നമ്മുടെയെല്ലാം ഇന്ദ്രിയങ്ങള്‍ പുറമേയ്ക്ക് സഞ്ചരിക്കുന്നവയായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പുറമെയുള്ളവയെ നാം അറിയുന്നു. സകല വിഷയങ്ങളെയും അറിയുന്ന അന്തരാത്മാവിനെ ഒട്ടറിയുന്നുമില്ല. അറിയപ്പെടുന്ന വിഷയങ്ങളുടെ പിന്നാലെ സുഖ ദുഃഖാദി ദ്വന്ദ്വങ്ങളെ ഏറ്റെടുത്തുകൊണ്ട് നാം ഉഴറിയലയുന്നു. ഇതാണ് ലൗലികമായ വര്‍ത്തനം. ഉപനിഷദ് വിചാരയജ്ഞം ഇരുപത്തിയൊമ്പതാം ദിവസം കഠോപനിഷത്തിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍. എന്നാല്‍ ഏതോ ഒരു ധീരന്, അനേകായിരം പേരില്‍ ഒരാള്‍, തന്റെ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി പ്രത്യഗാത്മസ്വരൂപത്തെ ദര്‍ശിക്കുന്നു.
ധീരനെന്നാല്‍ സ്വന്തം മനോബുദ്ധികളെയൊക്കെ നിയന്ത്രിച്ചവനാണ്. ശക്തമായൊഴുകുന്ന നദീപ്രവാഹത്തിന്റെ ഗതിക്കനുസരിച്ച് ഒഴുകുന്നവരെപ്പോലെ ഇന്ദ്രിയമനസ്സുകളുടെ വേഗാനുസാരം വിഷയമേഖലകളിലേക്ക് ഒഴുകുന്നതാണ് ലോകസ്വഭാവം. എന്നാല്‍ നദിയുടെ ഉദ്ഭവസ്ഥാനത്തിലേക്ക് ഒഴുക്കിനെതിരെ നീന്തുന്ന ദുര്ലഭം ചിലരെങ്കിലും ഉണ്ട്. അപ്രകാരം തന്റെ ചിത്തവൃത്തികളുടെ മുഴുവന്‍ മൂലസ്ഥാനം-പ്രഭവസ്ഥാനം- തേടി അന്വേഷിക്കുന്ന ധീരന് അന്തര്‍മുഖത്വം നേടി സ്വരൂപത്തെ ദര്‍ശിക്കുന്നു. അയാള്‍ അമൃതത്വത്തെ, തന്റെ ആനന്ദസ്വരൂപസാക്ഷാത്കാരത്തെ നേടുന്നു.
വിവേകരഹിതന്മാര് സുഖത്തിനായിക്കൊണ്ട് കാമങ്ങളെത്തന്നെ തേടിയലയുന്നു. അങ്ങനെ അവര്‍ മൃത്യുവിന്റെ വിസ്തീര്‍ണമായ പിടിയില്‍പ്പെടുന്നു. എന്നാല്‍ നിത്യാനിത്യവിവേകസമ്പന്നരായവര് അമൃതസ്വരൂപത്തെ വിവേകത്താല്‍ ധരിച്ച് അനിത്യപ്രപഞ്ച വസ്തുക്കളില്‍ നിത്യാനന്ദം ലഭിക്കില്ലെന്നുള്ള ദൃഢമായ ബോധത്തോടെ കഴിയുന്നു. ശബ്ദ സ്പര്‍ശ രൂപ രഗ ഗുണങ്ങളാകുന്ന വിഷയങ്ങളെ അറിയുന്നതും മൈഥുനാദി സുഖങ്ങളെയും അറിയുന്നതും തന്റെ സ്വരൂപമാണ്. ഈ സ്വരൂപ ബോധമാണ് പരമമായത്. ഇതിനെയാണ് കഠോപനിഷത്ത് സ്പഷ്ടമായി നമ്മെ ബോധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: