കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഐ.ജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും തെരഞ്ഞെടുപ്പ് നടത്താനായില്ല.
പോലീസ് അസോസിയേഷനിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 4200 അംഗങ്ങളും കോടികളുടെ ആസ്തിയുമുള്ളതാണ് കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണ സംഘം. ഇടത് അനുകൂലികളുടെ ഭരണ നേതൃത്വത്തിലായിരുന്നു സഹകരണ സംഘം. ആറ് മാസങ്ങള്‍ക്ക് മുമ്പ് ചില ക്രമക്കേടുകളെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ഈ നടപടി ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടിയാണെന്നാണ് മുന്‍ ഭരണസമിതി ആരോപിക്കുന്നത്.
ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പഴയ ഭരണ സമിതിയിലെ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ല. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് വോട്ടവകാശവും നിഷേധിച്ചു. കണ്ണൂര്‍ ഡി.വൈ.എസ്.പി സുകുമാരന്‍ നേരെയും പ്രതിഷേധം ഉണ്ടായി. തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള അവസാന തീയതി ഇന്നാണ്. എന്നാല്‍ ഇവര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ല.
പഴയ തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ ഇടത് അനുകൂല സംഘടനയിലെ പോലീസുകാര്‍ എത്തിയത് ഒരു വിഭാഗം തടയുകയായിരുന്നു. എം.എല്‍.എമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രശ്നം അറിഞ്ഞ് സ്ഥലത്ത് എത്തിയെങ്കിലും തെരഞ്ഞെടുപ്പ് തുടരാന്‍ നിര്‍ദേശം നല്കി. എന്നാല്‍ പന്ത്രണ്ട് മണിയോടെ റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഭരണസമിതി പിടിച്ചെടുക്കാന്‍ യുഡിഎഫ് അനുകൂല വിഭാഗം നടത്തിയ തന്ത്രമാണിതെന്നാണ് ഇടത് അനുകൂല വിഭാഗം പോലീസുകാര്‍ ആരോപിക്കുന്നത്. നിലവില്‍ അഡ്മിനിസ്ട്രേഷന് ഭരണത്തിനു കീഴിലാണ് സഹകരണസംഘം പ്രവര്‍ത്തിക്കുന്നത്. 2013-18 കാലയളവിലേക്കുള്ള ഭരണ സമിതിക്കായാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: