ഉച്ചതിരിഞ്ഞ് വിശ്രമം കഴിഞ്ഞാല്‍ രാജകാര്യങ്ങള്‍ ആലോചിയ്ക്കാനുള്ള സമയമാണ്. വിചാരിപ്പുപുരയുടെ വിശാലമായ അകത്തളത്തില്‍ വാഴുന്നവര്‍ എഴുന്നൊള്ളിയിരിയ്ക്കുന്നതിന് മുമ്പ് അതാതു ദിവസം വാഴുന്നവരെ മുഖം കാണിച്ച് വിവരങ്ങള്‍ നല്കേണ്ടതായ കാര്യക്കാര്‍ തയ്യാറായിരിയ്ക്കും. കരം പിരിയ്ക്കുക, അമ്പലങ്ങളിലെ കാര്യം, കൃഷി, സൈന്യം, വഴിയമ്പലങ്ങളുടെ നടത്തിപ്പ്, കൊട്ടാരത്തിന്റേയും രാജ്യം വക കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ തുടങ്ങി ചെറിയതും വലിയതും ആയ കാര്യങ്ങളുടെ വ്യക്തമായ വിവരണം വാഴുന്നവര്‍ അന്വേഷിയ്ക്കകയും മേല്‍നടപടികള്‍ക്ക് മാര്‍ക്ഷദര്‍ശനം ചെയ്യുന്നതും ഈ സമയത്താണ്. അത്യാവശ്യകാര്യങ്ങള്‍ വല്ലതും ആലോചിയ്ക്കാനുണ്ടെങ്കില് അതിനാണ് മുന്‍പരിഗണന.
അന്ന് ഇളയവാഴുന്നവരും മന്ത്രിയായ പടക്കുറുപ്പും നേരത്തേത്തന്നെ തളത്തിലെത്തി കാത്തിരുന്നിരുന്നു. ഇളയവാഴുന്നവര്‍ക്ക് ഇരുപത്തഞ്ചു വയസ്സേ പ്രായമായിട്ടുള്ളൂ. ഇളയവാഴുന്നവരെ അഭിമുഖീകരിയ്ക്കുന്നവരുടെ ശ്രദ്ധ ആത്മാര്‍ത്ഥതയും സ്നേഹവും തളംകെട്ടിനില്ക്കുന്ന വിശാലമായ കണ്ണുകളിലാണ് കേന്ദ്രീകരിയ്ക്കപ്പെടുക. ദേഹത്തിന്റെ പുരുഷസൗന്ദ്ര്യമോ രാജപ്രൗഢിയോ കണ്ണിലേയ്ക്കുള്ള ഒഴുക്കില്‍ ശ്രദ്ധിയ്ക്കപ്പെടില്ല.
കുറുങ്കൂര്‍ രാജ്യത്തിന്റെ മിടിപ്പറിയുന്ന മന്ത്രിയാണ് പടക്കുറുപ്പ്. പണ്ട് സേനാനായകന് മാത്രമായിരുന്ന പടക്കുറുപ്പിന്റെ യോഗ്യതകള്‍ കണ്ടറിഞ്ഞ വലിയ വാഴുന്നവര്‍ തന്നെയാണ് ആജാനുബാഹുവും ദീര്‍ഘദര്‍ശിയും ശൂരനും പാകതയുള്ളവനുമായ പടക്കുറുപ്പിനെ മന്ത്രിയായി നിയമിച്ചത്. അഭ്യാസത്തിന്റെ മുറുക്കമുള്ള പേശികളും എണ്ണമയമുള്ള കറുപ്പുനിറവും ഉള്ള പടക്കുറുപ്പ് രാജ്യത്തിന്റെ ഏതുകോണില്‍ എപ്പോള്‍ പ്രത്യക്ഷപ്പെടും എന്ന് പ്രവചിയ്ക്കാന്‍ ആര്‍ക്കും തന്നെ പറ്റില്ല. അത്ര ചൊറുചൊറുക്കുണ്ട്. പടക്കുറുപ്പിന്റെ മനസ്സിലുള്ളത് വാഴുന്നവര്‍ പറയുകയും വാഴുന്നവരുടെ ചിന്തയിലുള്ളത് പടക്കുറുപ്പ് പ്രവര്‍ത്തിയ്ക്കുകയും ചെയ്യുമെന്നാണ് ഇവരുടെ ആത്മബന്ധത്തെക്കുറിച്ചറിവുള്ളവര് പറയുന്നത്. ഒരുപക്ഷേ കുറുങ്കൂര്‍ രാജ്യത്തിന്റെ സമൃദ്ധിയ്ക്കു കാരണവുമതുതന്നെ ആണ്.
വലിയവാഴുന്നവര്‍ തളത്തിലേയ്ക്ക് പ്രവേശിച്ച് പീഠത്തില്‍ ഇരുന്നപ്പോള്‍ ഇളയവാഴുന്നവരും പടക്കുറുപ്പും ചെന്നു വണങ്ങി. വാഴുന്നവര്‍ രണ്ടു പേരേയും വാത്സല്യപൂര്‍വ്വം നോക്കി മൊഴിഞ്ഞു ?ഇന്നു രാവിലെ രണ്ടു പേരേയും ഇവിടെ ഒന്നും കണ്ടില്യലോ.? ഭയവും ബഹുമാനവും ഇരുപുറവും നിന്ന് നിയന്ത്രിയ്ക്കുന്ന താഴ്ന്ന ശബ്ദത്തില്‍ ഇളയവാഴുന്നവരാണ് മറുപടി പറഞ്ഞത്. ?ഇന്നലെ രാത്രി പുഴയുടെ കരയ്ക്ക് ആനയിറങ്ങി. അവയെ തുരത്താന്‍ പോയി.? വാഴുന്നവരുടെ മുഖത്ത് ഗൗരവത്തിന്റെ വര്‍ണ്ണം പടരുന്നത് വളരെ വേഗമാണ്. ?വല്ലാതെ നാശം ഉണ്ടാക്കിയോ?? ?തക്കേക്കര നായന്മാരുടെ കുറേ വാഴ നശിപ്പിച്ചു.? ?ഈ വര്‍ഷം വേനലിന് കടുപ്പം കുറച്ചു കൂടുതലുണ്ട്. കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ടിവരും.? വാഴുന്നവര്‍ പടക്കുറുപ്പിനോടായി പറഞ്ഞു. പടക്കുറുപ്പ് ആജ്ഞസ്വീകരിച്ചുകൊണ്ട് തൊഴുതു.
കുറുപ്പിനോട് വലിയ വാഴുന്നവര്‍ തുടര്‍ന്നു. ?കുറുപ്പിനോട് ഒരു കാര്യം ആലോചിയ്ക്കണം എന്നു വിചാരിച്ചു. ഇനിയിപ്പോ ആകാര്യം ആലോചിയ്ക്കേണ്ട.? ?കല്‍പ്പിച്ച് എന്താണാവോ?? പടക്കുറുപ്പ് വിനയത്തോടെ ചോദിച്ചു. ?പുതുതായി ചില നമ്പൂതിരിമാര്‍ വന്നിട്ടില്ലേ? അവര്‍ക്ക് വടക്കേ പുഴയുടെ തീരത്ത് വേരോട്വോ എന്ന് ചോദിയ്ക്കാനാണ് വിചാരിച്ചത്. ഇനി ഇപ്പോ അത് വേണം എന്ന് തോന്നുന്നില്ല. ആനയല്ല, വിഷമങ്ങള്‍ ഏതു വന്നാലും തിരിച്ചു പോകാനുള്ള ആഗ്രഹം വളരാവുന്ന സമയമാണ് ഇത്. അവര്‍ക്കും നമ്മളേപ്പോലെ ജനിച്ച നാടിനോട് ഒരു പ്രതിപത്തി ഉണ്ടാവാതെ വയ്യലോ.? ?യജ്ഞപുരത്തെ കളത്തിനടുത്ത് എന്നൊരു ആലോചന ഉണ്ടായിരുന്നില്ലേ. അതുതന്നെ ആകും കൂടുതല്‍ നല്ലത്. പുതുതായി വന്നവര്‍ക്ക് താങ്ങാവുന്നതല്ല വടക്കേപുഴയുടെ തീരത്തെ താമസം.?
ഇളയവാഴുന്നവരുടെ വാക്കുകളില്‍ തലേ ദിവസം രാത്രിയിലെ ഭീകരത പടമെടുത്തു നില്ക്കുന്നുണ്ടായിരുന്നു. ?വാസ്തവം? പടക്കുറുപ്പ് ഇളയവാഴുന്നവരുടെ അഭിപ്രായത്തിനെ പിന്താങ്ങിക്കൊണ്ട് തുടര്‍ന്നു. ?യജ്ഞപുരത്ത് അടുത്താവുമ്പൊ മറ്റുള്ള നമ്പൂതിരിമാരുമായി കൂടുതല്‍ ഇടപെടാന്‍ സാഹചര്യം ഉണ്ടാവും. നാടിന്റെ ഇടവിടാത്ത ഓര്‍മ്മകള്‍ മാറാന്‍ അതൊരു ഉപായവുമാകും.? വാഴുന്നവര്‍ ഒന്നിളകി ഇരുന്ന് ഗുരു ശിഷ്യനോട് ഇരിയ്ക്കാന്‍ പറയുന്ന വിധത്തില്‍ പടക്കുറുപ്പിനോട് ഇരിയ്ക്കാന്‍ പറഞ്ഞു. പടക്കുറുപ്പ് ശ്രദ്ധയോടെ നിലത്ത് വാഴുന്നവര്‍ക്ക് അഭിമുഖമയി ഇരുന്നു. ഇളയവാഴുന്നവരും പടക്കുറുപ്പിന് അടുത്ത് ഇരുന്നു. ?പടക്കുറുപ്പ്! വന്നവര്‍ തിരിച്ചു പോകാതിരിയ്ക്കാനും ഇവിടെ ഉറയ്ക്കാനും ഇവിടുത്തുകാരുമായി ഉള്ള നല്ല ഇടപെടലുകള്‍ ആവശ്യം തന്നെയാണ്. അതുകൊണ്ടാവില്ല. ഒരു ജനതയെ ഒരുപ്രദേശത്ത് ബന്ധിയ്ക്കാന്‍ ചുമതലകളും ബന്ധങ്ങളും ഉണ്ടായാലേ കഴിയൂ. പക്ഷേ ഇവര്‍ക്ക് എന്തു ചുമതലയാണ് കൊടുക്കുക?? ഇളയവാഴുന്നവരാണ് വിടര്‍ന്ന കണ്ണുകളോടെ മറുപടി പറഞ്ഞത്. ?അവര്‍ക്ക് അറിയാവുന്ന കാര്യത്തിന്റെ ചുമതലകൊടുക്കുകയാകും നല്ലത്. അമ്പലങ്ങളില്‍ ചൈതന്യം വര്‍ദ്ധിയ്ക്കാന്‍ വേദജപം വളരെ നല്ലതാണ് എന്ന് വരടി നമ്പൂതിരി പറഞ്ഞിട്ടും ഉണ്ടലോ.?
രണ്ടാമത്തെ സൂചനയായി ഇത്. ഇതും ആലോചിയ്ക്കാവുന്നതു തന്നെ ആണ്. ചൊമാരിപ്പാടും പെരുങ്കൂറില്‍ നിന്ന് ഇളയവാഴുന്നവര് രക്ഷിച്ചു കൊണ്ടുവന്നരെ വാദ്യങ്ങള്ക്കായി നമ്മുടെ ക്ഷേത്രങ്ങളില്‍ ചുമതലപ്പെടുത്തിയാല്‍ നന്നായിരുന്നൂ എന്ന അഭിപ്രായം പറയുകയുണ്ടായി. ക്ഷേത്രം എല്ലാവര്ക്കും ആവശ്യമുള്ളതുപോലെ അവരുടെ കലയും പരക്കെ ആവശ്യമുള്ളതായിത്തീരും. അങ്ങിനെ അവര്‍ പൊതു ആളുകളാകും. അങ്ങിനെയേ അവര്‍ കുറുങ്കൂറിലെ പ്രജകളായി പരിവര്‍ത്തനം ചെയ്യപ്പെടുകയുള്ളൂ. അല്ലെങ്കില്‍ ഒരുകാലത്ത് പെരുങ്കൂറിന് മനംമാറ്റമുണ്ടായാല്‍ നാം വളര്‍ത്തുന്ന വിഷത്തിന്റെ വിത്തുകളായി അവര്‍ മാറാനും വഴിയുണ്ട്. ആ കാര്യം ആലോചിയ്ക്കാനും കൂടിയാണ് നിങ്ങളെ വിളിച്ചു വരുത്തിയത്.? വലിയ വാഴുന്നവര്‍ വിശറി വീശിക്കൊണ്ട് വിശദീകരിച്ചു. ?അവരുടെ കാര്യത്തില്‍ അമ്മാമന്റെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടുണ്ടാവില്ല എന്ന് ഇന്ന് ഞങ്ങള്‍ തമ്മില്‍ പറഞ്ഞതേ ഉള്ളൂ.? ഇളയവാഴുന്നവര് പടക്കുറുപ്പിന്റെ മുഖത്തേയ്ക്കു നോക്കി. വലിയ വാഴുന്നവര്‍ കുടവയര്‍ ഇളകുന്ന വിധത്തില്‍ ചിരിച്ചു. ആ ചിരിയ്ക്ക് അതെല്ലാം ആലോചിയ്ക്കാതിരിയ്ക്കുമോ എന്നോ, ഇളയവാഴുന്നവരും പടക്കുറുപ്പും ആലോചിയ്ക്കുന്ന വഴിയ്ക്കു തന്നെ ആണ് തന്റെ ആലോചനയും എന്നോ എല്ലാം അര്‍ത്ഥമുണ്ടെന്നു തോന്നിയതു കാരണം ഇളയവാഴുന്നവര്ക്കും ചെറിയ ഒരു ചിരിവിടര്‍ന്നു. ?ഉണ്ണീ? വലിയ വാഴുന്നവര്‍ ഇളയവാഴുന്നവരെ വിളിയ്ക്കുന്നത് അങ്ങിനെയാണ്. ?ചൊമാരിപ്പാട് പറഞ്ഞപ്രകാരം വരടിനമ്പൂതിരിയ്ക്കും ക്ഷേത്രങ്ങളിലെ വാദ്യങ്ങള്‍ ഒന്നു ചിട്ടപ്പെടുത്തിയാല്‍ കൊള്ളാം എന്നുണ്ട്. ഉണ്ണി രക്ഷിച്ചു കൊണ്ടുവന്നവര്‍ കലകളില്‍ പ്രാവീണ്യമുള്ളവരാണ് എന്ന കാര്യം ഇവിടേയും സമ്മതമാണ്. അതുകൊണ്ട് ഉണ്ണി വരടി നമ്പൂതിരിയുമായി ആലോചിച്ച് വേണ്ടതു ചെയ്യണം. ഇവിടുത്തെ നായന്മാര്ക്ക് അവരെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലാ എന്നുവെച്ചാലും അവര്‍ക്ക് ഇവിടെ അന്യരാണ് എന്ന തോന്നലില്ലാതാകാന് ഇത് നല്ല ഒരു മാര്‍ക്ഷമാണ്. എന്താ പടക്കുറുപ്പ്?? പടക്കുറുപ്പ് കലവറയില്ലാത്ത അഭിനന്ദനത്തോടെ പറഞ്ഞു. ?സംശയമില്ല?
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: