ചൂരക്കോട്ടെ ദ്വിവേദിയുടെ ഗൃഹത്തില്‍ വേളിയുടെ ബഹളമാണ്. ആളിക്കത്തുന്ന അടുപ്പുകളും തിളപ്പിന്റെയും ചട്ടുകത്തിന്റെയും ചിരവയുടെയും ശബ്ദവും കാളനായി കുറുകുന്ന പുളിച്ച മോരിന്റെ ഗന്ധവും പുകയും തങ്ങി നില്ക്കുന്ന കെട്ടില്‍ വച്ച് അനിയന് പുകഞ്ഞ കണ്ണുതിരുമ്പിക്കൊണ്ടു ചോദിച്ചു, എന്താ ഇളയവാഴുന്നവര്‍ക്ക് കൊമ്പുണ്ടോ ? അനിയന്റെ സ്വതേതന്നെ ഉള്ള സ്വഭാവമാണ്, കാര്യമറിയാതെ കാര്‍മേഘങ്ങളെപ്പോലെ മൂടിക്കെട്ടുകയും ഘോരനാദങ്ങള് മുഴക്കുകയും പിന്നീട് കാര്യമറിഞ്ഞാല്‍ പരിസരം പോലും തണുക്കാന്‍ വിധത്തില്‍ പെയ്യുകയും ചെയ്യുന്നത്. സ്വന്തം ആളുകളുടെ അടുത്തേക്ക് മരണം കയറി വന്നാല്ക്കൂടി അനിയന് എതിര്‍ക്കുകയും കഠിനമായി ചീത്ത പറയുകയും ചെയ്യുമെന്ന് യജ്ഞപുരം ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. അത് കുട്ടിയെ നക്കുന്ന പശുവിന്റെ നാവിലെ ഉരമെന്നവിധം സ്നേഹത്തില്‍നിന്നും ആത്മാര്‍ഥതയില്‍നിന്നും വരുന്നതാണെന്നും എല്ലാവര്ക്കും അറിയാം. അതിനാല്‍തന്നെ അനിയന് ഗ്രാമത്തിന്റെ പൊതുമുതലാണ്. വൈകുന്നേരത്തേക്കുള്ള പാചകത്തിന്റെ ഇടയ്ക്ക് ഇളയ വാഴുന്നവര്‍ വരുന്ന വിവരം ആരോ പറഞ്ഞതാണ് അനിയന്റെ ബഹളത്തിനു കാരണം.
അനിയാ! കൊമ്പുമുളച്ചിട്ടൊന്നും അല്ല. അച്ഛനും ദ്വിവേദിയും പ്രത്യേകം ക്ഷണിച്ചിട്ടാണ് ഇളയവാഴുന്നവര് വരുന്നത്. അതിനെന്തിനാ താന്‍ ക്ഷോഭിക്കുന്നത്? ദ്വിവേദി ക്ഷണിച്ചുവരുന്ന ആളുകളെ നമ്മള് ബഹുമാനിക്കണം. ചൊമാരിയുടെ മകന് കുഞ്ചു പറഞ്ഞു. ?അതേയ്! താന്‍ ബഹുമാനിക്യേ നമസ്കരിക്ക്യേ എന്താച്ചാല് ചെയ്തോളൂ. വാഴുന്നവരാത്രേ. അമ്പലത്തില്‍ പുത്യേ ഓരോ വിഢ്ഡിത്തങ്ങള് തൊടങ്ങ്യാ കേമനായീന്നാ വിചാരം. അമ്പലം ന്ന് വച്ചാല്‍ ഈശ്വരാരാധനയ്ക്കുള്ള സ്ഥലാ. അല്ലാതെ കൊട്ടാനും പാടാനും ഒന്നും ള്ള സ്ഥലല്ല. ഓരോരോ പരിഷ്കാരങ്ങള്‍. അനിയന് അനാവശ്യമായി പുകഞ്ഞു. പ്രായാധിക്യം ശരീരത്തിന് മാന്ദ്യങ്ങളുണ്ടാക്കുന്നുവെങ്കിലും കുസൃതികള്‍ തുമ്പ്രുകളി്ക്കുന്ന കൗമാരം മനസ്സിലിപ്പോഴുമുണ്ടെന്നു വ്യക്തമാക്കുന്ന വിധത്തില്‍ കുന്നം ഓതിക്കന് കെട്ടിലേക്ക് കടക്കുമ്പോള്‍ ചോദിച്ചു. എന്താ അവ്ടെ? അനിയന് ചേനഉപ്പേരി വേവണേന്റെ മുമ്പെ സ്വാദുനോക്യോ? ഓതിക്കന്! എന്താ ഓതിക്കന്റെ അഭിപ്രായം?
അമ്പലത്തില്‍ കൊട്ടും പാട്ടും ഒക്കെ വേണ്ടാത്തകാര്യല്ലേ? അനിയന് ഓതിക്കന് ഇരിക്കാന്‍ പലക നീക്കിക്കൊടുത്തു. ഇരിക്കാനുള്ള പ്രയാസം കരകരപ്പുള്ള മൂളലിലൂടെ പുറത്തു വിട്ടുകൊണ്ട് ഓതിക്കന് ചോദിച്ചു. ?കൊട്ടിക്കോട്ടെ. തനിക്കെന്താ വിരോധം? തന്റെ പൊറത്തൊന്നും അല്ലലോ കൊട്ടണത്? പോത്തിന്റെ തോലോണ്ടല്ല ചെണ്ട ണ്ടാക്കണത് ന്നാണേ ഞാന്‍ ധരിച്ചിട്ടുള്ളത്. ചിരിക്കാതെ ഓതിക്കന് പറഞ്ഞപ്പോള്‍ എല്ലാവരും കൂടി ചിരിച്ചു. അനിയന് കൃത്രിമമായി ശുണ്ഠി വരുത്തി ഓതിക്കന്റെ നേരെ കയ്യോങ്ങി. ?ഓതിക്കന് ശ്ശി പ്രായം കൂടും ന്നൊന്നും എന്റെ കയ്യിന് അറീല്യ. എന്നെ ശപിക്കണം എന്നുവച്ചാല്‍ തല്ലു വാങ്ങീട്ടുതന്നെ വേണന്നുണ്ടോ.?
ഓതിക്കന് ആശങ്കയുടെ നിഴലുപടര്ന്ന മുഖവുമായി പറഞ്ഞു. അനിയാ കൊട്ടലും പാടലും ഒക്കെ അവിടെ നില്ക്കട്ടെ. വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി ദ്വിവേദിടെ വേളിക്ക് വല്ല കൊഴപ്പോം ഉണ്ടാക്ക്വോ എന്നാണ് എനിക്കിപ്പൊ പരിഭ്രമം.? അനിയന് അടുത്തു കിടന്നിരുന്ന വിറകിന് കൊള്ളി എടുത്തു. ?കൊഴപ്പം വല്ലതും ഉണ്ടാക്ക്യാ വേങ്ങക്കര നക്ണിദത്തന്റെ കാല് ഞാന്‍ തല്ലിയൊടിക്കും. വീരസ്യം പറേണ്ട. അനിയാ! മേലേടത്തെ അതിരാത്രത്തിന് താനും ണ്ടായിരുന്നില്യേ? അന്ന് പോയി തല്ലിയൊടിക്കായിരുന്നില്യേ? ചൊമാരിയുടെ മകന് കുഞ്ചു എരി ചേര്‍ക്കുന്ന വിധത്തില്‍ ചോദിച്ചു. അന്ന് ഞാന്‍ വേണ്ടാന്ന് വച്ചിട്ടാ എന്ന് നിസ്സാരമട്ടില്‍ അനിയന് പറഞ്ഞപ്പോള്‍ നാളികേരം ചിരകിക്കൊണ്ടിരുന്ന ഏതോ ഉണ്ണി നമ്പൂതിരി പറഞ്ഞു. എന്നാല്‍ ഇപ്പോഴും വേണ്ടാന്ന് വയ്ക്കന്നെ ആവും ണ്ടാവ്വാ പഴന്നുറുക്കിന്റെ വലിപ്പല്യ. നെന്നെ ഞാന്‍ അനിയന് കയ്യോങ്ങിയപ്പോഴേക്കും ദ്വിവേദിയുടെ അനുജന് അനിയനെ തിരക്കിവന്നു. ഇളയവാഴുന്നവര് ഒന്നു കാണണം എന്നു പറഞ്ഞിട്ടുണ്ട് എന്ന് പറയാന്‍ പറഞ്ഞു. അനിയന് നിസ്സാരമായി പ്രതികരിച്ചു. താന്‍ പോയി സൗകര്യം ഇല്യാന്ന് പറയ്യാ എനിക്കൊന്നും പറ്റില്യ. ചൊമാര്യാ പറഞ്ഞത്? ദ്വിവേദിയുടെ അനുജന് പുരികം ഉയര്‍ത്തുകയും കണ്ണുവിടര്ത്തുകയും നിഷേധഭാവത്തില്‍ തല കുലുക്കുയും ചെയ്തുകൊണ്ട് പറഞ്ഞു. കുഞ്ചു പുഞ്ചിരിച്ചു. എന്നാല്‍ അന്യേന് മുട്ടിന് വിറ ഇപ്പൊ തൊടങ്ങും. പണ്ട് ഓത്തു ചൊല്ലുമ്പോഴത്തെ പേടി ഇപ്പളും തീര്‍ന്നിട്ടില്യ. പേട്യോണ്ടൊണ്ടൊന്നും അല്ല. ഗുരുനാഥനെ ബഹുമാനിക്കണം. അതോണ്ടാ ചൊമാരി പറഞ്ഞാ വയ്യാന്ന് പറയാത്തത്. ഗുരുത്വം എന്നൊന്നുണ്ട്. അത് ഉള്ള എന്നേപ്പോലെ അപൂര്‍വം ചിലര്‍ക്കേ അത് മനസ്സിലാവുള്ളൂ. അനിയന് തോര്‍ത്തുമുണ്ട് കുടഞ്ഞ് തോളിലിട്ടുകൊണ്ട് എണീട്ടു. കുഞ്ചു അനിയനെ പിടിച്ചിരുത്തി. എന്താടോ ഈ ഗുരുത്വമ്ന്ന് പറഞ്ഞാല്‍? പോണേന്റെ മുമ്പെ ഒന്നു പറഞ്ഞുതരൂന്നേയ്. അവടെ ചെന്ന് ഇളയവാഴുന്നവരുടെ കൊമ്പുകൊണ്ട് തന്റെ ഗുരുത്വം പൊട്ടിപ്പോവ്വോറ്റെ ചെയ്താ പിന്നെ ഞങ്ങള്‍ക്കൊന്നും മനസ്സിലാക്കാന്‍ പറ്റില്യലോ. അങ്ങനെ ഒരാളടെ കൊമ്പുകൊണ്ടാലൊന്നും പൊട്ടണ ഗുരുത്വല്ല എനിക്കുള്ളത്. ഗുരുത്വം എന്താന്ന് ഞാന്‍ പോയിവന്നിട്ട് പഠിപ്പിച്ചുതരാട്ടോ ഗുരുപുത്രാ. കുഞ്ചുവിന്റെ പുറത്ത് രണ്ടൊട്ടും കൊടുത്ത് അനിയന് വീണ്ടും എണീറ്റു പുറത്തേക്കിറങ്ങി.
നാട്ടിലെവിടെ വിശേഷം ഉണ്ടായാലും അത് നടത്തേണ്ടത് എല്ലാവരുടെയും കൂടിയുള്ള ചുമതലായണെന്ന സാമാന്യനിയമപ്രകാരം ആരൊക്കെയോ എന്തൊക്കെയോ സാധനങ്ങള്‍ ഇറയത്തു കൊണ്ടുവയ്ക്കുന്നുണ്ടായിരുന്നു. അതില്‍ കുറച്ച് വയസ്സായി കെട്ടിവെച്ചകുടുമ തലയുടെ വലതുഭാഗത്ത് തൂങ്ങിനില്‍ക്കുന്ന ഒരാള്‍ അനിയനോട് വാത്സല്യത്തിന്റെ മയത്തോടെ ചോദിച്ചു. കുഞ്ച്വോമ്പൂരി എപ്പളേ വന്നത്? അനിയന് ഓരോരോ ഇല്ലങ്ങളുടെയും അടുത്തുള്ളവരുമായി നല്ല അടുപ്പം ഉണ്ട്. എന്തേങ്കിലും കാര്യമായി പരിചയപ്പെട്ടാല്‍ പിന്നെ ആ അടുപ്പം നിലനിര്‍ത്താന്‍ നല്ല കഴിവാണ് അനിയന്. രണ്ടു ദിവസായി. നെടുങ്ങാടി ഇവടെ കാണില്യേ? ഞാനിപ്പൊ വരാം?അനിയന് പറഞ്ഞുകൊണ്ടേ പത്തായപ്പുരയുടെ അടുത്തേക്കു നീങ്ങുമ്പോള്‍ മുറ്റത്ത് മടമ്പുകൊണ്ട് ചവിട്ടിനോക്കി പിന്നാക്കം തിരിഞ്ഞ് ചോദിച്ചു. ഇപ്പൊ വല്യേ കൊഴപ്പല്യ. ഇനി മഴ പെയ്യോ ? നെടുങ്ങാടി തൊഴുതുകൊണ്ട് ആകാശത്തേക്കു നോക്കി. ?യജ്ഞപുരത്തപ്പന് കാക്കാതിരിക്ക്വോ? മഴപെയ്യില്യാന്നേ അഥവാ പെയ്താലും നെടുമ്പരണ്ടാവ്വോണ്ട് വല്ലാതെ പേടിക്കാല്യ. പത്തായപ്പുരയുടെ മുകളിലേക്കുള്ള കോണിയുടെ അടുത്ത് രണ്ടുപേര്‍ അരയില്‍ മുണ്ടും കെട്ടി നില്‍ക്കുന്നുണ്ട്. ഇളയവാഴുന്നവരുടെ സേവകരായിരിക്കും. ഇത്ര കേമനാണ് എന്നു പറയുന്ന ഇളയവാഴുന്നവര് ഒറ്റയ്ക്ക് നടക്കാന്‍ ധൈര്യം ഇല്ലാത്ത ആളാണോ? അനിയന് മുഖത്ത് പുച്ഛം നിറഞ്ഞു. എന്തിനാ ചൊമാരിയും ദ്വിവേദിയും എല്ലാം ഈ വിദ്വാനെ ഇത്ര ബഹുമാനിക്കുന്നത്?
കൂസലില്ലായ്മ പ്രകടിപ്പിക്കുന്ന മുഖവുമായി അനിയന് ഇളയവാഴുന്നവരും ചൊമാരിയും ഇരിക്കുന്ന മുറിയില്‍ കടന്നു. അപ്പോളേ അവിടെ ഗൗരവത്തിന്റെ അസാമാന്യമായ കനം ഉണ്ടെന്നു അനിയനു തോന്നുകയും കൂസലില്ലായ്മ പതുക്കെ അഴിയാന്‍ തുടങ്ങുകയും ചെയ്തു. ഇളയവാഴുന്നവര് എണീറ്റ് തൊഴുകകൂടി ചെയ്തപ്പോള്‍ അനിയന് സ്വയം ചെറുതാവുന്നതായി അനുഭവപ്പെട്ടു. ഔദ്ധത്യം നിറഞ്ഞ രൂപമായിരുന്നു അനിയന്റെ മനസ്സില്‍. ചൊമാരി ഇരുന്ന പായയിലേക്ക് കൈ മലര്ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു അനിയന് ഇരിക്കൂ. അനിയന് ബഹുമാനത്തോടെ പായയുടെ കോണില്‍ ഇരുന്നപ്പോള്‍ പ്രത്യേകം ഇട്ടിരുന്ന മെത്തപ്പായയില്‍ വാഴുന്നവരും ഇരുന്നു. ചൊമാരി തുടര്‍ന്നു. അനിയന് ഇളയവാഴുന്നവരെ പരിചയപ്പെട്ടിട്ടുണ്ടാവില്ല. ഇളയവാഴുന്നവര്‍ക്ക് ചില കാര്യങ്ങള്‍ അനിയന് ചെയ്തു കൊടുക്കേണ്ടതുണ്ട്. അതു പറയാനാണ് വിളിപ്പിച്ചത്. അഗ്നിദത്തന്‍ നമ്പൂതിരി ദ്വിവേദിയുടെ വേളിക്ക് കുഴപ്പങ്ങളുണ്ടാക്കാന്‍ വഴിയുണ്ടെന്ന് വാഴുന്നവര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. വേളിക്രിയയുടെ മുമ്പായി ദ്വിവേദിക്ക് ഒരു ചണ്ഡാളസ്ത്രീയുമായി ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ത്ത് അവരുമായി വിവാഹം കഴിപ്പിക്കാനണത്രേ പദ്ധതി. ഇതിനു വേണ്ട സഹായം പെരുങ്കൂറു ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. പെരുങ്കൂറില്‍നിന്ന് സൗരാഷ്ട്രക്കാരെയും അടുപ്പമുള്ളവരെയും ഇളയവാഴുന്നവര് രക്ഷിച്ചു കൊണ്ടുപോന്നത് പെരുങ്കൂറിനെ അപമാനിക്കായിരുന്നു എന്നാത്രേ അവരുടെ ധാരണ. അതിനു പകരം കുറുങ്കൂര്‍ രാജ്യത്ത് കടന്ന് ദ്വിവേദിയെ ബലാല് കടത്തിക്കൊണ്ടു പോകണമെന്ന് അഗ്നിദത്തന്‍ നമ്പൂതിരിയുടെ ബുദ്ധിയാണെന്നാണ് കുറുങ്കൂര്‍ വാഴുന്നവരുടെ ചാരന്മാരുടെ നിരീക്ഷണം. അനിയന് ശ്രദ്ധയോടെ കേട്ടിരുന്നു. ചൊമാരി തുടര്‍ന്നു. യുദ്ധത്തിനുമുമ്പ് ഒരു ദൂതുവേണം എന്നുണ്ട്. യുദ്ധങ്കൊണ്ടുണ്ടാകാവുന്ന പരിണാമങ്ങള്‍ എതിരാളിയെ ബോദ്ധ്യപ്പെടുത്തേണ്ടത് രാജധര്‍മമാണ്. അതുപോലെ ഒന്നാണ് അനിയന് ചെയ്തുകൊടുക്കേണ്ടത്. അനിയന് പറ്റില്ലേ? ചെയ്യേണ്ട കാര്യത്തിലുള്ള ഉത്സാഹം അനിയനെ മുന്നിലേക്കു തള്ളുകയയും ഇളക്കി ഇരുത്തുകയും ചെയ്തു. തീര്‍ച്ചയായും ആവാം ഇരിപ്പത്ത് ആയിന്യൂണിന് അനിയന് നമ്പൂതിരിക്ക് ക്ഷണം ഉണ്ടല്ലോ അല്ലേ? പുഞ്ചിരി കലര്‍ത്തി വളരെ ഗൗരവമുള്ള കാര്യം പറയുന്ന ഇളയവാഴുന്നവരോട് അനിയന് ആകാംക്ഷയോടെ മറുപടി പറഞ്ഞു. ഉണ്ട്. എന്നാല്‍ ഇന്നു തന്നെ അങ്ങോട്ടു പുറപ്പെടണം.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: