തിരുവനന്തപുരം: ദേവകിയമ്മയുടെ ഇരുള്‍മൂടിയ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊന്‍വെളിച്ചം. ഒരു നേരത്തെ അന്നത്തിനായി ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ’ എന്ന് കരളുരുകി പാടിയ അന്ധകുടുബത്തിലേക്ക് നിറചിരിയോടെ ദൈവം കണ്ണുതുറന്നു. കാഴ്ചയുടെ വര്‍ണങ്ങള്‍ വിതറി കാഴ്ചയില്ലാത്ത അഞ്ചുപേരും ക്യാന്‍സര്‍ ബാധിതയായ അമ്മയുമടങ്ങുന്ന കുടുംബത്തിലേക്കാണ് പ്രതീക്ഷയുടെ പ്രകാശം കടന്നുവരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ, കിടക്കാടമില്ലാതെ ദുരിതക്കയത്തിലായ കുടുംബം നടത്തിയ സമരത്തിന്റെ വിജയം കൂടിയാണത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ തണ്ണീര്‍മുക്കം വില്ലേജില്‍ മുഹമ്മ പാപ്പാള്ളിവിളി പട്ടികജാതിക്കോളനിയില്‍ താമസിക്കുന്ന ഗോപിനാഥന്, അമല്‍നാഥ്, കീര്‍ത്തന ഗോപിനാഥ്, മുകുന്ദന്, കുട്ടപ്പന് എന്നീ കാഴ്ചനഷ്ടപ്പെട്ടവരുടെയും തലച്ചോറില്‍ ക്യാന്‍സര്‍ ബാധിതയായ അമ്മ ദേവകിയുടെയും കഥയാണിത്. ഈശ്വരന് കനിഞ്ഞനുഗ്രഹിച്ച സംഗീതം മാത്രമാണ് അവരുടെ ജീവനോപാധി. അരവയര്‍ മുറുക്കി ഉടുത്ത് പട്ടിണി സഹിച്ച് തെരുവുകള്‍ തോറും പാടിയലഞ്ഞുണ്ടാക്കുന്ന നാണയത്തുട്ടുകള്‍ ഈ ആറംഗകുടുംബത്തിന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പര്യാപ്തമായിരുന്നില്ല. ഭക്ഷണം കൂടാതെ മരുന്നിനും ചികിത്സയ്ക്കുമായി ഭീമമായ പണവും ആവശ്യമായി വന്നു. ചികിത്സയും മരുന്നുമൊക്കെ വിശപ്പിനു മുന്നില്‍ ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ദുരിതപൂര്‍ണമായ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കഴിഞ്ഞ ഇരുപതാം തീയതി കിടക്കാനിടവും ജോലിയും വേണമെന്നാവശ്യപ്പെട്ട് അവര്‍ ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തി. വാര്‍ത്തകളിലൂടെ വിവരമറിഞ്ഞ മന്ത്രി ജയലക്ഷമിയുടെ നിര്‍ദ്ദേശപ്രകാരം 27ന് ആലപ്പുഴ കളക്ടര്‍ അവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്കി. ജീവിക്കാന്‍ ഒരു തൊഴിലും കിടക്കാനിടവും ഇരുട്ടിനും കറുത്തനിറത്തിനുമപ്പുറം വെളിച്ചവും പറഞ്ഞു കേട്ട നിറങ്ങളും കാണാന്‍ ചികിത്സാ സഹായവും. ഇവരുടെ ദുരിതപൂര്‍ണമായ ജീവിതം തിരിച്ചറിഞ്ഞ മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേര്‍ക്കും കാഴ്ച ലഭിക്കുന്നതിന് വേണ്ട ചികിത്സയ്ക്കുള്ള ധന സഹായം നല്‍കുന്നതിന് മന്ത്രി ഉത്തരവിട്ടു. കൂടാതെ ദേവകിയമ്മയ്ക്ക് ചികിത്സാസഹായമായി 50,000 രൂപ നല്‍കാനും നിര്‍ദ്ദേശിച്ചു. ചികിത്സയ്ക്ക് പുറമെ ഗോപിനാഥിനും മുകുന്ദനും ലോട്ടറി ഏജന്‍സി തുടങ്ങുന്നതിനായി 65,000 രൂപ വീതം നല്കാന് തീരുമാനമായി. ദേവകിയമ്മയുടെ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നവും അല്‍പ്പം നാളുകള്‍ക്കുള്ളില്‍ സാക്ഷാത്കരിക്കും. ഭവനരഹിതരായ ആദിവാസികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് സ്ഥലവും വീടും നല്കുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിയുടെ ആദ്യഗുണഭോക്താവ് ദേവകിയമ്മയാണ്. ദേവകിക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ തുക നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാഷ്ട്ര മീമാംസയില്‍ ബിരുദം നേടിയ കുട്ടപ്പന് 2007 മുതല്‍ പിഎസ്സി പരീക്ഷ എഴുതുന്നുണ്ട്. ആറുതവണയും ഒന്നാം റാങ്ക്. എന്നാല്‍ അന്ധതയെന്ന വൈകല്യം കുട്ടപ്പന് തിരിച്ചടിയായി. കണ്ണിന് കാഴ്ചയില്ലാത്തതിനാല്‍ ജോലി ലഭിച്ചില്ല. ഇക്കാര്യത്തിനും പരിഹാരമുണ്ടായി. കുട്ടപ്പന് ചെയ്യാവുന്ന ജോലി ഏതെങ്കിലും തസ്തികയിലുണ്ടെങ്കില് പരിശോധിച്ച് നടപടിയെടുക്കണമെന്ന് പിഎസ്സിക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ടെലഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയാണ് കാഴ്ചയില്ലാത്തവര്‍ക്കായി നീക്കി വയ്ക്കുന്ന തസ്തിക. നിലവില്‍ ഈ തസ്തികയില്‍ ഒഴിവുണ്ടോയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാകളക്ടര്‍മാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേവകിയമ്മയുടെ കുടംബത്തില്‍ കാഴ്ച നഷ്ടപ്പെടാന്‍ കാരണം ജീനിന്റെ പ്രശ്നമാണ്. ഇത് തിരിച്ചറിഞ്ഞത് ഒരാഴ്ചമുമ്പ് മധുര അരവിന്ദ് കണ്ണാശുപത്രിയില്‍ നടന്ന പരിശോധനയിലാണ്. ഏത് ജീനിന്റെ പ്രശ്നമാണെന്ന് തിരിച്ചറിയുന്നതിനായുള്ള പരിശോധന ഇന്ത്യയിലില്ല. അമേരിക്കയില്‍ ഇതിനുള്ള സൗകര്യമുണ്ട്. അവിടേക്ക് ഇവരുടെ ജീന്‍ എത്തിച്ച് പരിശോധന നടത്തും. രണ്ടര ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കും പരിശോധനയ്ക്കുമായി ചെലവാകും. ഭാരിച്ച ചെലവുണ്ടെങ്കിലും സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അമേരിക്കയില്‍ നിന്നുള്ള പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് ചികിത്സ നല്‍കാനാണ് തീരുമാനം.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: