ശാരീരികതലത്തില്‍ നിന്നുള്ള പ്രതിപ്രയാണം മാനസികവും ബുദ്ധിപരവുമായ മണ്ഡലങ്ങളിലേക്ക് ബോധപൂര്‍വം സ്വയം പ്രവേശിക്കുന്നതുകൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ. ഒരാള്‍ തന്റെ വിചാരവികാരങ്ങളാല് ഏറ്റവും ക്ഷുബ്ധനായിരിക്കുന്ന അവസരത്തില്‍ അവന്ന് ഏറ്റവും ചുരുങ്ങിയ ശരീരബോധം മാത്രമേ ഉണ്ടാവുന്നുള്ളൂവെന്നത് നമുക്കെല്ലാം നിത്യാനുഭവമാണല്ലോ. ഏറ്റവുമധികം സുഖാംഡംബരലോലുപനും വികാരാധീനനുമായ ഒരു സ്ഥാനാര്‍ഥിപോലും തിരഞ്ഞെടുപ്പില്‍ വിജയിയാകുന്നതിനുവേണ്ടി അന്ത്യമുഹൂര്‍ത്തത്തില്‍ ചുട്ടവെയിലും മഞ്ഞും കൂട്ടാക്കാതെ, ശാരീരികസുഖഭോഗങ്ങളെ പാടേ വിഗണിച്ചുകൊണ്ടു സര്‍വത്ര പാഞ്ഞുനടക്കുന്നത് നാം കണ്ടുവരാറുണ്ടല്ലോ. ‘തിരഞ്ഞെടുപ്പു വിജയ’ത്തിലുള്ള ആവേശാധിക്യത്താല്‍ അയാള്‍ അധികമധികം തന്റെ മാനസികവും ബുദ്ധിപരവുമായ വ്യക്തിത്വത്തില്‍ അമര്ന്നുചേരുകയും അത്രത്തോളം തന്റെ ശാരീരികാസ്ത്വിത്വത്തെ വിഗണിക്കാന്‍ സന്നദ്ധനാതുകയും ചെയ്തതാണ്.
ആത്മികപരിശീലനത്തിലും ധ്യാതാവ് തന്റെ മനസികവും ബുദ്ധിപരവുമായ തലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ വ്യാപൃതനാകുന്നതുകൊണ്ട് സ്വകീയ ശാരീരിക ശ്രദ്ധകളില്നിന്നും ബോധപൂര്‍വം വിരമിക്കാന്‍ നിര്‍ബദ്ധനാവുകയാണ്. ഈശ്വരരൂപത്തെപ്പറ്റിയുള്ള ധ്യാനവും തന്നാമകീര്ത്തനവും സാധകന് തന്റെ സൂക്ഷ്മശരീരവുമായുള്ള ബന്ധം ദൃഢതരമാക്കുന്നതിനും താത്കാലികമായിട്ടെങ്കിലും സ്വശരീരത്തിന്റെയും ബാഹ്യവലയങ്ങളുടെയും സങ്കര്ഷണത്തില്നിന്ന് വിമുക്തനാകുന്നതിനുള്ള ഉപായങ്ങളാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: