ക്രിയയുടെ ഇടയ്ക്ക് പെണ്‍കുട്ടിയെ സഹായിയ്ക്കല്‍ അമ്മാമന്റെ ചുമതലയാണ്. പക്ഷേ പരദേശിയുടെ വിവാഹത്തിന്റെ ക്രിയയ്ക്ക് കൂടില്ല എന്ന തന്റെ തലേദിവസത്തെ വാക്കിനെ മുന്‍നിര്‍ത്തി തെക്കുംകൂറിലുള്ള അഗ്നീശ്വരം ഗ്രാമത്തിലെ പ്ലാക്കാടാണ് സഹായിച്ചത്. വളരേക്കാലം മുമ്പ് വേങ്ങക്കരയില്‍നിന്ന് വിട്ടുപോയ ഒരു ശാഖയാണ് പ്ലാക്കാട്. പെണ്‍കുട്ടിയെ സഹായിയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചില്ലെന്നുമാത്രമല്ല, പ്ലാക്കാടിന് അനുവാദം കൊടുത്തത് താനാണെന്നുകൂടി വന്നുചേരുകയും ചെയ്തു. ‘വിവാഹവും സദ്യയും എല്ലാം പെണ്‍കുട്ടിയുടെ അമ്മാമനായ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ വളരെ ഗംഭിരമായി നടന്നു. ഇരിപ്പം വിചാരിച്ചാല്‍ ഇത്ര കേമമാവില്ല. തീര്‍ച്ച.’ എന്ന് ആളുകള്‍ തമ്മില്‍ പറയുന്നുണ്ടെന്ന് പാറാക്കര വലിയ ബഹുമാനപൂര്‍വ്വം വന്നു പറഞ്ഞു. ഇരുട്ടിനോട് നല്ല പ്രകാശമുണ്ടെന്നു പറയുകയായിരുന്നൂ ഇതിലും നല്ലത്.
വിവാഹത്തിനു വന്നവര്‍ ഒരു വിധം ഒഴിഞ്ഞു പോയപ്പോള്‍ ഇരിപ്പത്തിനോട് യാത്ര പറയാന്‍ ശ്രമിച്ചുനോക്കി. അനിയനും കൂട്ടരും മുള്ളൊളിപ്പിച്ചു വെച്ച അപേക്ഷാസ്വരത്തിലുള്ള വാക്കുകളാല്‍ തടസ്ഥം പറഞ്ഞു. ‘ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീരണം എന്ന് ആഗ്രഹമുള്ളതോണ്ടാണ് പറേണത്. ചൂരക്കോട്ട് കുടിവെപ്പുകൂടി കഴിഞ്ഞിട്ടേ പോകാവൂ. രണ്ടു ഗ്രാമത്തിലേയും പ്രധാനിമാരെ ഒന്നിച്ച് കണ്ട് കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇളയവാഴുന്നവര് അവിടെ വരും എന്ന് പാറാക്കരയോടും മറ്റും കുറങ്കൂറു വലിയവഴുന്നവര്‍ തന്നെ പറഞ്ഞിരുന്നല്ലോ. അദ്ദേഹത്തിനെ കാണാതെ പോയാല്‍ പിന്നെ കാര്യങ്ങളെല്ലാം ശരിയ്ക്ക് അവസാനിയ്ക്കാന്‍ വഴിയില്ലാതാകും. അതോണ്ട് നമ്പൂതിരി കുടിവെപ്പു കഴിഞ്ഞേ പോകാവൂ എന്നാണ് ഞങ്ങളുടെ എല്ലാം അഭിപ്രായം’ അതിന്റെ അര്‍ത്ഥം വ്യക്തമായിരുന്നു. ഇരിപ്പത്തുനിന്നു പുറത്തു കടന്നാലും വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും കഴിയാതെ സ്വതന്ത്രരാക്കാന്‍ നിശ്ചയിച്ചിട്ടില്ല എന്നു തന്നെ ആയിരുന്നു. നിജസ്ഥിതിയറിയാത്ത പാറാക്കരയും നിര്‍ബ്ബന്ധിച്ചു. ‘ഏതായാലും വിവാഹത്തിന് നമ്മള് സഹായിച്ചതുകൊണ്ട് വിരോധത്തിന്റെ കനം ശ്ശി കുറഞ്ഞൂലോ. മത്സരം തീരാന്‍ ഇത്ര നല്ല അവസരം ഇനി ഉണ്ടാവില്യ.’
നാലു ദിവസം അനിയനും കൂട്ടരും ഭാവങ്കൊണ്ടും വാക്കുകള്‍കൊണ്ടും സദാ സമയവും ഉഴിഞ്ഞും പാകം നോക്കിയും ഇരുന്നു. കാലടിയ്ക്കും തനിയ്ക്കും അത് ഈര്‍ച്ചവാളുകൊണ്ട് ഉഴിയുകയും, ആ മുറിയില്‍ മുളകുതേയ്ക്കുകയും ചെയ്തപോലെയായിരുന്നു. പാറാക്കരയും മറ്റും യജ്ഞപുരം ഗ്രാമക്കാരുടെ ഈ വിധത്തിലുള്ള വ്യവഹാരം രണ്ടു ഗ്രാമക്കാരുടേയും തര്‍ക്കം തീര്‍ന്നു വരുന്നതിന്റെ ലക്ഷണമായി ആസ്വദിയ്ക്കുകയും ചെയ്തു.
നാലാം ദിവസം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ നല്ല ദിവസം ഉണ്ടായിരുന്നതിനാല്‍ രാവിലെ തന്നെ ചൂരക്കോട്ടേയ്ക്ക് പുറപ്പെട്ടു. വിഷമങ്ങളുണ്ടാക്കാന്‍ കഴിയാത്ത നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി എന്നുറപ്പായതുകൊണ്ടാകാം കാവല്‍ കുറച്ചു കുറഞ്ഞതായി അനുഭവപ്പെട്ടു. വഴിയില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരം ഒത്തു വന്നതാണ്. അത് ശരിയ്ക്കും ഇല്ലാതാക്കിയത് പാറാക്കരയാണ്. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കുറുങ്കൂറുമായി സംസാരിയ്ക്കേണ്ട കാര്യങ്ങള്‍ വഴി മുഴുവന്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു.
ജലസമൃദ്ധവും ഐശ്വര്യവത്തും ആയ ചൂരക്കോട്ടും ആതിഥ്യത്തിന് കുറവൊന്നും ഉണ്ടായില്ല. ആ ആതിഥ്യം അന്നനാളത്തിലും ശ്വാസകോശത്തിലും കൂടി കയ്പ്പു നിറച്ചു. കുടിവെപ്പിന്റെ ഘോഷങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഇളയവാഴുന്നവര് യജ്ഞപുരത്തേയും ഊരിലേയും ഗ്രമാക്കാരെ ഒന്നിച്ചു വിളിച്ചു. താന്നി കൃഷ്ണന്റെ യാഗത്തെ മുന്‍നിര്‍ത്തി യജ്ഞപുരം ഗ്രാമക്കാര്‍ ഊരുഗ്രാമക്കാരെ വേദനിപ്പിയ്ക്കാന്‍ തക്കവണ്ണം പറഞ്ഞിട്ടുണ്ട്. അതിന് പ്രായശ്ചിത്തമായി യജ്ഞപുരം ഗ്രാമക്കാര്‍ ഊരിലെ തേവരുടെ മുന്നില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ യജ്ഞപുരം ഗ്രാമക്കാമക്കാര്‍ പെരുമാറിയ അത്ര മോശമായി ഊരുഗ്രാമക്കാര് പെരുമാറിയിട്ടില്ല. അതിനാല്‍ വിളിച്ചു ച്ചൊല്ലി പ്രായശ്ചിത്തം കഴിഞ്ഞാല്‍ ഊരുഗ്രാമക്കാര്‍ക്ക് ആ കാര്യത്തില്‍ ഇനിമേലില്‍ ശത്രുതയില്ലാ എന്നു പറയുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് പാറാക്കരയും മറ്റും വാദിച്ചു. മനസ്സില്ലാമനസ്സോടെ ആണെങ്കിലും ദ്വിവേദിയുടെ വിവാഹത്തിന് ഉടലെടുത്ത സൗഹൃദം തകരാതിരിയ്ക്കാന്‍ യജ്ഞപുരം ഗ്രാമക്കാര്‍ അതു സമ്മതിച്ചു. പാറാക്കരയും മറ്റും ഊരുഗ്രാമക്കാരുടെ വിജയമാണത് എന്നാണ് ധരിച്ചത്.
ഉച്ച തിരിഞ്ഞ് എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ചൊമാരിയും അനിയനും വന്ന് ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇളയവാഴുന്നവരുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ‘വേറെ ഒരു വഴിയും ഇല്ലാത്തതിനാല്‍ കുറച്ച് അതിക്രമം കാണിയ്ക്കേണ്ടിവന്നു. എന്നാലും അങ്ങയെ ആളുകളുടെ ഇടയില്‍വെച്ച് അപമാനിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നു. നിവൃത്തികേടുകൊണ്ടു ചെയ്ത അപരാധം ക്ഷമിയ്ക്കണം’ എന്ന് ഇളയവാഴുന്നവര് ക്ഷമാപണം ചെയ്ത് നമസ്കരിച്ചു. ചൊമാരി അനിയനോട് പറഞ്ഞു. ‘അനിയന് നമ്പൂതിരിയോട് അപമര്യാദയായി വല്ലതും പറയുകയുണ്ടായെങ്കില്‍ ക്ഷമ ചോദിയ്ക്കണം.’ സാധാരണ ചൊറിയുന്ന വാക്കുകള്‍ മാത്രം പറയുന്ന അനിയന്റെ നാവില്‍ നിന്ന് ക്ഷമിയ്ക്കണം എന്ന വാക്കുകള്‍ പുറപ്പെട്ടു. കോപത്തിന്റേയും അപമാനത്തിന്റേയും വിങ്ങലുമായി നില്‍ക്കുകയാല്ലാതെ അവരോട് മറുപടിയൊന്നും പറഞ്ഞില്ല. ഇളയവാഴുന്നവര് വീണ്ടും പറഞ്ഞു തുടങ്ങി. ‘അഗ്നിദത്തന്‍ നമ്പൂതിരി പറഞ്ഞാല്‍ പെരുങ്കൂറ് വാഴുന്നവര്‍ കേള്‍ക്കാതിരിയ്ക്കില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ക്കുള്ള ഈ മത്സരം ഒഴിവാക്കി പരശുരാമക്ഷേത്രത്തിന്റെ ഉന്നമനത്തിന് രണ്ടു രാജ്യങ്ങളും ചേര്‍ന്നു പ്രവര്ത്തിയ്ക്കണം എന്ന് പെരുങ്കൂറുവാഴുന്നവരെ ധരിപ്പിയ്ക്കണം. കുറുങ്കൂര്‍ ഒരു ചടക്കവും കൂടാതെ ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന് തയ്യാറാണ്. കുറുങ്കൂറ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്നു തോന്നുന്നെങ്കില്‍ ക്ഷമ ചോദിയ്ക്കാനടക്കം തയ്യാറാണ്.’ കോപത്തിന്റെ അത്യുന്നത ശൃങ്ഗത്തില്‍ നില്‍ക്കുകയായിരുന്നെങ്കിലും പ്രതികൂലമായോ അനുകൂലമായോ ഒന്നും പറഞ്ഞില്ല. ‘എന്നാല്‍ പിന്നെ കാണാം’ എന്നും മാത്രം പറഞ്ഞ് പിന്നെ ആര്‍ക്കും തന്നെ മുഖം കൊടുക്കാതെ ഇറങ്ങിപ്പോന്നു.
‘കൃഷ്ണാ ഇതിനൊരു പകരം ചോദിയ്ക്കണം.’ അഗ്നിദത്തന്‍ നമ്പൂതിരി പടിമേല്‍ നിന്നിറങ്ങി ഇറയത്തുകൂടി അസ്വസ്ഥനായി നടന്നു. അദ്ദേഹത്തിന്റെ ചിന്ത പകരം വീട്ടാനുള്ള വഴികളില്‍ അലഞ്ഞു. രക്തധമനികളില്‍ തോറും മത്സരം നുരഞ്ഞ രക്തം പ്രവഹിയ്ക്കുകയും ചെയ്തു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: