ആലപ്പുഴ: ഹിന്ദു ദിനപ്പത്രത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ പ്രതിഷേധിച്ച ലേഖകര്‍ക്ക് ഭീഷണിയും പീഡനവും. ഇത്തരത്തില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പത്രം വിട്ടുപോയവരുടെ എണ്ണം അര ഡസന്‍ കവിഞ്ഞു. പത്രത്തിന്റെ വിശ്വാസ്യതയ്ക്ക് ഇടിവു തട്ടുമെന്ന് മേലധികാരികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരില്‍ അസ്വസ്ഥത പടരുന്നു.
പലരും ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെയും സമ്മര്‍ദ്ദം ചെലുത്തിയതിനെയും തുടര്‍ന്നാണ് രാജിവച്ച് പോയത്. അടുത്തിടെ മുംബൈ സ്ഫോടന കേസിലെ പ്രതിയുടെ യഥാര്‍ഥ പേര് നല്‍കാതെ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച പത്രത്തിന്റെ നിലപാട് സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മുംബൈ സ്ഫോടന കേസില്‍ പ്രതിയായ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് അലി എന്ന ആളുടെ പേര് ബോധപൂര്‍വം മറച്ചുവച്ച് മതം മാറുന്നതിന് മുമ്പുള്ള പേര് നല്‍കിയത് ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ഫോടന കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ മുഹമ്മദ് അലി പതിമൂന്നാം വയസില്‍ മതം മാറിയ ആളാണ്. പതിമൂന്നാം വയസിന് മുമ്പുള്ള പേരാണ് വാര്‍ത്തയിലുടനീളം പ്രസിദ്ധീകരിച്ചത്. വാര്‍ത്തയില്‍ ഒരിടത്ത് പോലും മതം മാറിയതിന് ശേഷമുള്ള പേര് പരാമര്‍ശിച്ചിട്ടില്ല. മറ്റു പത്രങ്ങളെല്ലാം രണ്ടു പേരുകളും പരാമര്‍ശിച്ചപ്പോള്‍ ഹിന്ദു മാത്രമാണ് പഴയ പേര് നല്‍കിയത്. ഇയാളുടെ മതംമാറുന്നതിന് മുമ്പുള്ള പേരായ മനോജ്കുമാര്‍ ഭവര്‍ലാല്‍ ഗുപ്ത എന്ന പേര് മാത്രമാണ് നല്‍കിയത്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന അഭിപ്രായവും ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കുമുണ്ട്. പത്രസ്ഥാപനത്തിനുള്ളില് നിന്ന് തന്നെ ഇത്തരം നീക്കത്തിനെതിരെ എതിര്‍പ്പുകളുണ്ടായത് മാനേജ്മെന്റിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് കൂട്ട സ്ഥലംമാറ്റവും മാനസിക സമ്മര്ദവുമുണ്ടാക്കിയത്.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ചുക്കാന്‍ പിടിക്കുന്ന ചെന്നൈയിലെ മലയാളിയായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെതിരെ മാനേജ്മെന്റിന് പരാതി നല്കിയ ലേഖകനെ നിര്‍ബന്ധപൂര്‍വം അടുത്തിടെ രാജിവയ്പിച്ച സംഭവവുമുണ്ടായി. ഇതിനുമുമ്പ് ഇദ്ദേഹത്തിന്റെ നടപടികളെ ചോദ്യം ചെയ്ത വളരെ മുതിര്‍ന്ന ലേഖകനെ സ്ഥാനക്കയറ്റം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പരാതിയുണ്ട്.
കോഴിക്കോടുള്ള ലേഖകനെയും ആലപ്പുഴയിലെ ലേഖകനെയും കാസര്കോഡേക്കു സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ഇരുവരും രാജിവച്ചു. മാസങ്ങളായി ആലപ്പുഴയില്‍ പത്രത്തിന് ലേഖകരില്ലാത്ത അവസ്ഥയാണ്. പത്രത്തിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആറു കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. രാജിവച്ചവരെല്ലാം തന്നെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണെന്നും ആക്ഷേപമുണ്ട്.
ഇടതുപക്ഷ ചിന്താഗതിയേയും ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തെയും കുറിച്ച് വായ്തോരാതെ പ്രസംഗിക്കുകയും ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ ട്രേഡ് യൂണിയന് ഉണ്ടാക്കുന്നതിനെ പത്രം എന്നും ശക്തമായി എതിര്‍ത്തിരുന്നു. ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊച്ചിയില്‍ ചില പത്രപ്രവര്‍ത്തകരെ താക്കീത് ചെയ്തതായും ആരോപണമുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പത്രപ്രവര്‍ത്തകര്‍ അടുത്തിടെ സംഘടനയും രൂപീകരിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് തിരുവനന്തപുരം ഭാഗങ്ങളില്‍ വിതരണം ചെയ്തതും പത്രസ്ഥാപനത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പത്രസ്ഥാപനത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് ഇത് ഇടയാക്കിയിട്ടുണ്ട്.
അസ്വസ്ഥതകള്‍ നിയന്ത്രിക്കാനായി മലയാളിയായ മറ്റൊരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ കേരളത്തിന്റെ ചുമതല കൊടുക്കാനും മാനേജ്മെന്റ് ആലോചിച്ചു. എന്നാല്‍ പത്രത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കുകളാണ് ഇതിന് തടസമായി നില്‍ക്കുന്നതെന്നും പറയപ്പെടുന്നു. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ സ്ഥലം മാറ്റം നടത്തുകയും ശമ്പളം നിശ്ചയിക്കുകയും ചെയ്യുന്നതിനെതിരെ രൂപീകരിച്ച സംഘടനയിലൂടെ ചോദ്യം ചെയ്യാനും നീക്കമുള്ളതായി അറിയുന്നു.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: