തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി വൈദ്യുത നിയന്ത്രണം. കേന്ദ്രവിഹിതമായി ലഭിക്കേണ്ട വൈദ്യുതിയുടെ അളവിലുണ്ടായ കുറവുമൂലം വൈദ്യുതിപ്രസരണ സംവിധാന മാനേജ്മെന്റിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകിട്ട് ആറര മുതല്‍ രാത്രി പത്തര മണിവരെ 20 മിനുറ്റ് മുതല്‍ അരമണിക്കൂര്വരെയായിരുന്നു നിയന്ത്രണം.
പതിവില്‍ കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ അടുത്ത വര്‍ഷം വരെ ലോഡ് ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകില്ലെന്നാണ് വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ശക്തമയ മഴ ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുകയാണ് സംസ്ഥാനം ഈ കാലയളവില്‍ ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ വൈദ്യുതികമ്മിയെന്ന് പറഞ്ഞ് പീക് സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 420 മെഗാവാട്ട് വൈദ്യുതിയാണ് താല്‍ച്ചറില്‍ നിന്ന് ദിവസവും ലഭിക്കേണ്ടത്. ഇന്നലെ, അവിടത്തെ യന്ത്രത്തകരാറും കല്ക്കരിയുടേ ദൗര്‍ലഭ്യവും മൂലം അത് 75 മെഗാവാട്ടായി കുറഞ്ഞിരുന്നു. ഈ സ്ഥിതിമൂലം ദക്ഷിണേന്ത്യയിലെ പലയിടത്തും വൈദ്യുതിക്കമ്മി ഉണ്ടായിരുന്നു.
താല്‍ച്ചറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് 149 മെഗാവാട്ടില്‍ എത്തിയിട്ടുണ്ട്. എങ്കിലും, ‘പീക്’ സമയത്തെ ആവശ്യത്തിനുള്ള 300 മെഗാവാട്ടിന്റെ കുറവ് നികത്താനായി വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനുള്ള കോറിഡോറിന്റെ അഭാവത്താലാണ് നിയന്തണം ഏര്പ്പെടുത്തേണ്ടിവന്നതെന്നാണ് കെഎസ്ഇബിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: