മകരത്തിലെ പ്രഭാതത്തിലെ തണുപ്പ് വിട്ടിട്ടില്ല. അനിയന് വസ്ത്രങ്കൊണ്ട് ചെവി മൂടിക്കെട്ടി. ഈ വര്‍ഷം തണുപ്പ് കുറച്ചു കൂടുതലുണ്ട്. അനിയന് വിചാരിച്ചു. മുപ്പതുകൊല്ലം മുമ്പ് അച്ഛന്റെ കൂടെ വന്ന വഴിയ്ക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അതേ ഇരുട്ടു പതിയിരിയ്ക്കുന്ന കുണ്ടനിടവഴികളും വളഞ്ഞു പുളഞ്ഞു കിടക്കുന്ന വരമ്പുകളും. വടക്കുഭാത്ത് ആകാശത്തേളം ഉയര്‍ന്ന് യുഗയുഗങ്ങളായി തണുപ്പും വെയിലും മഴയും കൊണ്ട് നില്ക്കുന്ന കുന്നുകളാണ്. ഇതിലെ ഒരു കുന്നിന് ഗോവിന്ദമല എന്നാണ് പേര്. ഗുരുകുലത്തിലേയ്ക്ക് പോകുന്ന ഒരു ബാലനെ പലവിധത്തിലും ശ്രീകൃഷ്ണന് സഹായിച്ച കഥയുമായി ബന്ധപ്പെട്ടാണ് ഗോവിന്ദമല എന്നു പേരായത്. അന്ന് ഗോവിന്ദന് എന്നാണത്രേ ശ്രീകൃഷ്ണന് സ്വയം പരിചയപ്പെടുത്തിയത്. ഈ മലയിയാണ് താമസം എന്ന് ഗോവിന്ദന് ആ കുട്ടിയോടു പറഞ്ഞിരുന്നതിലാണ് മലയ്ക്ക് ആ പേരുവരുവാന്‍ കാരണം. മലമുകളിലേയ്ക്ക് പോകുക ക്ഷിപ്രസാദ്ധ്യമല്ല. താഴ്വാരം മുഴുവന്‍ ഇടതൂര്‍ന്ന കാടും കുറച്ചു കയറിക്കഴിഞ്ഞാല്‍ വളരെ ഉയരം വരെ ചെങ്കുത്തായ പാറയുമാണ്. സമര്‍ത്ഥരായ നായാടികള്‍ ചിലര്‍ മുകളില്‍ പോയി നോക്കിയിട്ടുണ്ട്. തെളിഞ്ഞ വെള്ളമുള്ള ഒരു തടാകവും അതിന്റെ തീരത്ത് തപസ്സു ചെയ്യുന്ന ഒരു തമ്പ്രാനും ഉണ്ടെന്നാണ് പറയുന്നത്.
അനിയന് ഓര്‍ത്തു. ഓത്തു ചൊല്ലുന്ന കാലത്ത് അനദ്ധ്യായം കഴിഞ്ഞ് ഇല്ലത്തുനിന്ന് പോകുമ്പോള്‍ മലമുകളില്‍നിന്ന് ഗോവിന്ദന് എന്ന ശ്രീകൃഷ്ണന് ഇറങ്ങി വരുന്നുണ്ടോ എന്നു നോക്കിയിട്ടുണ്ട്. പണ്ട് കുട്ടിയുടെ നിഷ്കളങ്കമനസ്സാണത്രേ ശ്രീകൃഷ്ണന് ഗോവിന്ദന് എന്ന പേരില്‍ സഹായിക്കാന്‍ കാരണമായത്. ഏതായാലും ഇനി ശ്രീകൃഷ്ണന് ഈ അനിയനെ സഹായിക്കാന്‍ വരികയുണ്ടാവില്ല. അത്ര നിഷ്കളങ്കമനസ്സണ്‍നും അല്ല. തീര്‍ച്ച. കുട്ടിക്കാലത്ത് മനസ്സു നന്നായിരുന്നോ? അത്ര കൃത്യമായി പറയാന്‍ പറ്റില്ല. ഇപ്പോഴത്തെ മനസ്സിന്റെ നില വെച്ചു നോക്കുമ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരിയെപ്പോലെ ഉള്ള വല്ല അസുരന്മാരും വന്നാലേ ഉള്ളൂ. ഒരു ഭ്രാന്തന് ചിന്ത അനിയന് മനസ്സില്‍ മുളച്ചു. അഗ്നിദത്തന്‍ നമ്പൂതിരി അസുരനാണെങ്കില്‍ അദ്ദേഹത്തിന്റെ ശത്രുവായ ഞാന്‍ തന്നെ ആണോ ശ്രീകൃഷണന്? ശ്രീകൃഷ്ണന് അസുരന്മാരുടെ ശത്രുവാണ്. മഞ്ഞപ്പട്ടും ഉടുത്ത് തലയിലൊരു പീലിയും കുത്തിനില്‍ക്കുന്ന സ്വന്തം രൂപം അനിയന് ചിന്തിച്ചു. അറിയാതെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. പനിറായിരത്തെട്ട് ഭാര്യമാരെ കിട്ടിയാല്‍ എന്തുചെയ്യും?
മലയുടെ മുകളില്‍ നിന്ന് മലയന്മാരുടെ പാട്ടു കേള്‍ക്കാനുണ്ട്. ഏതെങ്കിലും വലിയ മൃഗത്തെ നായാടി പിടിച്ചിട്ടുണ്ടാകും. വലിയ മൃഗത്തെ പിടിച്ചാല്‍ ദൈവത്തിന് സമര്‍പ്പിച്ചേ ഭക്ഷിയ്ക്കുകയുള്ളൂ. അതിന്റെ വകയായാകും കൊട്ടും പാട്ടും. ഈ പാട്ട് ഓത്തു ചൊല്ലുന്ന കാലത്ത് വലിയ പേടിയുണ്ടാക്കുന്നതായിരുന്നു. ഒരു ദിവസം മലയന്മാര് ഇത്തിരിപോന്ന അനിയനേയും വേട്ടയാടിപ്പിടിയ്ക്കും. എന്നിട്ട് ഈ പാട്ടു പാടി അവരുടെ ദൈവത്തിന് കൊടുക്കും തിന്നുകയും ചെയ്യുമെന്നായിരുന്നു പേടി.
മനോരാജ്യത്തില്‍ ചൊമാരിയുടെ ഗൃഹത്തിന്റെ പടി കയറിയത് അറിഞ്ഞില്ല. ചൊമാരിയുടെ മകന് കുഞ്ചു ?അനിയാ? എന്ന് വിളിച്ചപ്പോഴേ ഭൂതകാലത്തില്‍ വികൃതിയടിച്ചു നടന്നിരുന്ന മനസ്സു തിരിച്ചു വന്നുള്ളൂ. ഇന്ന് കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വിട്ടു പിരിയാതെ ഒപ്പം പോരുന്നുണ്ട്. പത്ത്നാടിയെ കാണാന്‍ വന്നതുകാണ്ടാകും.
കുഞ്ചു പൂമുഖത്തിരുന്ന് ദര്‍ഭപ്പുല്ല് നേരെയാക്കുകയായിരുന്നു. അനിയന് മനോരാജ്യത്തില്‍ ഒരു പൊങ്ങുതടി പോലെ ഒഴുകി വരുന്നതു കണ്ടപ്പോള്‍ കുഞ്ചു ചോദിച്ചു. ?ഏയ് മനോരാജ്യക്കാരന്‍! തനിയ്ക്ക് കുളിണ്ടോ?? ?ഞാന്‍ ശുദ്ധം മാറീട്ടില്യ. തന്റെ പോലെ അത്ര വേഗം ശുദ്ധം മാറുന്ന കൂട്ടത്തിലല്ല ഞാന്‍. അങ്ങിനെ ആവണം എന്നുണ്ടെങ്കില്‍ മനസ്സ് നന്നാവണം.? അനിയന് ഗൗരവം കലര്‍ത്തി പറഞ്ഞു. ?എന്നാല്‍ താന്‍ ശുദ്ധാവലുണ്ടാവില്ല.? അനിയന് തലമൂടിക്കെട്ടിയ വസ്ത്രം അഴിച്ചു. ?എന്റെ മനസ്സുപോലെ അത്ര ശുദ്ധായിട്ടുള്ള ഒന്നും തന്നെ ഈ ലോകത്ത് ഉണ്ടാവില്ല.? കുഞ്ചു കേള്‍ക്കാത്തപോലെ നടിച്ചുകൊണ്ട് ചോദിച്ചു. ?എന്താ താന്‍ പറഞ്ഞത് സൂര്യന്റെ നിറം കറുത്തിട്ടാണ് എന്നോ?? ?അല്ല ഗുരുപുത്രാ! എന്റെ മനസ്സുപോലെ ശുദ്ധായിട്ടുള്ള വേറെ ഒന്നും ലോകത്തിലുണ്ടാവില്ല എന്ന്? ?കാക്ക മലര്ന്നിട്ടാണ് പറക്കാറ് എന്നല്ലേ?? അനിയന് പൂമുഖത്തേയ്ക്ക് കയറി, കുഞ്ചുവിന്റെ പുറത്ത് ശബ്ദമുണ്ടാക്കി ഒരു കൊട്ടു കൊടുത്തു. ?അല്ല. ഇന്ന് എന്റെ കയ്യിന്ന് തനിയ്ക്ക് സാമാന്യം നന്നായി എന്തേങ്കിലും കിട്ടും എന്ന്.? കുഞ്ചു പുല്ല് ഒതുക്കിക്കെട്ടി എണീറ്റുകൊണ്ടു പറഞ്ഞു. ?മനസ്സു മുഴുവന്‍ വഴക്കും വക്കാണോം കൊണ്ടു നടക്കണ തന്റെ മനസ്സ് ശുദ്ധാണ് ന്ന് പറഞ്ഞാല്‍ ആരാ വിശ്വസിയ്ക്കാ? അതൊക്കെ ഇരിയ്ക്കട്ടെ വൈദികന്റെ അവിടത്തെ സോമയാഗത്തിന് തനിയ്ക്കെന്താ വേഷം?? അനിയന് എന്തിനും തയ്യാറെന്ന ഭാവത്തില്‍ വസ്ത്രം തലയില്‍ കെട്ടി. ?രക്ഷാപുരുഷനായാലോ ന്നാ അലോചിയ്ക്കണത്. നല്ല പരിചയള്ള വേഷാണത്. ദ്വിവേദിയുടെ വേളിയ്ക്ക് രക്ഷാപുരുഷനായിരുന്നൂലോ? ?അതിന് സോമയാഗത്തിന് അഗ്നിദത്തന്‍ നമ്പൂതിരി വര്വോ?? ?വന്നാ നക്ണിദത്തന്റെ കാല് ഞാന്‍ തല്ലി ഒടിയ്ക്കും.? കുഞ്ചു നിസ്സാരമായി പറഞ്ഞു. ?അദ്ദേഹത്തിനെ തനിയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്യ.? അനിയന് വീരസ്യം നടിച്ചു. ?അതൊക്കെ തനിയ്ക്ക് തോന്നുന്നതാണ്.
ദ്വിവേദിയുടെ വിവാഹത്തിന് താന്‍ കണ്ടതല്ലേ? അന്ന് ഞാന്‍ ക്ഷമ ചോദിച്ചപ്പൊ നക്ണിദത്തന്റെ മുഖത്തുണ്ടായിരുന്ന നരകത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഭാവം താന്‍ കണ്ടില്ലല്ലോ?? ആ സംഭവം കഴിഞ്ഞ് പത്തു മാസം കഴിഞ്ഞുവെങ്കിലും അന്നത്തെ ഹരം അനിയന് വിട്ടിട്ടില്ല. അനിയന് തുടര്‍ന്നു. ?കാര്യം എന്തു പറഞ്ഞാലും ഇളയവാഴുന്നവരെ ബഹുമാനമായി ട്ടോ? പുരികം ചുളിച്ച് കണ്ണുകള്‍ കൂര്‍പ്പിച്ചുകൊണ്ട് കുഞ്ചു ചോദിച്ചു. ?താനല്ലേ ഇളയവാഴുന്നവര്‍ക്ക് കൊമ്പുണ്ടോ? എന്ന് ചോദിച്ചത്? എന്താ ഇപ്പൊ കൊമ്പില്യാതായ്യോ? അഗ്നിദത്തന്‍ നമ്പൂതിരിയെ വട്ടത്തിലാക്കാന്‍ വഴിണ്ടാക്ക്യോണ്ടാണോ ഇപ്പൊ ബഹുമാനായ്യേ?? അനിയന് ഇളിഭ്യഭാവം മറച്ചുവെച്ചുകൊണ്ടു പറഞ്ഞു. ?ആ കാര്യത്തില്‍ ബഹുമാനമല്ല, കുറച്ച് അലോഗ്യം തന്നെ ആണ് ഉള്ളത്. നക്ണിദത്തനെ രണ്ട് പൊട്ടിയ്ക്കാനുള്ള അവസരം ഇല്യാണ്ടെ ആക്കി വാഴുന്നവര്‍. കനത്തില്‍ രണ്ട് വാക്കെങ്കിലും പറയായിരുന്നു. അതും കുളത്തിലിറക്കാന്‍ തന്റെ അച്ഛനും വാഴുന്നവര്‍ക്ക് കൂട്ടു നിന്നു.? കുഞ്ചു പുല്ല് ഇറയത്ത് കെട്ടിത്തൂക്കിയ പലകയില്‍ വെച്ചുകൊണ്ട് അനിയനെ വിസ്തരിച്ചു. ?അപ്പൊ ബാക്കി കാര്യത്തിലൊക്കെ തനിയ്ക്ക് ഇളയവാഴുന്നവരെ ബഹുമാനാണ്? ?അതെ? തലയില്‍ കയ്യുകൊണ്ട് കൊമ്പുണ്ടാക്കി കുഞ്ചു ചോദിച്ചു. ?അപ്പൊ കൊമ്പോ?? ?ഏയ് അന്ന് അമ്പലത്തില്‍കൊട്ടു പാട്ടും തൊടങ്ങീതിനല്ലേ ഞാന്‍ പറഞ്ഞത്. പിന്നെ ദ്വിവേദി പറഞ്ഞപ്പഴേ കാര്യം മുഴുവന്‍ മനസ്സിലായത്. പെരുങ്കൂറില്‍ നിന്ന് ഇളയവാഴുന്നവര് രക്ഷിച്ചു കൊണ്ടുവന്നവരുടെ കാര്യം കഷ്ടത്തിലായിരുന്നൂത്രേ. അവര്‍ക്കു വേണ്ടി തന്റെ അച്ഛന് പറഞ്ഞിട്ടാണത്രേ ഇങ്ങിനെ ഒരു കാര്യം ചെയ്തത്. അന്നെതിര്‍ത്തു ന്ന് വെച്ചാലും അമ്പലത്തില്‍ പോയപ്പൊ അത് നന്നായി എന്നന്നെ ആണ് തോന്നീത്. പാട്ട് കേള്‍ക്കാന്‍ ഒരു സുഖം ഒക്കെ ഉണ്ട്. സാധാരണ തൊഴാന്‍ നില്‍ത്തുമ്പൊ പരദൂഷണം പറേണതാണലോ കേക്കേണ്ടി വരണത്?? കുഞ്ചു അത്ഭുതത്തോടെ ചോദിച്ചു. ?പരദൂഷണം തനിയ്ക്ക് ഇഷ്ടല്ലാന്നോ?? അനിയന് ഉറക്കെ ചിരിച്ചു. ?എനിയ്ക്കല്ല. തേവര്‍ക്ക് കേള്‍ക്കണ്ടലോ ന്ന്. നിയ്ക്കും തനിയ്ക്കും ഒക്കെ പരദൂഷണം ഇഷ്ടല്ലാതെ ആയ്യാ പിന്നെ പരദൂഷണത്തിനും ജീവിയ്ക്കണ്ടേ??
വര്‍ഷങ്ങള്‍ക്കു മുമ്പ് മകരത്തിലെ വെളുത്ത ദ്വിതീയയ്ക്കാണ് അനിയന് ചൊമാരിയുടെ ഇല്ലത്ത് ചൊമാരിയുടെ അടുത്ത് ഓത്തു ചൊല്ലാന്‍ വന്നത്. കൂട്ടിന് കുഞ്ചുവും ഉണ്ടായിരുന്നു. അതു മുതല്‍ മകരമാസത്തിലെ വെളുത്ത ദ്വിതീയയ്ക്ക് ചൊമാരിയേയും പത്ത്നാടിയേയും കാണാന്‍ എത്താതിരിയ്ക്കില്ല. പത്ത്നാടിയുടെ അടുത്തെത്തുമ്പോള്‍ അനിയന് ഇപ്പോഴും കുട്ടിയാകും. ഓത്തു ചൊല്ലാന്‍ വന്ന കാലം മുതല്‍ പത്ത്നാടിയ്ക്ക് അനിയനോട് വാത്സല്യത്തിന്റെ മാര്‍ദ്ദവമുള്ള ഒരടുപ്പമുണ്ട്. പത്ത്നാടിയോടുള്ള സ്നേഹം അനിയന് അമൂല്യമായ സമ്പത്തുപോലെ സൂക്ഷിയ്ക്കുന്നുമുണ്ട്. ?അനിയാ വന്നോളൂ? പത്ത്നാടി മേലടുക്കളയില്‍നിന്ന് വിളിച്ചു. ഇവിടെ എത്തിയാല്‍ പത്ത്നാടിയുടെ കൈകൊണ്ടു കുഴച്ച ഒരുരുളയ്ക്ക് അവകാശമുണ്ടന്ന് അനിയന് അഭിമാനിയ്ക്കാറുണ്ട്. പത്ത്നാടി അതനുവദിച്ചുകൊടുക്കുയും ചെയ്യും. ആസ്വദിച്ച് ഉരുള കഴിയ്ക്കുന്ന അനിയനോട് പത്തനാടി ചോദിച്ചു. ?അനിയാ! കൃഷ്ണശര്‍മ്മയുടെ ഗൃഹപ്രവേശത്തിന് പോണില്യേ?? ?പോണം. പത്ത്നാടി വര്ണ്ല്യേ?? ?വൈകുന്നരം ഒന്നു പോയിപ്പോരണം. രാവിലെ ചൊമാരിയ്ക്ക് പോണ്ടിവരും എതായാലും അടുത്തുതന്നെ ആദ്യേം പോണ്ടിവരൂലോ.? അനിയന് ഉദ്വേഗത്തോടെ ചോദിച്ചു. ?എന്താ?? ?കൃഷ്ണശര്‍മ്മേടെ അനിയന്മാര് തെക്ക്ണ്യേടത്തും കിഴക്കിണ്യേടത്തും വേട്ടിരിയ്ക്കണ കാര്യം ഏതാണ്ട് തീര്മാനായി എന്നാ കേട്ടത്.? ?അങ്ങിനെ ഒന്നുണ്ടോ. ഞാനറിഞ്ഞില്യലോ.? അനിയന് പരിഭവപ്പെട്ടു. ?അങ്ങിനെ ഒന്നുണ്ട്. തെക്ക്ണ്യേടത്തെ ജാതകം കേശവനും, കിഴക്ക്ണ്യേടത്തെ രവിയ്ക്കും ചേരും.? കുഞ്ചുവാണ് മറുപടി പറഞ്ഞത്. അനിയന് മുഖം വാട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. ?അത് കഷ്ടായീലോ? ?എന്താ പ്പൊ കഷ്ടായത്?? ?തെക്കണ്യേടത്തും കിഴക്ക്ണ്യേടത്തും ഇനി പരദേശികള്‍ടെ പരമ്പര ആവൂലോ ന്ന് വിചാരിയ്ക്കേ? ?ഈ അന്യേന്റെ ഒരു കാര്യം.? പത്തനാടി അടുക്കളയിലേയ്ക്ക് നടന്നു. കുഞ്ചു എണീറ്റ് അനിയന്റെ ചെവിപിടിച്ചു. ?എന്താ? തനിയ്ക്കും അഗ്നിദത്തന്‍ നമ്പൂര്യേപ്പോലെ പരദേശി വിരോധം പിടിച്ച്വോ?? ?അതല്ലെടോ! എനിയ്ക്ക് മൂന്ന് ഉണ്ണികളാണ്. അവര്‍ വല്ലോരും മത്യായിരുന്നു ഇത് പ്പൊ പരദേശികള്‍ക്കായി ആ സ്വത്തൊക്കെ.? കുഞ്ചു ചെവിപിടിച്ചു തിരിച്ചു. ?തന്റെ ഉണ്യോള്‍ടെ മുലകുടി മാറ്യോ? വേട്ടിയ്ക്കാന്‍ സ്ഥലം അന്വേഷിയ്ക്കുണു. പിന്നെ പരദേശിക്കാര്യം പറയാണെങ്കില് തന്റെ കുടുംബം പരദേശികളല്ലാതെ ആയിട്ട് എത്ര തലമുറ ആയിട്ടുണ്ടാവും ന്നാ പറഞ്ഞത്?? അനിയന് ചെവിയില്‍ നിന്ന് കൈ വിടുവിച്ചു. ?ഞാന്‍ തമാശ പറഞ്ഞല്ലേ? കൃഷ്ണശര്‍മ്മയും കുടുംബവും ഇവിടെ സ്ഥിരമാവാന്‍ വേണ്ടിയാണ് ഇത് എന്ന് എനിയ്ക്കറീല്യേ? അതൊക്കെ ഇരിയ്ക്കട്ടെ ചൊമാരി എന്തിനോ എന്നെ കാണണം എന്നു പറഞ്ഞിരുന്നു. എന്താ കാര്യന്ന് തനിയ്ക്ക് അറിയ്യോ?? കുഞ്ചു ഗൗരവപൂര്‍വ്വം അനിയന്റെ അടുത്തിരുന്നു. ?അതോ! തന്റെ രണ്ടാമത്തെ ഉണ്ണീടെ ഉപനയനം കലായില്യേ? അതിന്റെ കാര്യം പറയാനാ. കാനത്തെ അക്കിത്തരും അച്ഛനും കൂടി യജ്ഞപുരത്തെ വാരത്തിന് ഉണ്ണികളെ ജൈമനീയസൂത്രപ്രകാരം ഉപനയിക്കുന്ന കാര്യം ആലോചിച്ചേര്‍ന്നു. എത്രയായാലും പുറമേനിന്ന് ആളുകളെ വരുത്തുമ്പോ തിരിച്ചു പോവ്വാനുള്ള സാദ്ധ്യത അധികാണലോ? അതോണ്ട് ഇവ്ട്ത്തെ മറ്റു വേദക്കാരായ ഉണ്ണികളെ സാമവേദം പഠിപ്പിയ്ക്കാം എന്നൊരു അഭിപ്രായണ്ടായി. അതിന് അവരുടെ പോലെ അതായത് ജൈമനീയസൂത്രപ്രകാരം ഉപനയിക്കണലോ?
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: