ന്യൂദല്‍ഹി: ഡേറ്റാ സെന്റര്‍ കേസില്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്നും ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, എന്‍.വൈ.ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരായി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കേസ് പരിഗണിക്കുന്നത് ഈ മാസം 21ലേക്കു മാറ്റി.
ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സുപ്രീംകോടതിയില്‍ എജി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തതുമെല്ലാം കേസിനെ രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ത്തന്നെ കോടതിയുടെ ഭാഗത്തുനിന്നും ശക്തമായ വിമര്‍ശം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി എന്തുകൊണ്ട് ഹാജരായില്ലെന്ന ചോദ്യത്തോടെയാണ് കേസില്‍ കോടതി നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സിബിഐ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭ എടുത്ത തീരുമാനം അംഗീകരിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഇതംഗീകരിക്കാതിരുന്ന കോടതി അഡ്വക്കേറ്റ് ജനറല്‍ നല്‍കേണ്ട സത്യവാങ്മൂലം നല്‍കിയിരിക്കുന്നത് ചീഫ് സെക്രട്ടറിയാണെന്ന് ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറല്‍ എന്തുകൊണ്ട് സത്യവാങ്മൂലം നല്‍കിയില്ലെന്നും അഡ്വക്കറ്റ് ജനറലിന് വേണ്ടി ചീഫ് സെക്രട്ടറിക്ക് സത്യവാങ്മൂലം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി, സര്‍ക്കാര്‍ കോടതിയെ പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്ന് വിമര്‍ശിച്ചു. ഇതേ തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലം അഡ്വക്കേറ്റ് ജനറല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
പീപ്പിളി ലൈവ് എന്ന ഹാസ്യ സിനിമയിലെ കഥ പോലെയാണ് ഡേറ്റാ സെന്റര്‍ കേസലെ നടപടികളെന്ന് കോടതി വിമര്‍ശിച്ചു. നിയമരംഗത്ത് ഉന്നത പദവിയിലിരിക്കുന്ന അറ്റോര്‍ണി ജനറല്‍ പറഞ്ഞ നിലപാടിന്മേലുള്ള തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഗുരുതരമായ പ്രശ്നമാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നതെന്നും ഡേറ്റാ സെന്റര്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ ടി.ജി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഹണിച്ചുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോഴാണ് സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വഹന്‍വതി അറിയിച്ചത്. എന്നാല്‍ ഈ മാസം ഒന്നിനു മന്ത്രിസഭ അറ്റോര്‍ണി ജനറലിന്റെ നിലപാട് തള്ളുകയും സിബിഐ അന്വേഷണം നടത്തുമെന്നു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സിബിഐ അന്വേഷണം നേരത്തെതന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുള്ളതാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: