അധിഷ്ഠാനമായ പരമാത്മസ്വരൂപം തന്നെയാണ് ജഗത്-ജീവന്- ഈശ്വരന് എന്നീ ഭാവഭേദങ്ങളിലെല്ലാം ഉപാധിഭേദങ്ങളിലൂടെ നിലനില്‍ക്കുന്നത്. സര്‍വ്വകാരണവും സര്‍വ്വ നിയാമകവും സര്വ്വനിധനവുമായ തത്ത്വം ഏകംതന്നെ. ആ അധിഷ്ഠാനത്തിന്റെ ഭാവത്തിലാണ് എല്ലാം ഭാവവത്താകുന്നത്. അതല്ലെങ്കില്‍ ഒന്നുംതന്നെ ഇല്ല. ഈയൊരു തത്ത്വത്തെയാണ് കേനോപനിഷത്ത് വ്യത്യസ്ത തലങ്ങളിലുള്ള സാധകര്‍ക്ക് വേണ്ടി വ്യത്യസ്തപ്രകാരം ഉപദേശിക്കുന്നത്. ഉപനിഷദ് വിചാരയജ്ഞം പതിനാറാം ദിവസം കേനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
നമ്മുടെയെല്ലാം ജീവിതത്തില്‍ വന്നുചേരുന്ന അനുഭവങ്ങളെ ശരിയായി വിലയിരുത്തുകയും ഒാരോ പ്രതിഭാസത്തിന്റെയും പിന്നിലുള്ള തത്ത്വത്തെ സൂക്ഷ്മാന്വേഷണം ചെയ്ത് ഗ്രഹിക്കുകയും വേണം. മിന്നല്‍പ്പിണര്‍ മിന്നുന്നതുപോലെയോ കണ്ണുപൂട്ടി തുറക്കുന്നതുപോലെയോ ഒക്കെ ക്ഷണമാത്രത്താല് ഉദിച്ചസ്തമിക്കുന്ന സംവേദനങ്ങളുടെ മൂലം തേടിപ്പോകാന്‍ നമുക്ക് സാധിക്കണം. ആ അന്വേഷണത്തില്‍ എന്തുതന്നെ പ്രതിബന്ധങ്ങളോ പരീക്ഷണങ്ങളോ വന്നാലും പകച്ചുപോകാതെയും പരാജയപ്പെടാതെയും മുന്നേറാന്‍ സാധിക്കണം.
ബാഹ്യമായ കരുത്തുകൊണ്ടോ ഉപാധികളുടെ വൈഭവം കൊണ്ടോ സത്യസാക്ഷാല്‍ക്കാരം നേടാന്‍ ആവില്ല. ഉറച്ച ലക്ഷ്യബോധത്തോടെയുള്ള തപോനിഷ്ഠയിലൂടെ മാത്രമേ സത്യബോധം ഉദിക്കൂ. ദേവന്മാര്ക്ക് മുമ്പാകെ മിന്നിമറഞ്ഞ യക്ഷത്തെത്തേടി കരുത്തോടെ പോയ അഗ്നിയും വായുവും പരാജയപ്പെട്ടപ്പോള്‍ ദൃഢനിശ്ചയപൂര്വ്വകമായ ഭാവത്തില്‍ ഇന്ദ്രന് ഗുരുവെ പ്രാപിച്ചു. ഉമയുടെ ഉപദേശത്താല്‍ ഇന്ദ്രന് ബ്രഹ്മജ്ഞാനത്തെ നേടി. ഈ വക കഥകളിലൂടെ ഉപനിഷത്ത് നല്കുന്ന സന്ദേശം ഉള്‍ക്കൊണ്ട് സത്യാന്വേഷണത്തിന്റെ പാതയില്‍ ദൃഢതയോടെ മുന്നേറാന്‍ നമുക്ക് കഴിയണം.
ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് സ്വാമിജിയുടെ പ്രഭാഷണം. ഡിസംബര്‍ 10 ന് സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: