ജീവനെന്ന പ്രതിഭാസം എന്താണ്? ജനനവും മരണവും എന്താണ്? മരണത്തിന് ശേഷം എന്താണ് ശേഷിക്കുന്നത്? ഈ വക ചോദ്യങ്ങള്‍ മനുഷ്യമനസ്സിനെ എന്നും മഥിച്ചിട്ടുണ്ട്. മരിക്കുന്നതോടെ ഈ ജീവനും കഴിഞ്ഞു പോകുന്നു എന്ന ചാര്വ്വാകത്തെ പിന്പറ്റുന്നവര് ഉണ്ട്. എന്നാല്‍ മരണശേഷം ജീവന് സ്ഥൂലശരീരത്തെ ഉപേക്ഷിച്ചശേഷവും നിലനില്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്താണ് ഈ വിഷയത്തില്‍ നിര്‍ണ്ണയം എന്നറിയാന്‍ വേണ്ടിയുള്ള നചികേതസ്സിന്റെ യമനോടുള്ള പ്രശ്നമാണ് കഠോപനിഷത്തിന്റെ ആരംഭമെന്ന് ഉപദിഷദ് വിചാരയജ്ഞം പത്തൊമ്പതാം ദിവസം കഠോപനിഷത്തിനെക്കുറിച്ച് നടത്തിയ പ്രഭാഷണത്തില്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു.
കൃഷ്ണയജുര്‍വേദത്തിലെ കാഠകശാഖയിലെ ഉപനിഷത്താണ് കഠോപനിഷത്ത്. ആത്മവിദ്യയുടെ രഹസ്യതലങ്ങളിലേക്ക് നമ്മെ ആനയിക്കുന്ന ഈ ഉപനിഷത്ത് യമ-നചികേത സംവാദ രൂപത്തിലാണ്. വിദ്യാര്‍ത്ഥിക്ക് വേണ്ട ലക്ഷണങ്ങള്‍ ഇതില്‍ സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രലോഭനങ്ങളില്‍ പതറിവീഴാതെയും പരീക്ഷണങ്ങളില്‍ പരാജയപ്പെടാതെയും പ്രതിസന്ധികളെ കണ്ട് പകയ്ക്കാതെയും അറിവ് മാത്രം തന്റെ ലക്ഷ്യം എന്ന ദൃഢനിഷ്ഠയോടെ നാം കഴിഞ്ഞാലേ ശുദ്ധമായ വിദ്യയെ നേടാന്‍ കഴിയൂ.
ഈലോക സംബന്ധിയായും പരലോക സംബന്ധിയായും ഉള്ള ആഗ്രഹങ്ങളും താല്പര്യങ്ങളും അതിക്രമിക്കപ്പെടുമ്പോഴേ ആത്മവിദ്യയിലേക്ക് പ്രവേശനം ലഭിക്കൂ. ആത്മവിദ്യയാണ് ഉപനിഷത്ത്. ഇപ്രകാരം പറഞ്ഞതുകൊണ്ട് ഉപനിഷത്പഠനം ഈ ലോകതലത്തില്‍ ഉപകാരം ചെയ്യില്ലെന്ന് കരുതരുത്. വ്യക്തമായ ജീവിതവീക്ഷണത്തോടെ തന്റേടത്തോടെ കഴിഞ്ഞ് സകലപ്രശ്നങ്ങളെയും അതിക്രമിക്കാനുള്ള കരുത്ത് ഉപനിഷത്ത് നമുക്ക് നല്‍കുന്നുവെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: