ണ്ടോ? അനിയനായിരുന്നില്യ വേണ്ടേര്ന്നത്. ആ മുഷിപ്പന്‍ ചൊമാരിയ്ക്കായിരുന്നു. ഉണ്ടാവും. ചൊമാരിയ്ക്കും കിട്ടും’ കയ്യിലുള്ള ശാപശക്തി മുഴുവന്‍ ചൊമാരിയുടെ നേര്‍ക്ക് പ്രയോഗിയ്ക്കുന്ന ആവേശത്തോടെ കൈയ്യുയര്‍ത്തി കുടഞ്ഞു അഗ്നിദത്തന്‍ നമ്പൂതിരി.. ‘നാട്ടില്‍ എല്ലായിടത്തും ദീനം നടപ്പുണ്ട്. ആര്‍ക്കൊക്കെ എപ്പഴാ വര്ആ എന്ന് പറയാന്‍ പറ്റില്യ.’ കൃഷ്ണന് വിഷയം മാറ്റാന്‍ നോക്കി. ‘കുറുങ്കൂറിന്റെ നാട്ടില്‍ അങ്ങിനെ വന്നില്ലെങ്കിലേ അത്ഭുതള്ളൂ. എന്നെ അവമാനിയ്ക്കാന് കുറുങ്കൂറും കൂട്ടു നിന്നിട്ടുണ്ടലോ. ഊരിലെ തേവര് അവരെ വെറുതെ വിടില്യ’ പെട്ടെന്ന് ആശാരിമാരുടെ മരപ്പണിയുടെ ശബ്ദം നിന്നു. ആസ്ഥാനത്ത് അസുഖകരമായ കുശുകുശുക്കലുകള്‍ പുകഞ്ഞു തുടങ്ങി. ‘കുറുങ്കൂറു കോവിലകത്ത് ഈശ്വരസേവ തുടങ്ങുന്നുണ്ടത്രേ.’ കൃഷ്ണന് നമ്പൂതിരിയുടെ ആവേശത്തിന്റെ വേഗത കുറയ്ക്കാന്‍ വഴികള്‍ തേടിക്കൊണ്ടേയിരുന്നു. ‘എന്താ അവിടേം എന്റെ മനസ്താപത്തിന്റെ ശക്തി കണ്ടുതൊടങ്ങ്യോ?’ ‘അതല്ല. നാട്ടില്‍ ഐശ്വര്യോം സമാധാനോം എല്ലാം ഉണ്ടാവുന്നതിന് ചില പരിഷ്കാരങ്ങള്‍ ആലോചിയ്ക്കാണത്രേ. അതിന്റെ ഭാഗായിട്ടാണ് എന്നാണ് കേട്ടത്. ഈശ്വരസേവ കഴിയുന്ന അന്ന് നാട്ടിലെ പ്രമാണിമാരെ എല്ലാം കോവിലകത്തേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പിരഷ്കാരങ്ങളില് പ്രധാനം നാടിനെ പല തട്ടകങ്ങളായി തിരിയ്ക്കുക എന്നതാണ്.’ നമ്പൂതിരി ആകാംക്ഷയോടെ ചോദിച്ചു. ‘എന്തിനാണത്?’ ‘ഓരോ പ്രദേശത്തിനും പൊതുവായി ആരാധിയ്ക്കാന്‍ ഒരു ദേവതവേണം. അതാതു പ്രദേശത്തെ നാട്ടുകാരുമായി ഏതു ദേവതവേണം എന്ന് തീരുമാനിച്ചു ചെല്ലാണ് കല്‍പ്പന.’ നമ്പൂതിരി ഒരു ഭ്രാന്തു കേള്‍ക്കുന്ന ഭാവത്തോടെ ചോദിച്ചു. ‘നാട്ടിലെ ഐശ്വര്യോം സമാധാനോം ദേവതേം തമ്മിലെന്താ ബന്ധം?’ ‘മഴുവന്‍ അറിയില്ല.’ ‘ഐഃ ഒരു കാര്യോം മുഴുവനായി അറീല്യ.’ ‘നാട്ടിലുള്ളവര്‍ ഏതു പ്രധാനകാര്യത്തിനും പരേദവതയായി കണക്കാക്കേണ്ട ആ ദേവതയുടെ അമ്പലത്തില്‍ വഴിവാടുകഴിയ്ക്കണം എന്നൊരു നിയമം വെയ്ക്കാന്‍ പോകുന്നെണ്ടന്നും കേട്ടു.’ നമ്പൂതിരി ചുറ്റും യുദ്ധാരവം മുഴക്കി നില്ക്കുന്ന മത്സരത്തിനിടയ്ക്ക് ആശാരിമാരുടെ പകച്ച ശബ്ദങ്ങള്‍ ശ്രദ്ധിച്ചില്ല. ‘ആര്‍ക്കൊക്കെയാണ് ഈശ്വരസേവ കവിയുമ്പോ കോവിലകത്തെത്തണം എന്ന് നിര്‍ദ്ദേശം?’ ‘പ്രമാണിമാര്‍ നമ്പൂതിരിയോ നായരോ ആശാരിയോ എന്നില്ല എല്ലാവര്ക്കും ക്ഷണം ഉണ്ട് എന്നാണ് കേട്ടത്. കുറുങ്കൂര്‍ വാഴുന്നവരുടെ സമ്പ്രാദായമനുസരിച്ച് ക്ഷണമില്ലാത്തവര്‍ ചെന്നാലും ഒഴിവാക്കുകയുണ്ടാവില്ല.’ ‘ഇതെല്ലാം ആ ചൊമാരിടെ തലയില്‍ മൊളയ്ക്കുന്ന കളകളാവും അല്ലേ?’ നമ്പൂതിരി രോമനിബിഡമായ മാറത്ത് കൈനടത്തി ഹൃദയത്തിലെ വിള്ളലുകളിലുള്ള നീറലില്‍ സ്പര്‍ശിച്ചു. ‘ഇളയവാഴുന്നവരും പടക്കുറുപ്പുമാണ് മുന്നില്‍. പക്ഷേ ഇങ്ങിനെ ഒന്ന് വാഴുന്നവരെ പറഞ്ഞു പിടിപ്പിച്ചത് യോഗ്യാര് എന്നൊരൊളാണത്രേ.’
?ആ താടീം മുടീം നീട്ടയ ആളല്ലേ? നെന്റെ ഓതിയ്ക്കന്‍ ചൊമാരിയ്ക്ക് വല്യേ ബഹുമാനാണലോ അയാളെ. ചൊമാരിയ്ക്ക് അഗ്നിഹോത്രത്തിന്റെ വെല അറീല്യ. കണ്ടതാടിക്കാരേം സന്യാസിമാരേം പൂവ്വിട്ടു പൂജിയ്ക്കും. ചൊമാരി. മീമാംസ പഠിച്ച ആളാണത്രേ. വേദാന്തക്കാരെ ബഹുമാനിച്ച് അഗ്നിഹോത്രം തന്നെ വേണ്ടാന്ന് വെയ്ക്കണ്ടാവും നിന്റെ ഓതിയ്ക്കന്‍.’ ശത്രുക്കള്‍ കൂടിക്കൂടി വരികയാണ്. മുമ്പെ ചൊമാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കുറുങ്കൂര്‍ വാഴുന്നവരും ഇളയവാഴുന്നവരും ഇപ്പോള്‍ യോഗിയാരും. യോഗിയാര് പെരുങ്കൂര്‍ വാഴുന്നവരുടെ അമ്മയെ സ്വാധീനിയ്ക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. പെരുങ്കൂര്‍ ഭരണകാര്യങ്ങളില്‍ അമ്മത്തമ്പുരാട്ടി ഇടപെട്ട് പലതും നിയന്ത്രിയ്ക്കുന്നത് യോഗിയാരുടെ ഉപദേശപ്രകാരമാണ്. അതു കാരണമായിരിയ്ക്കാം ഇരിപ്പത്തെ വിവാഹം നന്നായി നടന്നത്. അതിനു തെളിവാണ് കുറുങ്കൂര്‍ വാഴുന്നവരുമായി യോഗ്യാര്ക്കുള്ള അടുപ്പം.
അഗ്നിദത്തന്‍ നമ്പൂതിരിയുടെ കാര്യസ്ഥന് അസുഖകരമായ എന്തോ അറിയിയ്ക്കാന്‍ മുറ്റത്തു വന്നു നിന്നു. നമ്പൂതിരിയുടെ ചോരവേരുകള്‍ പടര്‍ന്ന കണ്ണുകള്‍ പരിസരങ്ങളിലെ കാഴ്ചകളെ സ്വീകരിയ്ക്കാന്‍ തയ്യാറല്ലായിരുന്നു. ‘കൃഷ്ണാ കാരാക്കുളങ്ങരക്കാര്ക്കും ക്ഷണം ഉണ്ടാവും അല്ലേ? അവര്‍ കുറുങ്കൂര്‍ രാജ്യക്കാരാണെങ്കിലും ഊരുഗ്രാമക്കാരാണ്. അവര്‍ക്ക് വേറെ ഒരു പരദേവതയുണ്ടാകുന്നത് അത്ര ശരിയല്ല.’ കുറുങ്കൂറു വാഴുന്നരെ അടിയറ പറയിയ്ക്കാന്‍ ഒരു കാരണം കണ്ടുപിടിച്ചു ലഹരിയില്‍ അഗ്നിദത്തന്‍ നമ്പൂതിരിയുടെ വാക്കുകള്‍ പുളച്ചു. ‘അവരെ ഈ പാപത്തില്‍നിന്ന് രക്ഷിയ്ക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഞാന്‍ പെരുങ്കൂര്‍ വാഴുന്നവരെ കാണുന്നുണ്ട്. കുറുങ്കൂര്‍ വാഴുന്നവര്‍ക്ക് ഇവിടുത്തെ യോഗ്യതയും ഒന്നു കാണിച്ചു കൊടുക്കേണ്ടതുണ്ട്.’ കുറേ സമയം കാത്തു നിന്നിട്ടും നമ്പൂതിരി ശ്രദ്ധിയ്ക്കാത്തതുകൊണ്ട് അവസാനം കാര്യസ്ഥന് കുറേകൂടി അടുത്തേയ്ക്ക് വന്ന് ഭയത്തോടെ അറിയിച്ചു. ‘മോന്തായത്തിന് വെച്ചിരുന്ന മരം ആശാരി അറിയാതെ മുറിച്ചു.’ ഉള്ളില്‍ കെട്ടു പൊട്ടിച്ചോടിയിരുന്ന വികാരങ്ങളില്‍നിന്ന് ആക്രോശം ഉയര്‍ന്നു. ‘ഫാഃ നീയ്യും നെന്റെ ആശാരീം ഒക്കെക്കൂടി എന്റെ നട്ടെല്ലും കൂടി അറിയാതെ മുറിയ്ക്കും.’ നമ്പൂതിരിയുടെ മനസ്സില്‍ മോന്തായമോ ആശാരിയോ ഒന്നും തന്നെ ആയിരുന്നില്ല. അനിയനും ചൊമാരിയും കുറുങ്കൂറും ആയിരുന്നു. ‘കൃഷ്ണാ നിനക്കും ക്ഷണമില്യേ?’ ‘ഇല്യ’ ‘എന്നാലും പോണം. എന്താണ് നടക്കുന്നത് എന്ന് ശരിയ്ക്ക് ഉള്ള വിവരം തരണം. അത് ശ്രദ്ധിച്ചില്യാ. ഇത് ശ്രദ്ധിച്ചില്യാ ന്ന് പറയര്ത്. മനസ്സിലായ്യോ?’ മുറ്റത്തുനിന്നു പരുങ്ങിയിരുന്ന കാര്യസ്ഥന് വീണ്ടും ചോദിച്ചു. ‘ആശാര്യോട് എന്താണ് പറേണ്ടത് ആവോ’ ഒരു ശല്യം തീര്‍ക്കുന്നപോലെ നമ്പൂതിരി പറഞ്ഞു. ‘കാട്ടില്‍ പോയി വേറെ മരം മുറിച്ച് പണിയാന്‍ പറഞ്ഞോ. കൃഷ്ണാ ഞാന്‍ ഇന്നു തന്നെ പെരുങ്കൂറ് വാഴുന്നവരെ കാണാന്‍ പോകുന്നുണ്ട്.’ കാര്യസ്ഥന് വീണ്ടും ചോദിച്ചു ‘അതങ്ങട് ഏച്ചാല് പോരേ ആവ്വോ? അല്ലെങ്കില്‍ കുറേ ദിവസം വെറുതേ പോവ്വും.’ ‘എന്നാല്‍ നീയ്യ് വെറുതേ പോണ ദിവസൊക്കെ വീട്ടില്‍ കൊണ്ടുപോയി ഉണക്കി എടുത്തു വെച്ചോ. പറഞ്ഞതങ്ങട് ചെയ്താല്‍ പോരേ? കൃഷ്ണാ കുറുങ്കൂറു വാഴുന്നവരെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്യ.’ ആശാരിമാരുടെ തട്ടലും മുട്ടലും എല്ലാം ഒതുങ്ങി. അവരെല്ലാം കാട്ടിലേയ്ക്ക് പോകുകയാണ്. പാതിമുറിഞ്ഞ മോന്തായം ദശരഥനേപ്പോലെ ബോധം കെട്ടു കിടക്കുകയാണെന്നു തോന്നി കൃഷ്ണന്.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: