നേരത്തേ പറഞ്ഞപോലെ കല ഉപജീവനായ പാരമ്പര്യം കാരണമാകാം ആരും ആ വിഷയങ്ങളില്‍ മോശക്കാരല്ല. അവരെ ആവിധത്തില്‍ ഉപയോഗിച്ച് ഇവിടുത്തുകാരാക്കുകയാകും എളുപ്പം ‘ഇത്ര പേര് പഠിപ്പിക്കാന്‍ ഉണ്ടായാല്‍ പഠിക്കാന്‍ പ്രജകള്‍ എല്ലാവരും ചേര്‍ന്നാലും തെകയ്യണ്ടാവില്യ.’ രോമാവൃതവും മുക്കാല്‍ ഭാഗവും ഉടുമുണ്ടിനാല്‍ മറഞ്ഞതുമായ കുടവയര്‍ കുലുങ്ങുന്ന വിധത്തില്‍ ചിരിച്ചുകൊണ്ട് വാഴുന്നവര്‍ മൊഴിഞ്ഞു. ആ ചിരിയില്‍ പരിഹാസത്തിന്റെയോ അവജ്ഞയുടെയോ തരിപോലും ഇല്ലാത്ത ശുദ്ധഹാസ്യം മാത്രമേ ഉള്ളൂ എന്നു കാണുന്നവര്‍ക്കെല്ലാം വ്യക്തമാകും. ചൊമാരി ചിരിച്ചുകൊണ്ടു തന്നെ മറുപടിപറഞ്ഞു. ‘അവരെ ശിക്ഷിക്കണം എന്നല്ലല്ലോ അഭിപ്രായം പറഞ്ഞത്. രക്ഷിക്കണം എന്നല്ലേ? എന്നെപ്പോലുള്ള പ്രജകളെ പഠിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ അതിലധികം വല്യേ ഒരുശിക്ഷ ഉണ്ടാവില്യ.’ ചിരിയുടെ അയഞ്ഞഭാവത്തില് നിന്ന് കാര്യത്തിന്റെ ഇടതൂര്‍ന്ന പ്രദേശത്തേക്ക് പ്രവേശിച്ചുകൊണ്ട് ചൊമാരി തുടര്‍ന്നു. ‘ഇവിടുത്തെ തന്ത്രി, വരടി നമ്പൂതിരി കുറച്ച് ദിവസം മുമ്പ് ഒരഭിപ്രായം പറയുകയുണ്ടായി. അമ്പലങ്ങളില്‍ പൂജയ്ക്കിടയ്ക്കുള്ള വാദ്യങ്ങള്‍ പലേയിടത്തും മഹാ ഉപദ്രവമായിട്ടാണ് തോന്നാറുള്ളത് എന്ന്. ഇവരെ അതിന് ഉപയോഗിക്കാലോ. ദ്വിവേദിയുടെ പരിചയക്കാരന് പലേയിടത്തും സഞ്ചരിച്ച് പലേ സമ്പ്രദായങ്ങളും മനസ്സിലാക്കിയിട്ടുള്ള ആളും ആണ്. അത് ഈ കാര്യത്തില്‍ സഹായമാകുകയും ചെയ്യും’ ചൊമാരി ചന്ദ്രോദയം പ്രതീക്ഷിക്കുന്ന ആമ്പല്‍ മൊട്ടുപോലുള്ള തൊഴുകയ്യുമായി വാഴുന്നവരെ നോക്കി. ‘നല്ല ആലോചനയാണ്.’ കാര്യത്തിന്റെ വരുംവരായ്കകളിലേക്ക് കാലൂന്നുന്ന ഭാവത്തോടെ വാഴുന്നവര്‍ മൊഴിഞ്ഞു. ‘തന്ത്രി വരടി നമ്പൂതിരിയുമായി ആലോചിച്ചാല്‍ എല്ലാതിനും ഒരടുക്കും ചിട്ടയും വരുത്താനും കഴിയും. കുറുങ്കൂറു രാജവംശത്തിന്റെതായി അനവധി അമ്പലങ്ങളുണ്ടല്ലോ പലേ ദേശത്തുമായി. അതെല്ലാം ഒരുവിധം അതാതു ദേശക്കാരുടെ പലരുടെയും പരദേവതകളും ആണ്. അങ്ങനെ വരുമ്പോള്‍ അമ്പലത്തില്‍ പണി ചെയ്യുന്ന ഇവരുമായി അതാതു നാട്ടുകാര്‍ പൊതുവില്‍ അടുപ്പമുള്ളവരാകും.’ ‘ചുരുക്കം പറഞ്ഞാല്‍ അവര്‍ പൊതു ആളുകളാകും. പൊതുവാളുകളായാല് നാട്ടില്‍ അലിഞ്ഞു ചേരാനും താമസം ഉണ്ടാകില്ല അല്ലേ?’ വാഴുന്നവരിലെ വിദ്യാര്‍ഥി ശ്രദ്ധയോടെ ചോദിച്ചു. ‘അതെ’ ചിന്തയുടെ ഏകാന്തതയിലേക്ക് കടന്ന വാഴുന്നവരുടെ മുഖത്ത് ചോദ്യങ്ങളുടെ രൂക്ഷതയും അതിനുള്ള ഉത്തരങ്ങളുടെ പ്രസന്നതയും മാറിമാറി വന്നുകൊണ്ടിരുന്നു.
അല്പ്പനിമിഷങ്ങള്ക്കു ശേഷം ഒരു തീരുമാനത്തിന്റെ പിന്‍ബലത്തോടെ അടുത്ത കാര്യത്തിലേക്ക് കടക്കാന്‍ തയ്യാറായ വാഴുന്നവര്‍ ചൊമാരിയെ നേക്കി. ‘ഇനി ചൊമാരിപ്പാട് വന്നകാര്യം. ഇപ്പൊ വന്നവരും ഹസ്തിനാപുരത്തിനടുത്തുനിന്നാണ് അല്ലേ?’ ആകാംഷയുടെ ചെറിയ ഉള്‍വലിവോടെ ചൊമാരിയുടെ വാക്കുകള്‍ ചുരുങ്ങി. ‘അതെ’ ‘അവരെ താമസിപ്പിക്കുന്നത് ഇന്ന ദിക്കിലായാല്‍ നന്ന് എന്നുണ്ടോ?’ ‘ഇല്യ’ ‘എന്നാല്‍ ഇവിടെ ഒരു തീരുമാനമെടുത്ത് ചൊമാരിപ്പാടിനെ അറിയിക്കാം. പിന്നെ എന്തൊക്കെയാണ് വിശേഷങ്ങള്‍?’ ചൊമാരിയുടെ ശബ്ദത്തിന് വേവലാതിയുടെ പതറിച്ച വന്നു. ‘ഒരു തരത്തില്‍ ഇതിനോടനുബന്ധിച്ച കാര്യം തന്നെ ആണ്. ചൂരക്കോട്ടെ ദ്വിവേദിയുടെ വേളി ഏതാണ്ട് ഉറപ്പിച്ചമട്ടാണ്. വരനും വധുവും തമ്മില്‍ ചെറിയ ഒരു പ്രണയത്തിന്റെ ഛായകൂടി ഉണ്ട്. ദ്വിവേദിയുടെ ആഗ്രഹങ്ങള്‍ അവഗണിക്കാന്‍ വയ്യ. അത്ര യോഗ്യതയുണ്ട് അയാള്‍ക്ക്. മാത്രമല്ല, അത് പുതുതായി വന്നവരുടെ ഭാവിയിലെ നിശ്ചയങ്ങള്‍ക്ക് തണുപ്പുള്ള സഹായവുമാകും.’ വയറിന്റെ നര്‍മം കലര്‍ന്ന താളാത്മകമായ ഇളക്കത്തോടെ വാഴുന്നവര്‍ ചിരിച്ചു ‘മിണ്ടാപ്പൂച്ച കലം ഉടച്ചൂലോ ! ദ്വിവേദി നമ്പൂതിരിക്ക് പഠിക്ക മാത്രേ ള്ളൂന്നാണലോ വിചാരിച്ചത്. പ്രണയവും ണ്ടോ? നന്നായി. പരദേശയായിട്ടല്ല. നമ്പൂതിരിയായിട്ടുതന്നെ ദ്വിവേദി നമ്പൂതിരിയെ പരിഗണിക്കുന്നൂ എന്നുള്ളത് പുതുതായി വന്നവര്‍ക്ക് ആശ്വാസം നല്‍കുന്നത് തന്നെയാണ്.’ ‘വിവാഹം കഴിയാനാണ് കുറച്ച് വിഷമങ്ങളുള്ളത്.’ രോഗം കണ്ടുപിടിക്കുന്ന വൈദ്യന്റെ വ്യഗ്രതയോതെ വാഴുന്നവരുടെ ശബ്ദത്തിന് സഹാനുഭൂതിയുടെയും ശ്രദ്ധയുടെയും ഈണം വന്നു. ‘എന്താണ് വിഷമം?’ ‘വധു വേങ്ങക്കര മരുമകളാണ്. അഗ്നിദത്തന്‍ നമ്പൂതിരി വിഷമങ്ങളുണ്ടാക്കാതിരിക്കില്ല. അധര്‍മത്തിലേക്ക് മനസ്സു ചെല്ലാന്‍ അദ്ദേഹത്തിന് വിഷമമില്ലാ എന്ന് ഇവ്ടുത്തേക്ക് അറിവുള്ളതാണലോ. വിഷമങ്ങള്‍ ഒഴിവാക്കി ഈ വിവാഹം നടത്തിത്തരണം.’ ‘വേങ്ങക്കര മരുമകളാണെന്നുള്ളത് കുറച്ചു വിഷമങ്ങളുണ്ടാക്കുന്ന കാര്യം തന്നെ ആണ്. എന്നാലും കുറുങ്കൂറില്‍ താമസിക്കുന്നവര്‍ക്ക് ആചാരത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ പേടി കൂടാതെ ചെയ്യാന്‍ സൗകര്യമുണ്ടാക്കണം എന്നുള്ള രാജധര്‍മം പാലിക്കപ്പെടും എന്ന് ചൊമാരിപ്പാട് ഉറപ്പിച്ചുകൊള്ളൂ.’ വാഴുന്നവര്‍ ഉറപ്പുള്ള വാക്കുകള്‍ ഊന്നിക്കൊണ്ട് എണീറ്റു. ബഹുമാനത്തോടെ എണീറ്റ ചൊമാരി തൊഴുതുകൊണ്ടു പറഞ്ഞു. ‘എന്നാല്‍ തീയ്യതി നിശ്ചയിച്ചാല്‍ വന്നു കണ്ടുകൊള്ളാം.’ ‘അങ്ങനെ ആകട്ടെ’.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: