കോട്ടയം: കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചെങ്കില്‍ അത് നല്ലകാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരള രാഷ്ട്രീയത്തില്‍ അറിയുന്നതും അറിയാത്തതുമായ ഒട്ടേറെ വിവാദങ്ങളിലെ നായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വഭാവ ശുദ്ധിയെക്കുറിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ലതുപോലെ അറിയാം. ഇങ്ങനെ ഒരാള്‍ സ്വയം രാജി സമര്‍പ്പിച്ചെങ്കില്‍ അത് മാതൃകാപരം. ഇത്തരത്തില്‍ സ്വഭാവ ശുദ്ധിയില്ലാത്ത മറ്റ് രാഷ്ട്രീയക്കാരും ഈ മാതൃക പിന്തുടര്ന്നാല് കേരള രാഷ്ട്രീയം ശുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗണേഷിന്റെ രാജിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടി ചെയര്മാന് രാജി കത്ത് നല്‍കിയതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഗണേശിന്റെ രാജിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. രാവിലെ മുഖ്യമന്ത്രിയെ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഗണേശിന്റെ രാജിക്കാര്യം അറിഞ്ഞോയെന്ന് ആരാഞ്ഞെങ്കിലും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങുകയായിരുന്നു. ഗണേശിന്റെ രാജിക്കാര്യം ഈ മാസം 10ന് ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗണേശ് രാജിക്കത്ത് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് നല്കിയ കാര്യം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. അതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണോ രാജിയെന്ന് അറിയില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി കേരള സന്ദര്‍ശനത്തിന് വന്നപ്പോള്‍ ഗണേശിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ആര്.ബാലകൃഷ്ണ പിള്ള തന്നോട് ചര്‍ച്ച ചെയ്തിരുന്നു. അതിനു ശേഷം പിള്ളയോ ഗണേശോ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: