വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി ഇല്ലത്ത് പടിയില്‍ കാലിന്മേല് കാലും കയറ്റി ഗൗരവത്തിന്റെ ഭാരവും പേറി ഇരിയ്ക്കുകയാണ്. താന്നി കൃഷ്ണന് മറ്റേ അറ്റത്ത് നില്ക്കയും ഇരിയ്ക്കുകയും അല്ലാതെ ഉണ്ട്. അഗ്നിദത്തന്‍ നമ്പൂതിരി ചിന്തകളിലാണ്. കാലടിയേയും പാറാക്കരയേയും ഊരിലുള്ള എന്തിനും പോന്ന മറ്റു ചിലരേയും കൂട്ടി ഇരിപ്പത്തെത്തിയപ്പോള് പ്രതീക്ഷയ്ക്കു വിപരീതമായി അനിയനും കൂട്ടരും ബഹുമാനവും ലോഗ്യവും നിറഞ്ഞ ഭാവവുമായി സ്വീകരിച്ചു. പ്രതിഷേധവും മുറുമുറുപ്പുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ദേഹണ്ണത്തിനുള്ള സ്ഥലം, കലവറ, ക്രിയ നടത്തേണ്ടയിടം, എല്ലാം കൂടെ കൊണ്ടു നടന്നു കാണിച്ചു തരികയും നല്ല അഭിപ്രായത്തിന് കാക്കുകയാണെന്നു തോന്നും വിധം ചുറ്റിപ്പറ്റി നടക്കുകയും ചെയ്തുകാണ്ടിരുന്നു. എല്ലാ കാര്യങ്ങളും വളരെ ഗംഭീരമായിട്ടുതന്നെ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. യജ്ഞപുരം ഗ്രാമത്തിന്റെ നിലനില്‍പ്പിനുള്ള നീക്കങ്ങളില്‍ പ്രധാനമാണ് ദ്വിവേദിയുടെ ഇരിപ്പത്തുനിന്നുള്ള വിവാഹം എന്നത് അതുകൊണ്ടു തന്നെ വ്യക്തമായിരുന്നു. ഇരിപ്പം മാത്രം വിചാരിച്ചാല്‍ ചെയ്യാവുന്നതിലധികമായിരുന്നു ഒരുക്കങ്ങള്‍. വിശാലമായ ദേഹണ്ണപ്പുരയിലേയ്ക്ക് കടന്നപ്പോള്‍ അശ്ലീലച്ചുവയുള്ള ഫലിതം പറഞ്ഞു വളവള എന്നു ചിരിച്ചുകൊണ്ടിരുന്ന ദേഹണ്ണക്കാരന്റെ ചിരികൂടി വാടി പൊഴിഞ്ഞു. അഗ്നിദത്തന്‍ നമ്പൂതിരിയുടെ ഗൗരവം അറിയാത്തവരായി യജ്ഞപുരം ഗ്രാമത്തില്‍ തന്നെ ഇല്ല എന്നത് നിസ്സാരനായ ദേഹണ്ണക്കാരന്റെ മുഖത്തുകൂടി തെളിഞ്ഞു. ദേഹണ്ണപ്പുരയുടെ അകത്തേയ്ക്ക് പുകയില്ക്കൂടി വരുന്ന ഇളംവെയിലിനുപോലും ഒരു പരിഭ്രമിച്ച നിറമായിരുന്നു. പുക കയറിയകണ്ണുമായി ദേഹണ്ണപ്പുരയില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ പാത്രങ്ങളുടേയും നാളികേരം ചിരകുന്നതിന്റേയും ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ അനിയന് വിനയപൂര്‍വ്വം പറഞ്ഞു. ‘വിഭങ്ങളൊക്കെ ഇന്ന വിധം എന്നൊന്നു നിരീച്ചിട്ടുണ്ട്. നമ്പൂതിരി വന്നിട്ടു മതി മുഴുവന്‍ തീരുമാനിയ്ക്കല്‍ എന്ന് ഇരിപ്പത്തിന് അഭിപ്രായമുണ്ട്.’ ഒന്നിരുത്തി മൂളിയതല്ലാതെ വ്യക്തമായ മറുപടി പറഞ്ഞില്ല.
മുറ്റത്ത് വലിയ നെടുമ്പുരയുണ്ട്. ഈന്തപ്പനയുടെ പട്ടകൊണ്ടും കുരുത്തോലകൊണ്ടും വൃത്തിയായി അലങ്കരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘യജ്ഞപുരം ഗ്രാമത്തില്‍ എല്ലാവര്ക്കും ക്ഷണമുണ്ട്. അതോണ്ടാണ് നെടുമ്പുരവേണ്ട്യേരും ന്ന് തീരുമാനിച്ചത്’ അനിയന് പറഞ്ഞുകൊണ്ടേ ഇരുന്നു. അനിയന് ക്ഷണത്തിന്റെ കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ കാലടിയുടെ മുഖത്തുനോക്കി ഉള്ളില്‍ക്കൂടി ഒന്നു ചിരിച്ചു. എല്ലാവരേയും ക്ഷണിയ്ക്കുക തന്നെ ആണ് വേണ്ടത്. എല്ലാവരുടേയും മുന്നില്‍ വെച്ചുതന്നെയാണ് പരദേശി അപമാനിയ്ക്കപ്പെടേണ്ടത്. ഇനി പുതുതായി വരുന്നവരെ സ്വീകരിയ്ക്കാന്‍ ചൊമാരിയ്ക്കും ശിങ്കിടികള്‍ക്കും തോന്നുകയോ ഊരുഗ്രാമക്കാരുടെ നിയന്ത്രണത്തിനപ്പുറത്ത് യജ്ഞപുരം ഗ്രാമക്കാരുടെ ഇങ്ഗിതങ്ങള്‍ മുളയ്ക്കാനോ ഉള്ള വഴിയല്ലാതാകാന് എല്ലാവരും വരുക തന്നെയാണ് വേണ്ടത്, എന്നായിരുന്നു ആ ചിരിയുടെ അര്‍ത്ഥം. അനിയനും കൂട്ടരും പിന്നില്‍നിന്ന് വിടാതെ സദ്യടേയും ക്രിയയുടേയും മറ്റും കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. ‘വിഷമങ്ങള്‍ ഉണ്ടാക്കാതിരിയ്ക്കാനുള്ള സേവ പിടിയ്ക്കലാണ്’ എന്ന അഭിപ്രായം കാലടി പാറാക്കരയുടെ ചെവിയില്‍ പറഞ്ഞത് അനിയന് കേട്ടിട്ടുണ്ടായിരുന്നൂ എന്നുറപ്പാണ്. എന്നാലും കേട്ട ഭാവം നടിച്ചില്ല. ‘യജ്ഞപുരവും ഊരും തമ്മിലുള്ള ഈ മത്സരം ഒഴിവാക്കാനും സൗഹൃദം വരാനും ഈ വിവാഹത്തിന്റെ നടത്തിപ്പ് നമ്പൂതിരി തന്നെ ഏറ്റെടുക്കണം. നമ്പൂതിരിയുടെ ഒപ്പം ഉള്ളവര്‍ക്കും ഓരോ ചുമതലകള്‍ കൊടുക്കണം. നമ്പൂതിരി എന്തു പറഞ്ഞാലും അനുസരിയ്ക്കാന്‍ ഞങ്ങളെല്ലാം ഉണ്ടാവും’ എന്ന് ഇരിപ്പം പറഞ്ഞപ്പോള്‍ ‘എന്റെ മരുമകളുടെ വിവാഹത്തിന്റെ ചുമതല എനിയ്ക്കും ഉണ്ടല്ലോ. അതോണ്ട് ഒക്കെ വേണ്ടപോലെ നടത്താം. പരദേശീടെ ക്രിയയ്ക്ക് കൂടണം എന്ന് മാത്രം പറയാന്‍ പാടില്ല.’ എന്ന് എല്ലാവരും കേള്‍ക്കാന്‍ തക്കവണ്ണം ഉറക്കെ പറഞ്ഞു.
അനിയനും കൂട്ടരും ഒന്നു മാറിയപ്പോള്‍ പാറാക്കര പറഞ്ഞു. ‘ആ പറഞ്ഞത് നന്നായി. നമ്മളനുവദിച്ചിട്ടല്ല വേളി എന്നും ആയീലോ’ കാലടിയൊഴിച്ച് ബാക്കി പാറാക്കര മുതലായവരോട് ദ്വിവേദിയുടെ വേളിമുടക്കാനും ചണ്ഡാളസ്ത്രീയേക്കൊണ്ടു വിവാഹം കഴിപ്പിയ്ക്കാനും ഉള്ള പദ്ധതിയേക്കുറിച്ച് പറഞ്ഞിരുന്നില്ല. മേലേടത്തെ അതിരാത്രത്തിനോടനുബന്ധിച്ച് സൗരാഷ്ട്രയില്‍ നിന്നു വന്നവരോട് ചെയ്ത അതിക്രം തന്നെ കുറേ കൂടിപ്പോയീ എന്ന അഭിപ്രായമുള്ളവരാണ് അധികപേരും. ഇതും വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ കടുംകയ്യാണ് എന്ന് എന്തിനു വെറുതേ ഗ്രാമക്കാരെല്ലാം ധരിയ്ക്കണം? ആകസ്മികമായി സംഭവിച്ചുപോയീ എന്നേ ധരിയ്ക്കാവൂ എന്നായിരുന്നു തീരുമാനിച്ചത്. ഊരുഗ്രാമക്കാരുടെ ഇടയില്‍ വെറുതേ ഒരഭിപ്രായവ്യത്യാസം ഉണ്ടാവരുത്.
നെടുമ്പുരയില്‍ അനിയന് ബഹുമാനപൂര്‍വ്വം കൊണ്ടുവെച്ച പീഠത്തില്‍ നാടകത്തിലെ പ്രധാനവേഷക്കരനായി ഇരുന്ന് എല്ലാകാര്യങ്ങളുടേയും ചുമതല ഏറ്റെടുക്കാന്‍ തയ്യാറായതുപോലെ നടിച്ചു. കാലടി പാറാക്കര മുതലായവരെ കലവറ ക്രിയ പന്തിവിചാരിപ്പ് എന്നിങ്ങനെ ഓരോന്ന് ഏല്‍പ്പിച്ചു. കാലടി സന്തോഷത്തോടെ കലവറയുടെ കാര്യം ഏറ്റെടുത്തു. പാറാക്കരയ്ക്ക് ‘അത്ര വേണോ’ എന്നൊരു സംശയം ഉണ്ടായിരുന്നു. കുറച്ചു നിര്‍ബ്ബന്ധിച്ചപ്പോള്‍ ക്രിയയുടെ കാര്യം ശ്രദ്ധിച്ചുകൊള്ളാം എന്നു പറയുകയും ചെയ്തു. അങ്ങിനെ എല്ലാവരും അറിയെ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി വിവാഹത്തിന്റെ നടത്തിപ്പുകാരനായി.
കാലടിയേയും മറ്റും കലവറ മുതലായവയുടെ ഓരോ കാര്യങ്ങള്‍ക്കായി അനിയനും കൂട്ടരും കൂട്ടിക്കൊണ്ടുപോയപ്പോള്‍ അനിയന് വളരെ മയത്തില്‍ സ്വരം താഴ്ത്തി എന്തോ പറയുകയാണെന്നു മറ്റുള്ളവര്‍ക്ക് തോന്നുവാന്‍ പാകത്തില്‍ പറഞ്ഞു. ‘അഗ്നിദത്തന്‍ ദ്വിവേദിയുടെ വിവാഹത്തിന് എന്തേങ്കിലും കുഴപ്പമുണ്ടാക്കിയാല്‍ കുറുങ്കൂറിന്റെ കാരാഗൃഹത്തിലാകും പിന്നീട് താമസം.’ അനിയന് വിടവായത്തരം പറയുകയാണെന്നേ തോന്നിയുള്ളൂ. കാലടി പാറാക്കര മുതലായവര്‍ കലവറയും മറ്റും നോക്കാനല്ല, കുറുങ്കൂറു വാഴുന്നവരുടെ കോവിലകത്തേയ്ക്ക് പടക്കുറുപ്പാണ് കൊണ്ടുപോയിരിയ്ക്കുന്നത് എന്നു പറഞ്ഞപ്പോഴും കാര്യത്തിന്റെ ഗൗരവം ശരിയ്ക്ക് പിടികിട്ടിയില്ല. ഇലമുറിയ്ക്കലും അടയ്ക്ക തരങ്ങുകളയലും കഷ്ണം നുറുക്കലും ആയി ഇരിയ്ക്കുന്ന പലരുടേയും നോട്ടം ഇരയേപിടിയ്ക്കാനിരിയ്ക്കാനിരിയ്ക്കുന്ന ഹിംസ്രമൃഗങ്ങളുടേതാണെന്നും അവരെല്ലാം കുറുങ്കൂറിന്റെ ഭടന്മാരാണെന്നും അനിയന് വെളിപ്പെടുത്തിയപ്പോഴാണ് ശരിയ്ക്കും വിയര്‍ത്തത്. അനിയന് നെടുമ്പുരയില്‍ കൂടിനിന്നവര്‍ കേള്‍ക്കാന്‍ തക്കവണ്ണം ഇരിപ്പത്തിനോട് പറഞ്ഞു. ‘അഗ്നിദത്തന്‍ നമ്പൂതിരിയുടെ കൂടെ വന്നവരെല്ലാം കുറുങ്കൂറു വാഴുന്നവര്‍ അപേക്ഷിച്ചതു പ്രകാരം കോവിലകത്തേയ്ക്ക് ഒന്നു പോയിരിയ്ക്കുകയാണ്. യജ്ഞപുരം ഗ്രാമക്കാരും ഊരുഗ്രാമക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനായി വാഴുന്നവര്‍ അഗ്നിദത്തന്‍ നമ്പൂതിരിയെ ഒന്നു കാണണം എന്നപേക്ഷിച്ചപ്പോള്‍ നമ്പൂതിരി കൂടെയുള്ളവരെ പറഞ്ഞയച്ചു. നമ്പൂതിരിയ്ക്ക് ഇവിടുത്തെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാതെ പറ്റില്യലോ’ ഒരക്ഷരം പറയാന്‍ പറ്റാത്ത അവസ്ഥ. അനിയനോ കൂട്ടരോ വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ സുഖസൗകര്യങ്ങള്‍ നോക്കാനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കാനും എന്ന ഭാവത്തില്‍ അടുത്തുനിന്ന് മാറിയതേ ഇല്ല.
ഒരില അനങ്ങിയാല്‍കൂടി അനിയനോ കുറുങ്കൂറിലെ ഭടന്മാരോ അറിയും എന്നു ബോദ്ധ്യം വരുത്താനെന്നപോലെ പെരുങ്കൂറു വാഴുന്നവരുടെ ദൂതനെ അനിയന് കൂട്ടിക്കൊണ്ടുവന്നു. കാര്യം പറയാതെ ദൂതന് നിന്നു പരുങ്ങതു കണ്ടപ്പോള്‍ അനിയന് പറഞ്ഞു ‘അഗ്നിദത്തന്‍ നമ്പൂതിരിയുടെ വേണ്ടപ്പെട്ട ആളുതന്നെയാണ് ഞാനും. പെരുങ്കൂറു വാഴുന്നവരുടെ സന്ദശം പറഞ്ഞുകൊള്ളൂ. നമ്പൂതിരിയുടെ സഹായത്തിന് നില്ക്കുന്ന ആളാണ്. സംശയിയ്ക്കേണ്ട. സംശയം ഉണ്ടെങ്കില്‍ നമ്പൂതിരിയോട് ചോദിച്ചു നോക്കൂ.’ ദൂതന് പിന്നേയയും പരുങ്ങിയപ്പോള്‍ കേള്‍ക്കാന്‍ താല്പര്യമില്ല എന്ന മട്ടില്‍ അനിയന് മാറി നിന്നു. ‘വേളിക്കാര്യത്തില്‍ പെരുങ്കൂറുവാഴുന്നവര്‍ ചെയ്യാം എന്നു പറഞ്ഞിരുന്ന സഹായം പ്രതീക്ഷിയ്ക്കേണ്ട’ എന്നായിരുന്നൂ അവസാനത്തെ പ്രതീക്ഷയും തകര്‍ത്ത സന്ദേശം. തിരിച്ചു മറുപടി പറയാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ അനിയന് ‘നമ്പൂതിരിയ്ക്ക് കുടിയ്ക്കാന്‍ സംഭാരോറ്റെ വേണോ?’ എന്ന ചോദ്യവുമായി എത്തി. ഇവിടുത്തെ അവസ്ഥ പുറമെ ഒരാളെ അറിയിയ്ക്കാനുള്ള അവസരം നിഷേധിയ്ക്കുക തന്നെയായിരുന്നൂ അയാളുടെ ലക്ഷ്യം. ദൂതന് പോയിക്കഴിഞ്ഞപ്പോള്‍ ഇരിപ്പത്തുനിന്ന് രാത്രിയുടെ മറവിലെങ്കിലും രക്ഷപ്പെടാനുള്ള സകല വഴിയും അടയുകാണെന്നു ബോദ്ധ്യപ്പെടുത്താന്‍ കുറുങ്കൂര്‍ വാഴുന്നവരുടെ മന്ത്രിയായ പടക്കുറുപ്പ് വന്ന് തൊഴുതു പറഞ്ഞു.
‘ഇവ്ടുത്തേയ്ക്ക് എന്തങ്കിലും ആവശ്യമുണ്ടങ്കില്‍ കുറുങ്കൂറു വാഴുന്നവരുടെ സേവകര്‍ നിരവധി പേരുണ്ട് ഇവിടെ ഒന്നു പറയുകയേ വേണ്ടൂ. ഇവിടുന്നിന്റെ കൂടെ വന്നവരെല്ലാം വലിയ വാഴുന്നവരെ ഒന്നു കാണാന്‍ പോയിരിയ്ക്കയാണ്. അവരെ കണാനില്ല എന്നു പരിഭ്രമിയ്ക്കേണ്ട. നാളെ ക്രിയ കലാവുമ്പോഴേയ്ക്കും തിരിച്ചെത്തിക്കൊള്ളും. ഇവ്ടുത്തയ്ക്കും കൂടെ വന്നവര്‍ക്കും നാലു ദിവസത്തെ ക്രിയയും കഴിഞ്ഞ് കുടിവെപ്പു കഴിഞ്ഞ് ഇല്ലത്തെത്തുന്നതുവരെ ഒരു വിഷമവും വരരുത് എന്ന് വാഴുന്നവര്‍ പ്രത്യേകം കല്പ്പിച്ചിട്ടുണ്ട്.’ അതോടുകൂടി രക്ഷപ്പെടാനുള്ള യാതൊരു പഴുതും ഇല്ലാത്ത അവസ്ഥയിലേയ്ക്കാണ് എത്തിനില്‍ക്കുന്നത് എന്നു തീര്‍ച്ചയായി. ഉച്ചയ്ക്ക് ഊണുകഴിയ്ക്കാന്‍ മാന്യസ്ഥാനത്തിരുത്തി അനിയനും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരുന്നു. കാണുന്നവര്‍ക്കുപോലും തോന്നിയിരിയ്ക്കണം പരദേശിയുടെ വിവാഹത്തിന് കുഴപ്പങ്ങുണ്ടാക്കാതിരിയ്ക്കാനുള്ള സേവപിടിയ്ക്കലാണെന്ന്. കാര്യം തികച്ചും വേറെ വഴിയ്ക്കാണ് എന്നത് കാഴ്ചക്കാരറിയില്ല.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: